ചില സിനിമകളുണ്ട്, അത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും അതിലെ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും നമ്മുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാതെ തങ്ങി നിൽക്കും. സത്യൻ അന്തിക്കാടിൻ്റെ സംവിധാനത്തിൽ ദിലീപ് നായകനായി 2007-ൽ പുറത്തിറങ്ങിയ ‘വിനോദയാത്ര’ അത്തരത്തിലുള്ളൊരു സിനിമയാണ്. ദിലീപിന്റെ വിനോദ് എന്ന കഥാപാത്രം നടത്തുന്ന ഒരു യാത്രയും, ശേഷം അയാൾ തിരിച്ചറിയുന്ന സത്യങ്ങളും, അതിനിടയിൽ അയാളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ആ സിനിമ പറയുന്നത്.
നായകൻ ദിലീപ് ആയിരുന്നെങ്കിലും, ആ സിനിമയിലെ പല കഥാപാത്രങ്ങളും ഇന്നും നമ്മുടെയൊക്കെ മനസിൽ ഉണ്ട് . അതിൽ ഇന്നസെന്റ് അവതരിപ്പിച്ച ‘തങ്കച്ചൻ’ എന്ന കഥാപാത്രത്തോട് പലർക്കും വല്ലാത്ത ഒരു അടുപ്പം ഉണ്ടാകും. തങ്കച്ചൻ സിനിമയിൽ ഉടനീളം നമ്മെ ചിരിപ്പിക്കുകയാണ്. പക്ഷേ, ക്ലൈമാക്സിനോടനുബന്ധിച്ച് അയാളുടെ ഉള്ളിലെ നൊമ്പരങ്ങൾ പുറത്തുവരുമ്പോഴാണ് ആ കഥാപാത്രത്തിന്റെ ആഴം നമ്മൾ തിരിച്ചറിയുന്നത്.
തങ്കച്ചൻ, ഭാര്യ, മകൾ… അതായിരുന്നു ആ കുടുംബം. മകൾ ഒളിച്ചോടിയതായിട്ടാണ് സിനിമയുടെ തുടക്കത്തിൽ പറയുന്നത്. എന്നാൽ പിന്നീട് വിനോദുമായിട്ടുള്ള സംഭാഷണത്തിൽ, തന്നെ ഉള്ളുതൊട്ട ആ സത്യം തങ്കച്ചൻ പറയുകയാണ്. ഒരു നാല് മിനിറ്റ് കൊണ്ട് മോൾക്ക് എന്തുപറ്റി, എങ്ങനെയാണ് അയാൾ ആ വേദനയെ അതിജീവിക്കുന്നത് എന്ന് പറയുന്ന ആ രംഗം… അതോടെ അതുവരെ നമ്മെ ചിരിപ്പിച്ച ആ ക്യാരക്ടർ നമ്മുടെ ഹൃദയത്തിൽ സ്ഥിരമായി ഇടംപിടിക്കുകയാണ്. ആ നിമിഷം തങ്കച്ചന്റെ മനസ്സിലൂടെ കടന്നുപോയ വേദനയും അയാളുടെ സ്റ്റാൻഡും നമ്മെ വല്ലാതെ സ്പർശിക്കും:
വിനോദ്: തങ്കച്ചൻ ചേട്ടന്റെ സന്തോഷത്തിന് എന്താ കുഴപ്പം?
തങ്കച്ചൻ: ആകെ ഉണ്ടായിരുന്ന മോള് പോയാൽ ഒരു വിഷമവും ഉണ്ടാവില്ലേ?
വിനോദ്: അവൾ പോയത് അവൾക്ക് ഇഷ്ടപ്പെട്ട ഒരാളുടെ കൂടെ ജീവിക്കാനല്ലേ?
തങ്കച്ചൻ: അത് ഞാൻ പറഞ്ഞുണ്ടാക്കിയ കഥ. ഈ അണക്കെട്ടിനും, ഈ വെള്ളത്തിനും, ഈ കാണുന്ന കാടിനും ഒക്കെ സത്യം അറിയാം. ആരുമില്ലാതിരുന്നപ്പോൾ മനസ്സിൽ തോന്നുന്ന മുഴുവൻ ഞാൻ ഇവരോട് പറയാറുണ്ട്. ചിലപ്പോൾ വന്നിരുന്ന് കരയാറുണ്ട്. ഭ്രാന്തല്ല കേട്ടോ. ഫിറ്റ് ആയിട്ടുമല്ല. എന്റെ മോൾ ഇനി വരില്ല. നീ പറഞ്ഞതുപോലെ വലിയമ്മച്ചി, വലിയപ്പച്ചാ എന്ന് വിളിച്ച് അവളുടെ മക്കളും വരില്ല. അവൾ ഈ ലോകത്തുനിന്നു പോയെടാ. ഗുജറാത്തിൽ നഴ്സിംഗ് പഠിക്കാൻ പോയതല്ലേ? ചെന്ന് പെട്ടത് കുഴപ്പം പിടിച്ചൊരു കൂട്ടത്തിലാ. ചതിയായിരുന്നു. മൂന്ന് കൊല്ലത്തെ പഠിപ്പ്. അതുകഴിഞ്ഞ് വിദേശത്ത് ജോലി എന്നൊക്കെ കേട്ടപ്പോൾ എന്റെ മോൾക്ക് ഒരു മോഹം തോന്നിയതാ. ഒരു ദിവസം അവളെ കാണാനില്ലെന്ന് പറഞ്ഞ് ഒരു ഫോൺ കോൾ. ഭാഗ്യത്തിന് അന്വേഷിക്കാൻ ഞാൻ ഒറ്റയ്ക്കാ പോയത്. കണ്ടു. മോർച്ചറിയിൽ അപ്പച്ചന്റെ വരവും കാത്ത് തണുത്തു മരവിച്ച് അങ്ങനെ കിടക്കുന്നു. കൊന്നതാ. അതിന്റെ വിത്തും വേരും തേടി പോകണ്ട എന്ന് അവിടെയുള്ള മലയാളികൾ പറഞ്ഞു. തിരിച്ചുപോരുമ്പോൾ ഞാൻ ഓർത്തു. എന്തിനാ ശ്വാസമെടുക്കണേ? പൊന്നുപോലെ കൊണ്ടുനടന്നിരുന്ന മോളാ. അവൾക്ക് സഹിക്കാൻ പറ്റില്ല. ഇപ്പൊ ആ സങ്കടം ഈ നെഞ്ചിനകത്ത് മാത്രമേയുള്ളൂ. അതുമതി. നമ്മൾ ഇഷ്ടപ്പെടുന്നവർ വേദനിക്കാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.
പുഞ്ചിരിയുടെ മുഖംമൂടിക്ക് പിന്നിൽ ജീവിതത്തിന്റെ പെരുമഴ നനഞ്ഞ ആ അച്ഛന്റെ നിസ്സഹായാവസ്ഥ, സിനിമ കഴിഞ്ഞിറങ്ങിയാലും നമ്മുടെ നെഞ്ചിൽ നീറ്റലായി എന്നും ബാക്കിയാകും.












