പാക് അധീന കശ്മീരിൽ (PoK) ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടയിൽ, പാകിസ്താൻ കേന്ദ്ര സർക്കാരും പാക് അധിനിവേശ കശ്മീർ ഭരണകൂടവും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയും വാക്പോരും തെരുവുകളിൽ നിന്ന് ഭരണതലപ്പത്തേക്ക് പടരുന്നു. റാവലക്കോട്ടിലെയും മിർപൂരിലെയും ജനങ്ങളുടെ കശ്മീരി സ്വത്വത്തെ പരസ്യമായി ചോദ്യം ചെയ്തുകൊണ്ട് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി പാക് അധീന കശ്മീർ പ്രധാനമന്ത്രി ഫൈസൽ മുംതാസ് റാത്തോർ തന്നെ നേരിട്ട് രംഗത്തെത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുകയാണ്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് തങ്ങളുടെ സ്വത്വം എന്തെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കാൻ ഖ്വാജ ആസിഫിന്റെയോ അല്ലെങ്കിൽ മറ്റാരുടെയും ഒരുതരത്തിലുള്ള സർട്ടിഫിക്കറ്റും ആവശ്യമില്ലെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച രൂക്ഷമായ കുറിപ്പിൽ റാത്തോർ തുറന്നടിച്ചു. കലുഷിതമായ ഈ സാഹചര്യത്തിൽ ജനങ്ങളെ ഒന്നിപ്പിച്ചു നിർത്താൻ ശ്രമിക്കുന്നതിന് പകരം, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് വംശീയവും പ്രാദേശികവുമായ വിഭജനമുണ്ടാക്കാനാണ് പാക് മന്ത്രി ശ്രമിക്കുന്നതെന്നും റാത്തോർ ആരോപിച്ചു.
പാക് അധീന കശ്മീരിലെ പ്രധാന നഗരങ്ങളായ റാവലക്കോട്ടിലെയും മിർപൂരിലെയും താമസക്കാർ യഥാർഥ കശ്മീരികളല്ല എന്ന് ഒരു പ്രമുഖ ടെലിവിഷൻ അഭിമുഖത്തിൽ ഖ്വാജ ആസിഫ് അഹങ്കാരത്തോടെ നടത്തിയ തരംതാണ പരാമർശമാണ് ഇപ്പോഴത്തെ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തുടക്കമിട്ടത്. പാക് ഭരണകൂടത്തിന്റെ ക്രൂരമായ ജനദ്രോഹ നയങ്ങൾക്കെതിരെയും കശ്മീർ പ്രാദേശിക ഭരണകൂടത്തിന്റെ പരാജയങ്ങൾക്കെതിരെയും ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാവലക്കോട്ടിൽ കഴിഞ്ഞ കുറെ നാളുകളായി ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി ശക്തമായ പ്രതിഷേധങ്ങൾ നടത്തിവരുന്നതിനിടയിലായിരുന്നു പാക് മന്ത്രിയുടെ ഈ വെല്ലുവിളി. കുതിച്ചുയരുന്ന ക്രൂരമായ പണപ്പെരുപ്പം, പാക് സൈന്യവും ഭരണകൂടവും പ്രദേശത്ത് നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ, ജനങ്ങൾക്ക് ഭരണഘടനാപരമായ അടിസ്ഥാന അവകാശങ്ങൾ പൂർണ്ണമായും നിഷേധിക്കൽ എന്നിവയ്‌ക്കെതിരെ അതിശക്തമായ ജനരോഷമാണ് മേഖലയിൽ ആളിപ്പടരുന്നത്.
വിവാദ പ്രസ്താവന അതിരൂക്ഷമായ ജനകീയ പ്രതിഷേധങ്ങൾക്കും നയതന്ത്ര പ്രതിസന്ധിക്കും കാരണമായതോടെ കളം മാറ്റിച്ചവിട്ടി വിശദീകരണവുമായി ഒടുവിൽ ഖ്വാജ ആസിഫ് തന്നെ രംഗത്തെത്തുകയായിരുന്നു. വെറും ജനനം കൊണ്ടല്ല, മറിച്ച് പതിറ്റാണ്ടുകൾ നീണ്ട കടുത്ത പോരാട്ടവും വലിയ ത്യാഗങ്ങളുമാണ് കശ്മീരി സ്വത്വം നിർണയിക്കുന്നതെന്നാണ് കശ്മീരികളെ അനുനയിപ്പിക്കാനായി അദ്ദേഹം പിന്നീട് തന്റെ നിലപാട് തിരുത്തിപ്പറഞ്ഞത്. അതിനൊപ്പം തന്നെ, പാക് അധീന കശ്മീരിലെ ഭരണപരമായ വലിയ പരാജയങ്ങൾ ചൂണ്ടിക്കാട്ടി തന്റെ ആദ്യ വാദത്തെ എങ്ങനെയെങ്കിലും ന്യായീകരിക്കാനും അദ്ദേഹം പരാജയപ്പെട്ട ഒരു ശ്രമം നടത്തി. എന്നാൽ പ്രസ്താവനയ്ക്കെതിരെയുണ്ടായ ശക്തമായ ജനരോഷത്തിൽ നിന്നും രാഷ്ട്രീയ തിരിച്ചടിയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് പ്രതിരോധ മന്ത്രി ഇപ്പോൾ വൃഥാ ശ്രമിക്കുന്നതെന്ന് PoK പ്രധാനമന്ത്രി ഫൈസൽ മുംതാസ് റാത്തോർ കുറ്റപ്പെടുത്തി. സ്വന്തം പ്രസ്താവനയ്ക്കെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നപ്പോൾ, ഇപ്പോൾ പ്രാദേശിക ഭരണകൂടത്തിലെ വീഴ്ചകൾ മാത്രം ചൂണ്ടിക്കാട്ടി ഒളിച്ചോടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തങ്ങൾ എത്ര മികച്ച രീതിയിലാണ് ഇവിടെ ഭരണം നടത്തുന്നതെന്ന് പാക് പ്രതിരോധ മന്ത്രിയുടെ മേലുദ്യോഗസ്ഥരോട് ചോദിച്ചാൽ അവർ കൃത്യമായി പറഞ്ഞുതരുമെന്നും റാത്തോർ പരിഹസിച്ചു. വിഷയം ഇത്രത്തോളം വഷളാക്കിയ സ്ഥിതിക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് തന്റെ വിവാദ പരാമർശത്തിൽ പരസ്യമായി മാപ്പ് പറയണമെന്നും ജനങ്ങളോട് ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്നും കശ്മീരികളുടെ വികാരം വ്രണപ്പെടുത്തിയ നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം കർശനമായി ആവശ്യപ്പെട്ടു.












