തിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ പരീക്ഷകൾക്ക് നിലവിലുണ്ടായിരുന്ന സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. യാതൊരുവിധ അക്കാഡമിക് ചർച്ചകളും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ഇത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ വർഷങ്ങൾ പുറകോട്ട് വലിക്കുന്ന നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. ആവശ്യമായ മിനിമം മാർക്ക് ഒഴിവാക്കുന്നതോടെ, പരീക്ഷയ്ക്ക് വെറും 5 മാർക്ക് നേടിയാൽ പോലും വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അർഹത നേടാം എന്ന അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഴുതാനും വായിക്കാനും പോലുമറിയാത്ത കുട്ടികൾ പത്താം ക്ലാസിൽ ഉയർന്ന ഗ്രേഡുകൾ നേടുന്നു എന്ന വ്യാപക വിമർശനത്തെ തുടർന്നാണ് വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ മുൻ എൽ.ഡി.എഫ് സർക്കാർ സബ്ജക്ട് മിനിമം മാർക്ക് രീതി നടപ്പിലാക്കിയത്. ആദ്യം എട്ടാം ക്ലാസിലും തുടർന്ന് ഒമ്പതാം ക്ലാസിലും ഈ സംവിധാനം നിർബന്ധമാക്കി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പഠന പിന്തുണാ ക്ലാസുകൾ നൽകി അവരെ മുന്നിലേക്ക് കൈപിടിച്ചുയർത്താൻ സാധിച്ച ഈ പദ്ധതി ദേശീയ തലത്തിൽ തന്നെ വലിയ ശ്രദ്ധയും അംഗീകാരവും പിടിച്ചുപറ്റിയിരുന്നു.
എന്നാൽ പുതിയ തീരുമാനത്തോടെ ഈ പിന്തുണാ ക്ലാസുകൾ പൂർണ്ണമായി ഇല്ലാതാകുമെന്നും കുട്ടികളുടെ ഭാവി വെച്ച് പന്താടുകയാണ് ചെയ്യുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു. വിദ്യാർത്ഥികളിൽ കൃത്യമായ പഠനാവബോധവും ഗുണനിലവാരവും ഉറപ്പാക്കുന്ന ശാസ്ത്രീയമായ രീതികൾ അട്ടിമറിക്കുന്നത് വരുംതലമുറയുടെ അക്കാഡമിക് നിലവാരത്തെ ദോഷകരമായി ബാധിക്കുമെന്നും ഈ തീരുമാനത്തിൽ നിന്ന് സർക്കാരും വിദ്യാഭ്യാസ വകുപ്പും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.











