സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയ സംഭവത്തിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (SCO) നിലപാട് വ്യക്തമാക്കി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. മേഖലയുടെ ജീവരക്തമായ വെള്ളത്തെ രാഷ്‌ട്രീയ ലാഭത്തിനും സമ്മർദ്ദ തന്ത്രങ്ങൾക്കുമായി ആയുധമാക്കരുതെന്നും, അന്താരാഷ്‌ട്ര ഉടമ്പടികൾ സോപാധികം പാലിക്കാൻ നിർബന്ധിതമാണെന്നും ഉച്ചകോടിയിൽ സംസാരിക്കവേ ഷെരീഫ് ആരോപിച്ചു.
ഹേഗിലെ ആർബിട്രേഷൻ കോടതി നിർദ്ദേശം തള്ളിക്കൊണ്ട് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയ നിലപാടിൽ ഉറച്ചുനിന്നതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ ഈ പ്രതികരണം. കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ദശാബ്ദങ്ങൾ പഴക്കമുള്ള സിന്ധു നദീജല കരാറിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചത്. എന്നാൽ ഹേഗ് കോടതി നിയമവിരുദ്ധമായാണ് രൂപീകരിച്ചതെന്നും, ഇന്ത്യയുടെ പരമാധികാര തീരുമാനങ്ങളിൽ ഇടപെടാൻ ആർബിട്രേഷൻ കോടതിക്ക് യാതൊരു അവകാശവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഉച്ചകോടിയിലെ പ്രസംഗത്തിൽ ഭീകരവാദത്തിനെതിരെ അതിരൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയത്. ഭീകരതയെ പോറ്റിവളർത്തുന്നവർക്കും സാമ്പത്തിക സഹായവും ഒളിവസങ്കേതങ്ങളും നൽകുന്ന രാജ്യങ്ങൾക്കും എതിരെ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. നയതന്ത്ര മേഖലയിൽ പാകിസ്താന്റെ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ നിലപാട്.











