അതിർത്തിയിൽ ചൈനീസ് ഭീഷണിയും അധിനിവേശ ശ്രമങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തിൽ വൻ നീക്കവുമായി തയ്‌വാൻ. സൈനിക അക്കാദമിയിലെ ഉന്നത വിദ്യാർഥികൾക്കായി കാൽനൂറ്റാണ്ടിന് ശേഷം വീണ്ടും കമ്യൂണിസ്റ്റ് വിരുദ്ധത പാഠ്യവിഷയമാക്കാൻ തയ്‌വാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ‘ആന്റി കമ്യൂണിസ്റ്റ് പാട്രിയോട്ടിക് എഡ്യൂക്കേഷൻ’ (കമ്യൂണിസ്റ്റ് വിരുദ്ധ ദേശസ്നേഹ വിദ്യാഭ്യാസം) എന്ന പേരിൽ തങ്ങളുടെ സൈനികർക്കായി രാജ്യം പ്രത്യേക ക്ലാസുകൾ പുനരാരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ചൈനയിൽ നിന്നുള്ള സൈനിക കടന്നുകയറ്റവും രാജ്യത്തിനുള്ളിലേക്ക് തന്ത്രപരമായി തുളച്ചുകയറാനുള്ള (Infiltration) ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നീക്കങ്ങളും പ്രതിരോധിക്കാൻ സൈനികർക്ക് കൃത്യമായ ധാരണയുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശത്രുവും മിത്രവും ആരാണെന്ന് വരുംതലമുറയിലെ സൈനിക ഉദ്യോഗസ്ഥർ കൃത്യമായി തിരിച്ചറിയണമെന്നും, തങ്ങൾ ആർക്കുവേണ്ടിയാണ് പോരാടുന്നതെന്ന് ബോധ്യമുണ്ടായിരിക്കണമെന്നും തായ്‌വാൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ശീതയുദ്ധകാലത്ത് ചൈനീസ് ഭരണകൂടത്തെ ‘കമ്യൂണിസ്റ്റ് കൊള്ളക്കാർ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് വലിയ തോതിലുള്ള ബോധവൽക്കരണ കാമ്പെയ്നുകൾ തയ്‌വാൻ സൈന്യത്തിനിടയിൽ സജീവമായിരുന്നു. എന്നാൽ പിന്നീട് ചൈനയുമായുള്ള ബന്ധത്തിൽ വന്ന മാറ്റങ്ങളെത്തുടർന്ന് 2002-ൽ ഈ പ്രത്യേക കമ്യൂണിസ്റ്റ് വിരുദ്ധ സിലബസ് നിർത്തലാക്കുകയും ഇതിനെ ‘ദേശസ്നേഹ വിദ്യാഭ്യാസം’ എന്ന് പുനർനാമകരണം ചെയ്യുകയുമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി തയ്‌വാൻ അതിർത്തി ലക്ഷ്യമിട്ട് ചൈന നടത്തിവരുന്ന പ്രകോപനങ്ങൾ അതിരുകടന്നതോടെയാണ് 24 വർഷങ്ങൾക്ക് ശേഷം ഈ കടുത്ത നിലപാടിലേക്ക് രാജ്യം വീണ്ടും മടങ്ങിയെത്തുന്നത്. തയ്‌വാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ, മെയിൻലാൻഡ് അഫയേഴ്സ് കൗൺസിൽ, മന്ത്രാലയത്തിലെ നിയമവിദഗ്ധർ, പ്രമുഖ സർക്കാർ തിങ്ക് ടാങ്കായ അക്കാദമിയ സിനികയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടായിരിക്കും പുതിയ സൈനിക ബിരുദധാരികൾക്ക് ക്ലാസുകൾ നയിക്കുക.
അതിർത്തി പങ്കിടുന്ന സമുദ്രമേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ചൈനീസ് അധിനിവേശ ശ്രമമാണ് നിലവിൽ നടക്കുന്നതെന്ന് തയ്‌വാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ ജോസഫ് വു വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ചൈനീസ് നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും നൂറ്റിപ്പത്തിലധികം യുദ്ധക്കപ്പലുകളാണ് തയ്‌വാന് ചുറ്റുമുള്ള സമുദ്രമേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. തയ്‌വാന്റെ കിഴക്കൻ തീരത്ത് ചൈനീസ് കോസ്റ്റ് ഗാർഡ് പുതിയ പട്രോളിങ് ആരംഭിച്ചതിനെതിരെ തയ്‌വാൻ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. തയ്‌വാൻ തങ്ങളുടെ സ്വന്തം പ്രദേശമാണെന്ന് ചൈന ആവർത്തിക്കുമ്പോഴും, ചൈനയുടെ പരമാധികാര അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് തയ്‌വാൻ ഭരണകൂടം. ഏത് നിമിഷവും ഉണ്ടായേക്കാവുന്ന ഒരു ചൈനീസ് അധിനിവേശത്തെ നേരിടാൻ സൈന്യത്തെ ആത്മവീര്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര സിലബസ് പരിഷ്കരണം.










