കൊച്ചിയിലെ കുപ്രസിദ്ധ ക്രിമിനൽ കേസ് പ്രതികളുടെ യോഗത്തിൽ കെ. സുധാകരൻ എം.പി. പങ്കെടുത്ത സംഭവത്തിൽ വലിയ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി സംഘാടകർ രംഗത്ത്. കെ. സുധാകരൻ കൊച്ചിയിലുണ്ടെന്ന് അറിഞ്ഞ് തങ്ങൾ അങ്ങോട്ട് പോയി കണ്ടതാണെന്നും, ആദ്യം 20 പേർ മാത്രമാണ് കാണാൻ അനുവാദം ചോദിച്ചിരുന്നതെന്നും സംഘാടകർ വ്യക്തമാക്കുന്നു.
തുടക്കത്തിൽ 20 പേർ കാണാൻ അനുവാദം ചോദിച്ച സ്ഥാനത്ത് പിന്നീട് നൂറോളം പേരാണ് യോഗത്തിനെത്തിയത്. ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരെന്നാണ് യോഗത്തിന്റെ പ്രധാന സംഘാടകനായ സുഹൈൽ ഷാജഹാൻ പറയുന്നത്. കള്ളത്തോക്ക് കേസിലെ പ്രതികൾ അടക്കമുള്ളവരാണ് കഴിഞ്ഞ ദിവസം ഈ യോഗത്തിൽ പങ്കെടുത്തത്.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിവുള്ളവർ വേണമെന്നാണ് സംഘാടകരുടെ വാദം. മുൻപ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിർത്തരുതെന്നും, ഇപ്പോൾ ഇവരെ മാറ്റി നിർത്തിയാൽ ലഹരിക്കെതിരെ പോരാടാൻ ഇവർക്കിനി ഒരു അവസരം ലഭിക്കില്ലെന്നും സുഹൈൽ ഷാജഹാൻ വ്യക്തമാക്കുന്നു.
എകെജി സെന്റർ ആക്രമണ കേസ്, വിസ തട്ടിപ്പ് കേസ് എന്നിവയിലെ പ്രതിയാണ് യോഗം വിളിച്ചുചേർത്ത സുഹൈൽ ഷാജഹാൻ. ക്രിമിനൽ പശ്ചാത്തലമുള്ളവരും കള്ളത്തോക്ക് കേസിലെ പ്രതികളും പങ്കെടുത്ത യോഗത്തിൽ ഒരു ജനപ്രതിനിധി എത്തിയത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.








