ശ്രീനഗർ: ജമ്മു കാശ്മീരിലെ കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി കാശ്മീർ താഴ്‌വരയിലെ വിവിധ ജില്ലകളിൽ തീവ്ര പൾസ് പോളിയോ പ്രതിരോധ കുത്തിവയ്പ്പ് കാമ്പെയ്‌നുകൾക്ക് വൻ തുടക്കം. 0 മുതൽ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കി നൂറ് ശതമാനം വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഈ ബൃഹത്തായ യജ്ഞം ആരംഭിച്ചിരിക്കുന്നത്.
ദേശീയ ആരോഗ്യ നയത്തിന്റെ ഭാഗമായി നടക്കുന്ന ഈ കാമ്പെയ്ൻ കാശ്മീരിലെ എല്ലാ ജനവിഭാഗങ്ങളിലേക്കും എത്തിക്കുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരും മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരും ചേർന്നാണ് വിവിധയിടങ്ങളിൽ കാമ്പെയ്‌ന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്. ഭാവി തലമുറയെ മാരക രോഗങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അവർ ഓർമ്മിപ്പിച്ചു.
ഒരു കുട്ടി പോലും വിട്ടുപോകാതിരിക്കാൻ വിദൂര ഗ്രാമങ്ങളിലും അതിർത്തി പ്രദേശങ്ങളിലും പ്രത്യേക ബൂത്തുകളും മൊബൈൽ ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരടങ്ങുന്ന വൻ സംഘമാണ് ഇതിനായി രംഗത്തിറങ്ങിയിരിക്കുന്നത്.
ഒന്നാം ദിവസം ബൂത്തുകളിൽ എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികളെ കണ്ടെത്തുന്നതിനായി അടുത്ത ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ട് വീടുകൾ സന്ദർശിച്ച് തുള്ളിമരുന്ന് ഉറപ്പാക്കും.”നമ്മുടെ കുട്ടികളുടെ ആരോഗ്യം തന്നെയാണ് രാജ്യത്തിന്റെ കരുത്ത്. കാശ്മീരിലെ എല്ലാ കുട്ടികൾക്കും പ്രതിരോധ മരുന്ന് ഉറപ്പാക്കുക വഴി പോളിയോ വിമുക്ത ഭാരതം എന്ന ലക്ഷ്യം കൂടുതൽ ശക്തമാക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.” – ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ദേശീയ പുരോഗതിയുടെയും ആരോഗ്യ സുരക്ഷയുടെയും പാതയിൽ കാശ്മീരിലെ ജനങ്ങളും ഭരണകൂടവും കൈകോർക്കുന്നതിന്റെ ഉദാഹരണമായി ഈ പൾസ് പോളിയോ യജ്ഞം മാറിയിരിക്കുകയാണ്. ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണമാണ് കാമ്പെയ്‌ന ലഭിച്ചുകൊണ്ടിരിക്കുന്നത്.












