ചവറ ഗുഹാനന്ദപുരം സ്കൂളിൽ നടന്ന തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അധിക്ഷേപിച്ചുകൊണ്ട് എസ്എഫ്ഐ ബാനർ സ്ഥാപിച്ച സംഭവത്തിൽ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി കെഎസ്‌യു. കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറാണ് കൊല്ലം ജില്ലാ പൊലീസ് മേധാവിക്കും ചവറ പൊലീസിനും പരാതി നൽകിയത്. പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതുമായ പരാമർശങ്ങൾ ബാനറിൽ അടങ്ങിയിട്ടുണ്ടെന്നും ഇതിന് കാരണക്കാരായവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഗുഹാനന്ദപുരം സ്കൂൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ‘നീ പോടാ പൂക്കി മോനേ’ എന്ന അധിക്ഷേപകരമായ വാചകങ്ങൾ അടങ്ങിയ ബാനർ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിനെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം അടക്കമുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്യാമ്പസുകളിൽ രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സംസ്കാരം വളർത്താനാണ് അപരിഷ്കൃതമായ ബാനറുകളിലൂടെ എസ്എഫ്ഐ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
അതേസമയം, വിവാദ ബാനറിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. എൽഡിഎഫ്-യുഡിഎഫ് വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നതിനിടെയാണ് കെഎസ്‌യു നിയമനടപടിയുമായി മുന്നോട്ട് പോയിരിക്കുന്നത്. ക്യാമ്പസുകളിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും ബാനർ ഉയർത്തിയവർക്കെതിരെ കേസ് എടുക്കണമെന്നുമാണ് കെഎസ്‌യുവിന്റെ ആവശ്യം.











