ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിനിടെ ഇന്ത്യൻ പേസർ ക്രാന്തി ഗൗഡിനെതിരെ പാകിസ്ഥാൻ ആരാധകർ നടത്തിയ ലിംഗവിവേചനപരമായ അധിക്ഷേപം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിനിടെ കാണികൾക്കിടയിൽ നിന്ന് ഒരു കൂട്ടം പാക് ആരാധകർ ക്രാന്തിയുടെ ശരീരപ്രകൃതിയെയും ലിംഗത്തെയും അധിക്ഷേപിച്ചുകൊണ്ടുള്ള മോശം പരാമർശങ്ങൾ മുഴക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിനിടെ ഇന്ത്യൻ പേസർ ക്രാന്തി താരം പുരുഷനാണെന്ന തരത്തിൽ പരിഹസിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാക് കാണികളുടെ മോശം പെരുമാറ്റത്തിനെതിരെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ അമർഷമാണ് ഉയരുന്നത്. വനിതാ കായികതാരങ്ങൾക്ക് നേരെ മൈതാനങ്ങളിലും സോഷ്യൽ മീഡിയയിലും നിരന്തരം നടക്കുന്ന ബോഡി ഷെയ്മിംഗിനും ലിംഗപരമായ അധിക്ഷേപങ്ങൾക്കും എതിരെയുള്ള പ്രതിഷേധമായി ഈ സംഭവം മാറിയിരിക്കുകയാണ്.
മത്സരത്തിൽ ക്രാന്തി ഗൗഡിന് രണ്ട് ഓവർ മാത്രമാണ് പന്തെറിയേണ്ടി വന്നത്. ഇന്ത്യൻ സ്പിൻ നിരയുടെ അസാധാരണ പ്രകടനത്തിന് മുന്നിൽ പാകിസ്ഥാൻ വനിതകൾ വെറും 55 റൺസിന് കൂടാരം കയറുകയായിരുന്നു. ശ്രീ ചരണി, പ്രേമ റാവത്ത് എന്നിവർ മൂന്ന് വിക്കറ്റ് വീതവും ദീപ്തി ശർമ്മ രണ്ട് വിക്കറ്റും ഷഫാലി വർമ്മ ഒരു വിക്കറ്റും വീഴ്ത്തിയാണ് പാക് ബാറ്റിംഗ് നിരയെ തകർത്തത്. മറുപടി ബാറ്റിംഗിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒൻപത് ഓവറിനുള്ളിൽ തന്നെ ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി.
ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും ചേർന്നാണ് ടീമിനെ വിജയതീരത്തെത്തിച്ചത്. മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം നേടിയെങ്കിലും, മൈതാനത്ത് പാക് ആരാധകർ ഇന്ത്യൻ താരത്തോട് കാട്ടിയ അതിരുകടന്ന മോശം സമീപനം ഇപ്പോഴും കായിക ലോകത്ത് കടുത്ത വിമർശനങ്ങൾക്ക് വഴിവെക്കുകയാണ്.












