പാക് അധീന കാശ്മീരിലുടനീളം ഇസ്ലാമാബാദിലെ ഭരണകൂടത്തിനെതിരെ ജനങ്ങൾ അഴിച്ചുവിട്ട വൻ ജനകീയ പ്രക്ഷോഭം 24-ാം ദിവസത്തിലേക്ക്. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് 80,000-ത്തിലധികം ആളുകൾ പങ്കെടുത്ത വമ്പൻ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, പാകിസ്ഥാന്റെ സായുധ ഭീകരവാദ അജണ്ടകളെ ആഗോള വേദിയിൽ തുറന്നുകാട്ടുന്ന സ്ഫോടനാത്മക വെളിപ്പെടുത്തലുമായി പ്രക്ഷോഭകാരികളുടെ പ്രധാന സംഘടനയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിനേതാവ് സർദാർ അമൻ ഖാൻ രംഗത്തെത്തി.
റാവലകോട്ടിലെ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി സർദാർ അമൻ ഖാൻ പാക് ഭരണകൂടത്തിനെതിരെ കടുത്ത ഭാഷയിലാണ് ആഞ്ഞടിച്ചത്. തങ്ങളുടെ മണ്ണിൽ ജീവിക്കുന്ന സാധാരണക്കാരായ പ്രക്ഷോഭകരെ ഭീകരവാദികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന പാക് സൈന്യത്തിന്റെ തനിനിറം അദ്ദേഹം പരസ്യമാക്കി:
“കാശ്മീരികളുടെ കൈകളിലേക്ക് തോക്കുകളും വെടിക്കോപ്പുകളും ആദ്യമായി വെച്ചുതന്നത് ഇവിടുത്തെ പാക് സൈന്യം തന്നെയാണ്. അവരാണ് കാശ്മീരിലേക്ക് ആയുധങ്ങൾ കടത്തിവിട്ടത്. എന്നാൽ ഇന്നിപ്പോൾ അതേ സൈന്യത്തിന് ഞങ്ങളെ ഭീകരവാദികളെന്ന് വിളിക്കാൻ എന്ത് യോഗ്യതയാണുള്ളത്? ഈ മണ്ണിൽ സമരം ചെയ്യുന്ന ഓരോരുത്തരും ഇവിടുത്തെ യഥാർത്ഥ അവകാശികളാണ്.”
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റാവലകോട്ടിൽ വെച്ച് നടന്ന ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ പ്രകടനത്തെക്കുറിച്ചും അമൻ ഖാൻ തുറന്നടിച്ചു. നഗരമധ്യത്തിലൂടെ എകെ-47 തോക്കുകളും വാളുകളുമായി ഭീകരർ മാർച്ച് നടത്തിയപ്പോൾ, അന്നത്തെ റാവലകോട്ട് ഡെപ്യൂട്ടി കമ്മീഷണർ ആ റാലിക്ക് അനുമതി നൽകുക മാത്രമല്ല, ഔദ്യോഗിക സുരക്ഷ ഒരുക്കുക കൂടിയാണ് ചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി
തങ്ങൾ മുന്നോട്ട് വെച്ച 38 ഇന ആവശ്യങ്ങൾ ഉടനടി അംഗീകരിച്ച് നടപ്പിലാക്കാൻ പാക് സർക്കാർ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭത്തിന്റെ സ്വഭാവം മാറുമെന്ന് സർദാർ അമൻ ഖാൻ മുന്നറിയിപ്പ് നൽകി. പിന്നീട് ഇത് വെറുമൊരു നികുതി-വിലക്കയറ്റ വിരുദ്ധ സമരം മാത്രമായിരിക്കില്ലെന്നും, പാക് അധീന കാശ്മീരിൽ നിന്നും പാക് സൈന്യവും ഭരണകൂടവും പൂർണ്ണമായി ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുന്ന വലിയൊരു വിമോചന പ്രസ്ഥാനമായി ഇത് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസങ്ങളിൽ റാവലകോട്ടിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ, പാകിസ്ഥാന്റെ നിയന്ത്രണത്തിൽ ഇനി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ഭാരതവുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും സമരനേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പാക് അധീന കാശ്മീർ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമല്ലെന്നും, തങ്ങൾക്ക് പാകിസ്ഥാനെക്കാൾ പാകിസ്ഥാന് തങ്ങളെയാണ് ആവശ്യമെന്നും അമൻ ഖാൻ ഓർമ്മിപ്പിച്ചു.
നിലവിൽ ഈ ജനകീയ പ്രക്ഷോഭം പാക് അധീന കാശ്മീരിൽ മാത്രം ഒതുങ്ങുന്നില്ല. വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന കാശ്മീരി വംശജർ വിവിധ രാജ്യങ്ങളിലെ പാക് നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിലും കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്.








