കാസർകോട്: ഷൂ ധരിച്ചെത്തിയെന്നും ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ തുറന്നിട്ടുവെന്നും ആരോപിച്ച് കാസർകോട് ഉപ്പളയിലെ ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ പ്ലസ്ടു വിദ്യാർഥികളുടെ ക്രൂരമായ റാഗിങ്. അഞ്ച് പ്ലസ് വൺ വിദ്യാർഥികളെയാണ് പതിനാലംഗ സീനിയർ വിദ്യാർഥികളുടെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ‘കവിളത്ത് അടിച്ചു, കാലിൽ ചവിട്ടി, കൈപിടിച്ച് ഒടിച്ചു’ എന്നിങ്ങനെയാണ് ആക്രമണത്തിനിരയായ കുട്ടി സ്കൂൾ അധികൃതർക്കും പോലീസിനും നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.
സംഭവത്തിൽ അഞ്ച് വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ മഞ്ചേശ്വരം പോലീസ് കേസ് എടുത്തു. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച സ്കൂൾ മാനേജ്മെന്റ്, കേസിൽ ഉൾപ്പെട്ട നാല് പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും അടിയന്തരമായി സസ്പെൻഡ് ചെയ്തു.
സ്കൂൾ പരിസരത്തുവെച്ചുതന്നെയായിരുന്നു പ്ലസ്ടു വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ വളഞ്ഞിട്ട് ആക്രമിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർഥികൾ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. റാഗിങ് വിരുദ്ധ നിയമപ്രകാരവും ക്രൂരമായ ശാരീരിക ഉപദ്രവ ഏൽപ്പിച്ചതിനുമാണ് മഞ്ചേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്കൂളുകളിൽ റാഗിങ് തടയാൻ കർശന നടപടികൾ നിലനിൽക്കെയാണ് അതിക്രൂരമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.











