ഭാരതത്തിന്റെ സായുധ സേനകൾക്ക് കൂടുതൽ പ്രഹരശേഷിയും ആധുനികവൽക്കരണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഒരു ലക്ഷം കോടിയിലധികം രൂപയുടെ വമ്പൻ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകാനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉണ്ടാകും.
പ്രതിരോധ സംഭരണ പ്രക്രിയയിലെ ആദ്യത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘട്ടമായ അക്സപ്റ്റൻസ് ഓഫ് നെസസിറ്റി നൽകുന്നതിനായുള്ള നിർദേശങ്ങളാണ് യോഗത്തിൽ ചർച്ചയാകുന്നത്. രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷാ വെല്ലുവിളികൾ ശക്തമായി നേരിടുന്നതിനായി കരസേനയുടെ ശേഷി വർധിപ്പിക്കുന്നതിനാണ് ഈ ആയുധ സംഭരണ പദ്ധതിയിൽ മുൻഗണന നൽകുന്നത്. വ്യോമ പ്രതിരോധം, ആയുധങ്ങളുടെ ദീർഘദൂര കൃത്യത, ദ്രുത വിന്യാസ ശേഷി എന്നിവ ശക്തിപ്പെടുത്താനുള്ള വിവിധ നിർദേശങ്ങളാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിർമിച്ച കെ-9 വജ്ര സെൽഫ് പ്രൊപ്പൽഡ് ആർട്ടിലറി ഗണ്ണുകളുടെ അധിക സംഭരണം ഈ യോഗത്തിലെ പ്രധാന ചർച്ചാവിഷയമാകും. 155 എംഎം ട്രാക്ക്ഡ് ഹോവിറ്റ്സറുകളായ ഇവ കിഴക്കൻ ലഡാക്കിലെ അതിശൈത്യമുള്ള ഉയർന്ന പ്രദേശങ്ങളിലും പടിഞ്ഞാറൻ മേഖലയിലെ കടുത്ത മരുഭൂമികളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കാൻ അനുയോജ്യമാണെന്ന് ഇതിനോടകം തെളിയിച്ചിട്ടുള്ളവയാണ്. ശത്രുപാളയത്തിലേക്ക് അതിവേഗം ആഞ്ഞടിക്കാൻ ഇവയുടെ സാന്നിധ്യം സൈന്യത്തിന് കൂടുതൽ ആത്മവിശ്വാസം നൽകും.
ആധുനിക ഡിജിറ്റൽ യുദ്ധമുറകളിൽ നിർണായകമായ കാമികാസെ ഡ്രോണുകൾ വാങ്ങാനുള്ള നിർദേശവും കൗൺസിൽ പരിശോധിക്കും. നിശ്ചിത സമയം ആകാശത്ത് വട്ടമിട്ടുപറന്ന് ശത്രുക്കളുടെ താവളം കൃത്യതയോടെ കണ്ടെത്തി സ്വയം പൊട്ടിത്തെറിച്ച് അവയെ തകർക്കാൻ കഴിവുള്ള ലോയിറ്ററിങ് മ്യൂണിഷനുകളാണ് ഇവ. ഇതിനുപുറമെ, കുറഞ്ഞ ഉയരത്തിൽ പറക്കുന്ന ശത്രു വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയെ തോളിൽവെച്ച് തൊടുക്കുന്ന മിസൈലുകൾ വഴി തകർക്കാൻ ശേഷിയുള്ള അത്യാധുനിക വെർബ മാൻ-പോർട്ടബിൾ എയർ ഡിഫൻസ് സിസ്റ്റങ്ങൾ വാങ്ങാനും പദ്ധതിയുണ്ട്.
കരസേനയുടെ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും സുരക്ഷ ഇരട്ടിയാക്കുന്നതിനായി ആക്റ്റീവ് പ്രൊട്ടക്ഷൻ സിസ്റ്റം ഘടിപ്പിക്കാനുള്ള നിർദേശവും ഈ യോഗം വിലയിരുത്തും. അത്യാധുനിക സെൻസറുകൾ ഉപയോഗിച്ച് ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന മിസൈലുകളെയും റോക്കറ്റ് ആക്രമണങ്ങളെയും മുൻകൂട്ടി കണ്ടെത്തി അന്തരീക്ഷത്തിൽ വെച്ച് തന്നെ നശിപ്പിക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഈ പദ്ധതികൾക്കെല്ലാം ഡിഎസി അംഗീകാരം നൽകുന്നതോടെ ഭാരതത്തിന്റെ പ്രതിരോധ ശേഷി വൻതോതിൽ വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.








