കർണാടകയിലെ തുമകൂരു ജില്ലയിൽ ദേശീയപാതയെ നടുക്കി ഓടിക്കൊണ്ടിരുന്ന കാറിൽ വൻ സ്ഫോടനവും അഗ്നിബാധയും. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി കാറിനുള്ളിൽ ജീവനോടെ കത്തിയമർന്നു. ഉത്തരാകന്നഡ സ്വദേശിയായ നാഗേന്ദ്ര (30) ആണ് സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയും ടാക്സി ഡ്രൈവർ പ്രവീണും കാർ നിർത്തുന്നതിനിടയിൽ പുറത്തേക്ക് ചാടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
തുമകൂരു സിര താലൂക്കിലെ ജോഗിഹള്ളിക്ക് സമീപം ദേശീയപാത-48ൽ കഴിഞ്ഞ ദിവസമാണ് സിനിമാക്കഥകളെ വെല്ലുന്ന ക്രൂരതയും നാടകീയ രംഗങ്ങളും അരങ്ങേറിയത്. തകർന്ന പ്രണയബന്ധത്തെത്തുടർന്നുള്ള പ്രതികാരമാണ് ഈ ഭീകരമായ ദുരന്തത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ദേശീയപാതയിലൂടെ അതിവേഗത്തിൽ പോവുകയായിരുന്ന ടാക്സി കാർ പെട്ടെന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും നിമിഷങ്ങൾക്കകം പൂർണ്ണമായി അഗ്നിക്കിരയാവുകയുമായിരുന്നു.
നാഗേന്ദ്രനും യുവതിയും തമ്മിൽ മുൻപ് പ്രണയത്തിലായിരുന്നുവെന്നും എന്നാൽ അടുത്തകാലത്തായി ഈ ബന്ധം തകരുകയും ഇരുവർക്കുമിടയിൽ കടുത്ത തർക്കങ്ങൾ നിലനിന്നിരുന്നതായും പോലീസ് പറയുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് യുവതിയെ പ്രതി കാറിൽ ബലമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കാർ തുമകൂരു ദേശീയപാതയിൽ എത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളിൽ കടുത്ത വാക്കുതർക്കവും കൈയാങ്കളിയും ഉണ്ടായി. ഇതിനിടെ കാറിനുള്ളിൽ വച്ച് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ഇരുവരെയും അപായപ്പെടുത്താൻ പ്രതി ശ്രമിച്ചതായാണ് സംശയിക്കുന്നത്. അപായം മണത്ത യുവതിയും കാർ ഡ്രൈവറായ പ്രവീണും ഓടുന്ന വാഹനത്തിൽ നിന്നും അതിസാഹസികമായി പുറത്തേക്ക് ചാടുകയായിരുന്നു. തൊട്ടുപിന്നാലെ കാറിനുള്ളിൽ കനത്ത സ്ഫോടനം ഉണ്ടാവുകയും വാഹനം പൂർണ്ണമായി തീഗോളമായി മാറുകയും ചെയ്തു. കാറിനുള്ളിൽ കുടുങ്ങിപ്പോയ നാഗേന്ദ്രന് പുറത്തുകടക്കാൻ സാധിക്കാത്തതിനെ തുടർന്ന് അയാൾ കാറിനുള്ളിൽ കിടന്ന് കത്തിയമരുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ യുവതിയെയും ഡ്രൈവർ പ്രവീണിനെയും തുമകൂരു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.












