പാക് അധിനിവേശ കശ്മീരിൽ (PoK) ഭാരതത്തോട് ചേരാൻ കൊതിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾ നടത്തുന്ന അതിശക്തമായ പ്രക്ഷോഭത്തിന് മുന്നിൽ മറുപടിയില്ലാതെ പാക് ഭരണകൂടം. തോക്കിൻമുനയിലും ഇന്റർനെറ്റ് നിരോധനത്തിലും ജനകീയ വിപ്ലവത്തെ അടിച്ചമർത്താൻ നോക്കുന്ന പാക് സൈന്യത്തിനും അവിടുത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ കടുത്ത ഭാഷയിലാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (JAAC) ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷിതമായ ഇസ്‌ലാമാബാദിലെ എയർകണ്ടീഷൻ ചെയ്ത മുറികളിലിരുന്ന് പത്രസമ്മേളനങ്ങൾ നടത്തി കശ്മീരി ജനതയെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന പാക് നേതാക്കളുടെ ഇരട്ടത്താപ്പാണ് ഇപ്പോൾ ജനങ്ങൾ തെരുവിൽ ചോദ്യം ചെയ്യുന്നത്. പ്രക്ഷോഭത്തിന് പിന്നിൽ ‘വിദേശ കൈകൾ’ (ഇന്ത്യ) ആണെന്ന പാകിസ്താന്റെ സ്ഥിരം പല്ലവിയെ സമിതി പൂർണ്ണമായും പരിഹസിച്ചു തള്ളി.
“കഴിഞ്ഞ എഴുപത് വർഷമായി നിങ്ങൾ ഇവിടെ എന്ത് പൂക്കളാണ് നട്ടുപിടിപ്പിച്ചത്? ഈ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളാണെന്ന് ആരോപിക്കുന്ന നിങ്ങൾ, ഇത്രയും കാലം ഈ പ്രദേശം ഭരിച്ചിട്ട് ഇവിടെയുള്ള ജനങ്ങൾക്ക് അടിസ്ഥാന അവകാശങ്ങൾ പോലും നൽകാൻ കഴിയാത്തത് എന്തുകൊണ്ടാണ്?” എന്ന് സമരസമിതി കടുത്ത ഭാഷയിൽ പാക് നേതൃത്വത്തോട് ചോദിച്ചു. സ്വന്തം കസേരയ്ക്കും രാഷ്ട്രീയ താത്പര്യങ്ങൾക്കും ഭീഷണി വരുമ്പോൾ മാത്രം രാജ്യസ്‌നേഹം പ്രസംഗിക്കുന്നവരാണ് പാകിസ്താനിലെ ഭരണാധികാരികളെന്ന് ജനങ്ങൾ തുറന്നടിച്ചു. ദശാബ്ദങ്ങളായി ഈ പ്രദേശം ഭരിച്ച് മുടിച്ചവരാണ് ഇപ്പോഴത്തെ ദയനീയ അവസ്ഥയ്ക്ക് ഉത്തരവാദികൾ. ജനങ്ങൾ തെരുവിൽ പട്ടിണി കിടക്കുമ്പോഴും ഒളിച്ചോടിയ പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇസ്‌ലാമാബാദിൽ ഒളിച്ചിരുന്ന് പ്രസ്താവനകൾ ഇറക്കുകയാണെന്നും ജിഎഎസി (JAAC) ആരോപിച്ചു.
അന്യായമായി പിടിച്ചടക്കിയ ഭാരതത്തിന്റെ മണ്ണിൽ ഇസ്ലാമാബാദിന് ഇനി അധികകാലം ആധിപത്യം തുടരാനാകില്ലെന്ന വ്യക്തമായ സൂചനയാണ് പിഒകെയിൽ നിന്നുള്ള ഈ വാർത്തകൾ നൽകുന്നത്. പാക് നുകത്തിന് കീഴിൽ ശ്വാസം മുട്ടുന്ന അവിടുത്തെ സാധാരണ ജനങ്ങൾ ഇപ്പോൾ ഭാരതത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ വികസന കുതിപ്പും കശ്മീരിലെ സമാധാനാന്തരീക്ഷവും കൺമുന്നിൽ കാണുന്നുണ്ട്. സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും തേടി സ്ത്രീകളും കുട്ടികളും അടക്കം ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ പാകിസ്താന്റെ തകർച്ച പൂർണ്ണമായിരിക്കുകയാണ്. കള്ളപ്രചാരണങ്ങൾ കൊണ്ട് ഈ ജനകീയ മുന്നേറ്റത്തെ തടയാൻ കഴിയില്ലെന്നും ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ പാക് അധീന കശ്മീർ ഉടൻ തന്നെ പൂർണ്ണ സ്വാതന്ത്ര്യം നേടുമെന്നുമാണ് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ദ്ധരും നിരീക്ഷിക്കുന്നത്.












