കഴിഞ്ഞ വർഷം നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ തന്നെ ക്യാപ്റ്റനും കോച്ചും ചേർന്ന് ‘കൃത്യമായി ഉപയോഗിച്ചില്ല’ എന്ന ഗുരുതര ആരോപണവുമായി ഇന്ത്യൻ ഓൾറൗണ്ടർ ശാർദ്ദുൽ താക്കൂർ. മുൻപ് രാജ്യത്തിനായി കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുത്തിട്ടും തന്നെ അവഗണിച്ചതിലുള്ള കടുത്ത നിരാശ താരം പരസ്യമാക്കി. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ 2026-27 പുതിയ സീസൺ ലോഞ്ചിനിടെയാണ് മുപ്പത്തിനാലുകാരനായ ശാർദ്ദുൽ സെലക്ടർമാർക്കും മാനേജ്‌മെന്റിനുമെതിരെ തുറന്നടിച്ചത്.
കഴിഞ്ഞ 2025-ലെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ വെറും രണ്ട് മത്സരങ്ങളിൽ മാത്രമാണ് ശാർദ്ദുലിന് അവസരം ലഭിച്ചത്. ഈ മത്സരങ്ങളിൽ നിന്നായി ആകെ 27 ഓവർ മാത്രം പന്തെറിഞ്ഞ താരം രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും 46 റൺസ് നേടുകയും ചെയ്തിരുന്നു. തനിക്ക് കൂടുതൽ മത്സരങ്ങളിൽ അവസരം നൽകിയിരുന്നെങ്കിൽ പരമ്പരയുടെ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് ശാർദ്ദുൽ അവകാശപ്പെടുന്നു.
ഇംഗ്ലണ്ടിലെ തന്റെ പ്രകടനത്തെക്കുറിച്ച് ശാർദ്ദുൽ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ: “ഇംഗ്ലണ്ടിൽ കളിച്ചപ്പോൾ ബൗളിങ്ങിൽ എന്നെ കൃത്യമായ രീതിയിൽ ഉപയോഗിക്കാൻ മാനേജ്‌മെന്റിന് കഴിഞ്ഞില്ല. കുറച്ച് ഓവറുകൾ മാത്രം തന്നു എന്നതിലുപരി, തികച്ചും തെറ്റായ ഘട്ടങ്ങളിലാണ് എന്നെ പന്തേൽപ്പിച്ചത്. അവിടെ ക്യാപ്റ്റനും കോച്ചിനും വലിയ രീതിയിലുള്ള കണക്കുകൂട്ടൽ പിഴവ് സംഭവിച്ചിട്ടുണ്ട്. ലീഡ്സിൽ നടന്ന ഒന്നാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റിനെയും ഹാരി ബ്രൂക്കിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ഞാൻ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതാണ്. എന്നാൽ ആ സമയത്ത് എനിക്ക് നീണ്ട സ്പെൽ നൽകാതെ എന്നെ ബൗളിങ്ങിൽ നിന്ന് മാറ്റി നിർത്തി. അവിടെ കൂടുതൽ ഓവർ തന്നിരുന്നെങ്കിൽ കളി മാറിയേനെ.”
ഇതുമായി ബന്ധപ്പെട്ട് അന്നത്തെ നായകൻ ശുഭ്മാൻ ഗില്ലിനോടോ ഹെഡ് കോച്ച് ഗൗതം ഗംഭീറിനോടോ സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന്, മത്സരത്തിനിടയിൽ സാധാരണയായി ഇത്തരം ചർച്ചകൾ നടത്താറില്ലെന്നും തന്നോട് ആവശ്യപ്പെട്ടത് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ശാർദ്ദുൽ വ്യക്തമാക്കി.
ബാറ്റിങ്ങിൽ ലീഡ്സ് ടെസ്റ്റിൽ മോശം ഷോട്ട് കളിച്ച് പുറത്തായത് തന്റെ പിഴവാണെന്ന് സമ്മതിച്ച ശാർദ്ദുൽ, എന്നാൽ നാലാം ടെസ്റ്റ് നടന്ന മാഞ്ചസ്റ്ററിൽ താൻ മനോഹരമായാണ് ബാറ്റ് ചെയ്തതെന്ന് ഓർമ്മിപ്പിച്ചു. ആ മത്സരത്തിൽ ഏഴാം നമ്പറിലിറങ്ങി 88 പന്തിൽ 41 റൺസാണ് താരം നേടിയത്. അന്ന് ഇംഗ്ലണ്ടിന്റെ രണ്ടാം പുതിയ പന്തിനെ അതിജീവിച്ച് താൻ നടത്തിയ ആ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചതെന്നും താരം കൂട്ടിച്ചേർത്തു. 2024-25 സീസണിൽ ആഭ്യന്തര തലത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും തന്നെ ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കിയതിൽ വലിയ വിഷമമുണ്ടെന്ന് ശാർദ്ദുൽ തുറന്നുപറഞ്ഞു.
“ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുക എന്ന ലക്ഷ്യത്തിൽ ഞാൻ 100 ശതമാനം ഉറച്ചുനിൽക്കുകയാണ്. രാജ്യത്തിനായി കളിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. മുൻപ് ഞാൻ ഇന്ത്യക്കായി കളിച്ചപ്പോഴെല്ലാം ടീമിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ച ഒരുപിടി മികച്ച മത്സരങ്ങൾ എന്റെ കരിയറിലുണ്ട്.” – ശാർദ്ദുൽ താക്കൂർ വ്യക്തമാക്കി.












