ചിരിയുടെയും തമാശകളുടെയും ഒരു വലിയ ഉത്സവമായിരുന്നു ‘കല്യാണരാമൻ’ എന്ന സിനിമയുടെ ആദ്യപകുതി മുഴുവൻ. എന്നാൽ രാമൻകുട്ടിയുടെ സഹോദരൻ ഡോ. ശിവദാസിന്റെയും ഗൗരിയുടെ ചേച്ചി രാധികയുടെയും (ജ്യോതിർമയി) വിവാഹത്തിന് പിന്നാലെ, നിനച്ചിരിക്കാതെ ഉണ്ടായ അപകടത്തിലൂടെ രാധിക മരണത്തിലേക്ക് വീഴുമ്പോൾ ആ തിയേറ്ററിലെ ചിരികളെല്ലാം ഒരു നിമിഷം കൊണ്ട് നിലച്ചുപോയി. ആ വലിയ ദുരന്തത്തിന്റെ മുറിവുകൾ പതിയെ മാഞ്ഞ്, ഒടുവിൽ രാമൻകുട്ടിയുടെയും ഗൗരിയുടെയും വിവാഹത്തിലേക്ക് കാര്യങ്ങളെത്തുമ്പോൾ പ്രേക്ഷകരും മനസ്സാശ്വാസം കൊണ്ടു.
എന്നാൽ, വിവാഹത്തലേന്ന് ഗൗരിക്ക് പെട്ടെന്ന് ഷോക്കടിക്കുന്നതോടെ വിധി മറ്റൊരു ക്രൂരമായ കെണിയൊരുക്കുന്നു. തെക്കേടത്ത് തറവാട്ടിലേക്ക് വിവാഹം കഴിച്ചുവരുന്ന സ്ത്രീകൾ അകാലത്തിൽ മരണപ്പെടുമെന്ന ജാതകദോഷം (ശാപം) അമ്പാട്ട് മാധവൻ തമ്പി( ഗൗരിയുടെ അച്ഛൻ ) തിരിച്ചറിയുന്നു. സ്വന്തം അമ്മയും മുത്തശ്ശിയും ഏട്ടന്റെ ഭാര്യയും, ഇപ്പോൾ മൂത്തമകൾ രാധികയും ആ ശാപത്തിന്റെ ഇരകളായി മാറിയ ചരിത്രം അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. തന്റെ ബാക്കിയായ ഒരേയൊരു മകളുടെ ജീവന് വേണ്ടി, വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് പറഞ്ഞ് രാമൻകുട്ടിയുടെ മുന്നിൽ ആ അച്ഛൻ കൈകൂപ്പി കരയുന്നു.
ഒരു വശത്ത് സ്വന്തം വിവാഹത്തിന്റെ സന്തോഷത്തിൽ ഒരുങ്ങിനിൽക്കുന്ന ഗൗരിയും കുടുംബവും, മറുവശത്ത് സത്യമറിഞ്ഞ് ചങ്കുതകർന്നു നിൽക്കുന്ന അച്ഛനും രാമൻകുട്ടിയും. ആ വീർപ്പുമുട്ടിക്കുന്ന അന്തരീക്ഷത്തിലേക്കാണ് ഉള്ളിലെ തീ പുറത്തുകാണിക്കാതെ, രാമൻകുട്ടി കടന്നുവരുന്നത്. ഉപരിപ്ലവമായി നോക്കുമ്പോൾ ഒരു അടിപൊളി കല്യാണപ്പാട്ടെന്ന് തോന്നുമെങ്കിലും ” കൈ തുടി താളം” എന്ന പാട്ടിലേക്ക് ഇറങ്ങിയാൽ ഓരോ താളത്തിലും എന്തോ ഒരു വലിയ ദുരന്തം പൊട്ടിവീഴാൻ പോകുന്നു എന്ന ഭയം ഒളിപ്പിച്ചുവെച്ച മാന്ത്രികമായ സംഗീത ക്രമീകരണമായിരുന്നു ആ ഗാനത്തിന്റേത്. അന്ന് തിയേറ്ററിലിരുന്ന് ആ പാട്ട് കണ്ട ആരും ആ നെഞ്ചിടിപ്പ് മറക്കാനിടയില്ല.
ആ പാട്ടിലെ ഒടുവിലത്തെ വരികൾ വെറും വാക്കുകളല്ല, കരളുറഞ്ഞുപോകുന്ന ഒരു വലിയ യാഥാർത്ഥ്യത്തിന്റെ അടയാളപ്പെടുത്തലായിരുന്നു:
“നിനക്കുമുണ്ടൊരു പൂക്കാലം…
എനിക്കുമുണ്ടൊരു പൂക്കാലം…
നമുക്കു തമ്മിൽ ചേരാനില്ലൊരു പൂക്കാലം…
ഇടനെഞ്ചിലെ നൊമ്പര ചിന്തിലെ തേൻകുളിരണ പൂങ്കനവിൽ…
ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം…”
കൈതപ്രം സമ്മാനിച്ച ഏറ്റവും നൊമ്പരപ്പെടുത്തുന്ന വരികളിലൊന്നാണിത്. താൻ ജീവന് തുല്യം സ്നേഹിച്ച പെൺകുട്ടിയെ മറ്റൊരാൾക്ക് വിട്ടുകൊടുക്കേണ്ടി വന്ന ഉണ്ണിയുടെ (കുഞ്ചാക്കോ ബോബൻ) ഉള്ളിലെ നിശബ്ദമായ കണ്ണീരും, ജീവനേക്കാളേറെ താൻ പ്രണയിക്കുന്ന പെണ്ണിന്റെ ആയുസ്സിന് വേണ്ടി സ്വന്തം പ്രണയം സ്വയം ചിതയിലേക്കെറിഞ്ഞു കൊടുക്കാൻ തീരുമാനിച്ച രാമൻകുട്ടിയുടെ ആത്മാർപ്പണവും ആ ഒരൊറ്റ വരികളിൽ ഒരുപോലെ ഇഴചേർന്നു കിടക്കുന്നു.
ചെറുപ്പത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ നിറഞ്ഞിരുന്ന ആ വല്ലാത്ത ആകാംക്ഷയും ഭയവും, മുതിർന്നപ്പോൾ ആ വരികളുടെയും സംഗീതത്തിന്റെയും ആഴമറിഞ്ഞപ്പോഴുള്ള കനത്ത നോവും ചേരുമ്പോഴാണ് ‘കൈതുടി താളം തട്ടി’ എന്നത് വെറുമൊരു ഉത്സവപ്പാട്ടല്ലാതായി മാറുന്നത്; ഓരോ കേൾവിയിലും ഉള്ളുലയ്ക്കുന്ന ഒരു നീറ്റലായി അത് ഇന്നും നമ്മെ വേട്ടയാടുന്നത്.












