മലപ്പുറം തിരുരങ്ങാടിയിൽ സവാള ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ സംഭവത്തിന് പിന്നിൽ വൻ ക്രിമിനൽ ഗൂഢാലോചനയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേസിൽ കർണാടകയിലെ താലിക്കോട്ടെ ഒരു പ്രമുഖ സ്ഥാപനത്തെ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് എൻഐഎ കൊച്ചിയിലെ പ്രത്യേക കോടതിയെ അറിയിച്ചു. കേസിൽ പ്രതികളായ കർണാടക ബിജാപുർ സ്വദേശി മന്തഗൗഡ് ബിരാദാർ (35), താലിക്കോട്ട് സ്വദേശി ബാപ്പഗൗഡ് ഭീരമയ്യ ചൗധരി (47) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ എൻഐഎ പ്രത്യേക കോടതി ജഡ്ജി പി കെ മോഹൻദാസ് തള്ളി. ജൂൺ 29-നാണ് കോടതി ഇവരുടെ ഹർജിയിൽ വിധി പറഞ്ഞത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന എൻഐഎയുടെ വാദം കോടതി പൂർണ്ണമായും അംഗീകരിക്കുകയായിരുന്നു.
ഈ വർഷം ഫെബ്രുവരി 7-നാണ് മലപ്പുറം തിരുരങ്ങാടിയിൽ വെച്ച് സവാള ചാക്കുകളുമായി വന്ന ലോറിയിൽ നിന്ന് 89,600 ജലാറ്റിൻ സ്റ്റിക്കുകളും 1.05 ലക്ഷം നോൺ-ഇലക്ട്രിക് ഡെറ്റണേറ്ററുകളും പൊലീസ് പിടികൂടിയത്. സ്ഫോടകവസ്തുക്കളുടെ വൻ ശേഖരം കണക്കിലെടുത്ത് ഏപ്രിൽ മാസത്തിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ വിതരണം ചെയ്ത കർണാടകയിലെ ‘ചേതൻ എന്റർപ്രൈസസ്’ എന്ന സ്ഥാപനത്തിന്റെ ഉടമകളാണ് ഇപ്പോൾ ജാമ്യം നിഷേധിക്കപ്പെട്ട മന്തഗൗഡും ബാപ്പഗൗഡും. തമിഴ്‌നാട്ടിലെ വെട്രിവേൽ എക്സ്പ്ലോസീവ്സ്, ട്രൈഡന്റ് എക്സ്പ്ലോസീവ്സ് എന്നിവടങ്ങളിൽ നിന്നാണ് ഇവർ സ്ഫോടകവസ്തുക്കൾ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഉറവിടവും യാത്രാ വിവരങ്ങളും മറച്ചുവെക്കാൻ വേണ്ടി പാക്കറ്റുകളിലെ ബാർകോഡ് ലേബലുകൾ ബോധപൂർവ്വം കീറിക്കളയുകയോ തിരുത്തുകയോ ചെയ്തതായി എൻഐഎ കോടതിയെ ബോധിപ്പിച്ചു. പ്രതികളുടെ താലിക്കോട്ടുള്ള സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ ജീവനുള്ള ഡെറ്റണേറ്ററുകളും ഇത്തരത്തിൽ തിരുത്തിയ ബാർകോഡ് ലേബലുകളും എൻഐഎ കണ്ടെടുത്തിരുന്നു.
തങ്ങൾ ലൈസൻസുള്ള വ്യാപാരികളാണെന്നും നിയമപരമായാണ് സ്ഫോടകവസ്തുക്കൾ വാങ്ങിയതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ഇത് തള്ളി. പ്രതികളോട് ജിഎസ്ടി ഇ-വേ ബിൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും അവർക്ക് അതിനായില്ല. ബില്ലുകളില്ലാതെ അനധികൃത വ്യക്തികൾക്കാണ് പ്രതികൾ സ്ഫോടകവസ്തുക്കൾ വിറ്റതെന്ന് ഇതിലൂടെ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരമുള്ള ലേബലുകളില്ലാതെ സവാള ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ ഇവ കണ്ടെത്തിയത് ഇലക്ട്രോണിക് ട്രേസിംഗ് സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കേസിൽ അന്വേഷണം തടസ്സപ്പെടുത്താൻ പ്രതികൾ വ്യാജ രേഖകൾ ചമച്ചതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി 2-ന് തന്നെ ഈ സ്ഫോടകവസ്തുക്കൾ ‘സായ് ട്രേഡേഴ്സ്’ എന്ന സ്ഥാപനത്തിന് വിറ്റതായും തുടർന്ന് ഫെബ്രുവരി 15-ന് ഒരു ലൈസൻസുള്ള ബ്ലാസ്റ്റർ ഇത് പൊട്ടിക്കാൻ ഉപയോഗിച്ചതായും കാണിക്കുന്ന വ്യാജ രേഖകളാണ് ഇവർ നിർമ്മിച്ചത്. എന്നാൽ യഥാർത്ഥത്തിൽ ഈ സ്ഫോടകവസ്തുക്കൾ ഫെബ്രുവരി 7-ന് തന്നെ മലപ്പുറത്ത് വെച്ച് അധികൃതർ പിടിച്ചെടുത്തിരുന്നു. സായ് ട്രേഡേഴ്സിന്റെ പങ്കാളികളിൽ ഒരാൾ പ്രതിയായ മന്തഗൗഡിന്റെ സഹോദരൻ പ്രകാശ് ബിരാദാർ ആണെന്നും ഇയാൾ മുൻപും സമാനമായ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.
അതേസമയം, കേസിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ച മറ്റൊരു കർണാടക സ്വദേശിയായ സംഗനഗൗഡ ബിരാദാറിന്റെ (32) ഹർജി കോടതി തീർപ്പാക്കി. ഇയാൾക്ക് നിലവിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് മാത്രമാണ് നൽകിയിട്ടുള്ളതെന്നും പ്രതിയാക്കിയിട്ടില്ലെന്നും എൻഐഎ അറിയിച്ചതിനെ തുടർന്നാണിത്. ഇയാളെ പിന്നീട് പ്രതിയാക്കുകയാണെങ്കിൽ അറസ്റ്റിന് മുൻപ് നോട്ടീസ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. നേരത്തെ, സ്ഫോടകവസ്തുക്കൾ കേരളത്തിലേക്ക് കടത്തിയതിന് ലോറിയിലുണ്ടായിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇവർക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന ഇത്രയും വലിയ സ്ഫോടകവസ്തു വേട്ടയ്ക്ക് പിന്നിലെ യഥാർത്ഥ ആസൂത്രകരെയും ഇതിന്റെ ലക്ഷ്യത്തെയും പുറത്തുകൊണ്ടുവരാൻ എൻഐഎ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.










