1996 – ൽ പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചിത്രമാണ് കാലാപാനി. മോഹൻലാലിനൊപ്പം പ്രഭു, അംരീഷ് പുരി, ശ്രീനിവാസൻ, തബ്ബു, നെടുമുടിവേണു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം, 3 ദേശീയപുരസ്കാരങ്ങളും, 6 കേരളാ സംസ്ഥാന പുരസ്കാരങ്ങളും സ്വന്തമാക്കി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.
ചിലവ് ചുരുക്കി, സൂപ്പർസ്റ്റാർ ചിത്രങ്ങൾ നിർമ്മിച്ചിരുന്നകാലത്താണ് അഞ്ചുകോടി ചിലവിൽ കാലാപാനി നിർമ്മിച്ചത്. തൂക്കിലേറ്റപ്പെട്ട ഗോവർദ്ധൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ കാലാപാനിയിൽ അവതരിപ്പിച്ചത്. ഗോവർദ്ധനനെ തേടിയുള്ള അദ്ദേഹത്തിന്റെ അനന്തരവൻ ജി.എസ് സേതു( വിനീത് അവതരിപ്പിച്ച കഥാപാത്രം) അന്വേഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്. മോഹൻലാലിന് മികച്ച നടനായുള്ള സംസ്ഥാന അവാർഡ് അടക്കം കിട്ടിയ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഒരു റെഫെറൻസ് ചിത്രമായി കാണുന്നവർ ഏറെയാണ്.
ചിത്രത്തിൽ ഗോവർദ്ധൻ, വില്ലനായ അമരീഷ് പുരി അവതരിപ്പിച്ച ജയിലർ മിർസ ഖാൻ എന്ന കഥാപാത്രത്തിന്റെ കാൽ നക്കുന്ന ഒരു രംഗമുണ്ട്. കാണുന്ന ഏതൊരു പ്രേക്ഷകനും വളരെ അസ്വസ്ഥത തോന്നുന്ന ഒരു സീനായിരുന്നു ഇത്. എങ്ങനെ മോഹൻലാലിനെ പോലെ ഒരു നടൻ ഇത്തരത്തിൽ ഒരു രംഗം ചെയ്യാൻ സമ്മതിച്ചു എന്നുള്ളത് പലരുടെയും മനസ്സിൽ ഉള്ള ഒരു ചോദ്യമായിരിക്കും. ഇതിനുള്ള ഉത്തരം പ്രിയദർശൻ തന്നെ ഒരു അഭിമുഖത്തിൽ നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
” മോഹൻലാൽ അല്ലാതെ ലോകത്തിൽ ഒരു നടനും ചെയ്യാൻ തയ്യാറാകാത്ത ഒരു രംഗമായിരുന്നു അത്. ലാലിനെ സംബന്ധിച്ച് അദ്ദേഹം ചെയ്യുന്നത് സിനിമയുടെ വിജയത്തിനും അതിന്റെ പൂർണതക്കും വേണ്ടിയാണ്. ബാക്കിയൊന്നും അദ്ദേഹത്തിന് പ്രശ്നം ആയിരുന്നില്ല. ലാൽ ഷൂ നക്കിയതിന് ശേഷം സീനൊക്കെ കഴിഞ്ഞ് അമരീഷ് പുരി ലാലിനെ കെട്ടിപിടിച്ച് കരഞ്ഞ ഒരു സംഭവം ഉണ്ടായി. കാണുന്ന ആർക്കും സങ്കടം തോന്നുന്ന ഈ രംഗം ലാൽ വളരെ ഭംഗിയായി അവതരിപ്പിച്ചു.” പ്രിയദർശൻ ഓർത്തു.












