വാഷിംഗ്ടൺ : വ്യോമയാന ചരിത്രത്തിലെ പുതിയൊരു സുവർണ്ണ യുഗത്തിന് തുടക്കമിട്ട് യുഎസ്. അമേരിക്കൻ ഭൂപ്രദേശങ്ങൾക്ക് മുകളിലൂടെയുള്ള സിവിലിയൻ സൂപ്പർസോണിക് വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന 53 വർഷം പഴക്കമുള്ള നിരോധനം നീക്കാൻ യു.എസ് ഭരണകൂടം ഔദ്യോഗിക നടപടികൾ ആരംഭിച്ചു. ശബ്ദത്തേക്കാൾ വേഗതയിൽ പറക്കുമ്പോൾ ഉണ്ടാകുന്ന ഭീതിദമായ ‘സോണിക് ബൂം’ ശബ്ദ മലിനീകരണത്തെ തുടർന്ന് 1973-ലാണ് അമേരിക്ക ഈ നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ സാങ്കേതികവിദ്യയിലെ വൻ മുന്നേറ്റം കണക്കിലെടുത്ത് ഈ പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമം മാറ്റിയെഴുതുകയാണെന്ന് യു.എസ് ഗതാഗത സെക്രട്ടറി സീൻ പി. ഡഫി പ്രഖ്യാപിച്ചു.
ഒരു വിമാനം ശബ്ദത്തിന്റെ വേഗതയെ (മണിക്കൂറിൽ ഏകദേശം 1,235 കിലോമീറ്റർ) മറികടക്കുമ്പോൾ വായുവിൽ വൻതോതിലുള്ള മർദ്ദവ്യത്യാസമുണ്ടാകുകയും, അത് ഭൂമിയിൽ ഇടിമിന്നൽ പോലുള്ള വലിയ സ്ഫോടന ശബ്ദമായി (Sonic Boom) അനുഭവപ്പെടുകയും ചെയ്യും. 1960-കളിൽ യു.എസ് സൈന്യം നടത്തിയ പരീക്ഷണ പറക്കലുകൾ നഗരങ്ങളിലെ ജനാലകൾ തകരാനും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കാനും ഇടയാക്കി. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് കരഭൂമിക്ക് മുകളിലൂടെയുള്ള സൂപ്പർസോണിക് സിവിലിയൻ യാത്രകൾ 1973-ൽ അമേരിക്ക പൂർണ്ണമായി നിരോധിച്ചത്. വിഖ്യാതമായ ‘കോൺകോർഡ്’ വിമാനങ്ങൾക്ക് പോലും സമുദ്രങ്ങൾക്ക് മുകളിലൂടെ മാത്രമേ ശബ്ദവേഗതയിൽ പറക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ.
വിമാനങ്ങളുടെ ശബ്ദനിലവാരം അളക്കുന്ന പുതിയ ‘നോയിസ് അധിഷ്ഠിത സർട്ടിഫിക്കേഷൻ മാനദണ്ഡം’ എഫ്.എ.എ അവതരിപ്പിച്ചതോടെയാണ് യുഎസിന്റെ ഈ പുതിയ തീരുമാനം. ഈ സാങ്കേതികവിദ്യ യാഥാർത്ഥ്യമാകുന്നതോടെ അന്താരാഷ്ട്ര യാത്രാസമയങ്ങൾ പകുതിയായി കുറയും. നിലവിൽ 7 മണിക്കൂറിലധികം എടുക്കുന്ന വാഷിംഗ്ടണിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്ര വെറും 4 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. എഫ്.എ.എ നിലവിൽ പ്രഖ്യാപിച്ച താൽക്കാലിക നിയമങ്ങൾക്കൊപ്പം, ഈ വർഷം അവസാനത്തോടെ വിമാനങ്ങൾ ലാൻഡ് ചെയ്യുമ്പോഴും ടേക്ക് ഓഫ് ചെയ്യുമ്പോഴുമുള്ള ശബ്ദപരിധി നിശ്ചയിക്കുന്ന രണ്ടാമത്തെ നിയമവും കൊണ്ടുവരും. 2027 മധ്യത്തോടെ ഈ രണ്ട് നിയമങ്ങളും പൂർണ്ണമായി പ്രാബല്യത്തിൽ വരുന്നതോടെ വിമാന നിർമ്മാതാക്കൾക്ക് തങ്ങളുടെ വാണിജ്യ സൂപ്പർസോണിക് വിമാനങ്ങളായ ‘ഓവർച്ചർ’ പോലുള്ളവയുടെ നിർമ്മാണം വേഗത്തിലാക്കാനാകും. വരും ദശകത്തിൽ സാധാരണക്കാർക്കും ശബ്ദവേഗതയിൽ ലോകം ചുറ്റാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.











