പാർലമെന്റിന്റെ വർഷകാല സമ്മേളനം പ്രക്ഷുബ്ധമാക്കാതെ, വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള അർത്ഥവത്തായ ചർച്ചകളിലൂടെ കൂടുതൽ ഫലപ്രദമാക്കാൻ ജനപ്രതിനിധികളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷകാല സമ്മേളനത്തിന്റെ ആദ്യദിനത്തിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിൽ ശക്തമായ വാദങ്ങളും കൃത്യമായ വസ്തുതകളും ഉന്നയിക്കുമ്പോൾ അവിടെ ബഹളമുണ്ടാക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും എല്ലാ ശബ്ദങ്ങൾക്കും പാർലമെന്റിൽ ഇടം ലഭിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ വികസനവും ജനക്ഷേമവും ലക്ഷ്യമിട്ട് മികച്ച ചർച്ചകൾ ഇരുസഭകളിലും നടക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
ഇതോടൊപ്പം ഇന്ത്യയുടെ ബഹിരാകാശ മേഖല കൈവരിക്കുന്ന വൻ മുന്നേറ്റങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ ‘സ്കൈറൂട്ട് എയറോസ്‌പേസിനെ’യും അതിന് പിന്നിൽ പ്രവർത്തിച്ച യുവാക്കളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഈ സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കുന്ന മുഴുവൻ ടീമിന്റെയും ശരാശരി പ്രായം വെറും 28 വയസ്സ് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് പരോക്ഷമായ രാഷ്ട്രീയ വിമർശനവും ഉന്നയിച്ചു. താൻ ഇവിടെ സംസാരിക്കുന്നത് ഒരു ’56 വയസ്സുള്ള യുവാവിനെക്കുറിച്ചല്ല, മറിച്ച് യഥാർത്ഥ യുവത്വത്തിന്റെ കഠിനാധ്വാനത്തെക്കുറിച്ചാണെന്നായിരുന്നു 56 വയസ്സുകാരനായ രാഹുലിനെ പരിഹസിച്ച് മോദി പറഞ്ഞത്. രാജ്യത്തെ യുവാക്കളുടെ ശേഷി ബഹിരാകാശം പോലെ അതിരുകളില്ലാത്തതാണെന്ന് സ്കൈറൂട്ടിന്റെ വിജയം തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നാരംഭിക്കുന്ന വർഷകാല സമ്മേളനം ഓഗസ്റ്റ് 13 വരെയാണ് നീണ്ടുനിൽക്കുക. നികുതി, ഉന്നത വിദ്യാഭ്യാസം, ജുഡീഷ്യൽ പരിഷ്കാരങ്ങൾ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിലെ സുപ്രധാനമായ നിരവധി ബില്ലുകൾ പാസാക്കാൻ സർക്കാർ ഈ സമ്മേളനത്തിൽ ലക്ഷ്യമിടുന്നുണ്ട്. വിദേശ ഫണ്ടിംഗ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഫോറിൻ കോൺട്രിബ്യൂഷൻ ഭേദഗതി ബിൽ-2026, ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ-2025 എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. കൂടാതെ വിദേശ നിക്ഷേപകർക്കുള്ള നികുതി ഇളവുകൾ നീട്ടുന്ന ആദായനികുതി ഭേദഗതി ബിൽ-2026-ഉം സഭയുടെ പരിഗണനയ്ക്ക് വരും.
സുപ്രീം കോടതിയിലെ കേസുകളുടെ കെട്ടിക്കിടപ്പ് ഒഴിവാക്കുന്നതിനായി ജഡ്ജിമാരുടെ എണ്ണം ചീഫ് ജസ്റ്റിസ് ഒഴികെ 33-ൽ നിന്നും 37 ആയി ഉയർത്താൻ നിർദ്ദേശിക്കുന്ന സുപ്രീം കോർട്ട് ഭേദഗതി ബിൽ-2026 ഈ സമ്മേളനത്തിലെ മറ്റൊരു പ്രധാന നീക്കമാണ്. ചെറുകിട-ഇടത്തരം വ്യവസായ മേഖലയിലെ ബിസിനസ്സ് നടപടികൾ എളുപ്പമാക്കുന്നതിനും പണമിടപാടുകളിലെ താമസം പരിഹരിക്കുന്നതിനുമുള്ള എം.എസ്.എം.ഇ വികസന ഭേദഗതി ബിൽ-2026, ജനന-മരണ രജിസ്ട്രേഷൻ നിയമത്തിലെ കർശന ഭേദഗതികൾ, ദേശീയ മാനാഭിമാന സംരക്ഷണ നിയമത്തിലെ മാറ്റങ്ങൾ എന്നിവയും സർക്കാരിന്റെ നിയമനിർമ്മാണ അജണ്ടയിലുണ്ട്. വിവിധ ദേശീയ വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷവും നിർണ്ണായക ബില്ലുകൾ പാസാക്കാൻ ഭരണപക്ഷവും ശ്രമിക്കുന്നതോടെ വർഷകാല സമ്മേളനം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതായി മാറും.









