ഇരുണ്ട മേഘങ്ങൾ ആകാശത്തെ മൂടിപ്പുതയ്ക്കുമ്പോൾ, കുന്നിൻചെരുവുകളിൽ നിന്ന് കുത്തിയൊലിച്ചെത്തുന്ന പ്രളയജലത്തിൽ വീടുകളും മനുഷ്യരും ഒലിച്ചുപോകുമ്പോൾ, രാഷ്ട്രീയ കൊലപാതകങ്ങളാലും അട്ടിമറികളാലും കാഠ്മണ്ഡുവിന്റെ തെരുവുകൾ വീണ്ടും പുകയുമ്പോൾ… അപ്പോഴൊക്കെ അവിടെ ഒരു മന്ത്രം പോലെ ആ വാക്ക് വീണ്ടും വീണ്ടും ഉയർന്നുകേൾക്കും— ‘സതി ലേ സരാപേകോ ദേശ്’ (Sati le Sarapeko Desh). അതായത് ‘സതിയുടെ ശാപമേറ്റ രാജ്യം’
രാജ്യം തകർന്നടിയുമ്പോൾ, “നന്മ ചെയ്യുന്നവർക്ക് നന്മ വരാത്ത, ദുരന്തങ്ങൾ വിട്ടൊഴിയാത്ത ശാപഭൂമിയാണ് നമ്മുടേത്” എന്ന് നിരാശയോടെ നേപ്പാളിലെ സാധാരണക്കാർ ഓർമ്മിക്കുന്നത് പതിനേഴാം നൂറ്റാണ്ടിൽ നടന്ന ഒരു കൊട്ടാരച്ചതിയുടെയും എരിഞ്ഞടങ്ങിയ ചിതയിൽ നിന്നുയർന്ന കത്തുന്ന ശാപവാക്കുകളുടെയും കഥയാണ്.
17-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കാഠ്മണ്ഡു താഴ്വര ഭരിച്ചിരുന്നത് മല്ല രാജവംശത്തിലെ ലക്ഷ്മി നരസിംഹ മല്ല രാജാവായിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിന് ആധാരമായി നിലകൊണ്ടത് കാജി ഭീം മല്ല എന്ന വീരനായ ഉദ്യോഗസ്ഥനും പടത്തലവനുമായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തിലുള്ള ഹിമാലയൻ ചുരങ്ങൾ താണ്ടി തിബത്തുമായി ചരിത്രപ്രസിദ്ധമായ വ്യാപാരക്കരാറുകൾ ഉണ്ടാക്കിയത് ഭീം മല്ലയുടെ സാഹസികത ഒന്നുകൊണ്ട് മാത്രമായിരുന്നു. തിബത്തിലെ ലാസയിൽ നേപ്പാളി വ്യാപാരികൾക്കായി സങ്കേതങ്ങൾ തുറന്നതും, രാജ്യത്തിന്റെ ഖജനാവ് സ്വർണ്ണവും വെള്ളിയും കൊണ്ട് നിറച്ചതും അദ്ദേഹത്തിന്റെ നയതന്ത്ര മികവായിരുന്നു. അങ്ങനെ കാജി ഭീം മല്ലയെന്ന വീരനായ പടത്തലവൻ ജനങ്ങളുടെ ഹൃദയത്തിലെ താരമായി മാറി.
ജനങ്ങളും സൈന്യവും ഭീം മല്ലയെ തങ്ങളുടെ രക്ഷകനായി നെഞ്ചിലേറ്റിയതോടെ, കൊട്ടാരത്തിലെ മറ്റ് പ്രഭുക്കന്മാരുടെയും ഉപകഥാകൃത്തുക്കളുടെയും ഉള്ളിൽ അസൂയയുടെ വിഷപ്പാമ്പുകൾ പത്തിവിടർത്തി. “രാജാവേ, താങ്കളുടെ കിരീടത്തിന് ഭീം മല്ല കണ്ണുവെച്ചിരിക്കുന്നു…” എന്ന് അവർ രാജാവിന്റെ കാതുകളിൽ വിഷം ചീറ്റി. അന്ധമായ സംശയവും അധികാരഭയവും തലയ്ക്കുപിടിച്ച ലക്ഷ്മി നരസിംഹ മല്ല, വസ്തുതകൾ അന്വേഷിക്കാൻ പോലും തയ്യാറാവാതെ, രാജ്യത്തിന് വേണ്ടി ചോര ചിന്തിയ ആ വിശ്വസ്തന്റെ കഴുത്തറക്കാൻ അടിയന്തര ഉത്തരവിട്ടു.
തന്റെ ഭർത്താവ് കൊട്ടാരത്തിലെ കുതന്ത്രങ്ങളാൽ ക്രൂരമായി കൊലചെയ്യപ്പെട്ട വാർത്തയറിഞ്ഞ് ഭീം മല്ലയുടെ ഭാര്യ ഭുവനലക്ഷ്മി തകർന്നുപോയി. എന്നാൽ വിധി അവിടെയും അവസനിച്ചില്ല. അന്നത്തെ ആചാരപ്രകാരം, കൊല്ലപ്പെട്ട ഭർത്താവിന്റെ ചിതയിലേക്ക് ആ വിധവയ്ക്കും നടന്നുകയറേണ്ടതുണ്ടായിരുന്നു.കാഠ്മണ്ഡു താഴ്വരയെ വിറപ്പിച്ചുകൊണ്ട് ആളിപ്പടർന്ന തീനാളങ്ങൾക്ക് മുന്നിൽ, കണ്ണീരുണങ്ങിയ കണ്ണുകളോടെ ഭുവനലക്ഷ്മി നിന്നു. തനിക്കൊപ്പമുണ്ടായിരുന്ന പ്രകൃതിയെയും, കൊട്ടാരത്തിലെ ചതിപ്രയോഗങ്ങളെയും നോക്കി വിറയ്ക്കുന്ന ശബ്ദത്തിൽ അവർ അലറി:
“ഈ രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്ന ഒരുത്തനും ഇനി ഇവിടെ നല്ലത് നടക്കില്ല! രാജാക്കന്മാരുടെ തലച്ചോറിൽ ബുദ്ധിക്ക് പകരം കരിനിഴൽ വീഴും! ഈ മണ്ണിൽ സമാധാനവും സന്തോഷവും എന്നെന്നേക്കുമായി എരിഞ്ഞടങ്ങും!”
അത്രയും പറഞ്ഞ്, കത്തുന്ന തീജ്വാലകളിലേക്ക് അവർ എടുത്തുചാടി. ഭുവനലക്ഷ്മിയുടെ അവസാന വിലാപങ്ങൾ ആ ശവചിതയിൽ തട്ടി പ്രതിധ്വനിച്ചു. ഭുവനലക്ഷ്മി എരിഞ്ഞുതീർന്നതിന് പിന്നാലെ ലക്ഷ്മി നരസിംഹ മല്ല രാജാവ് കടുത്ത മാനസിക വിഭ്രാന്തിയിലാവുകയും, സ്വന്തം മകനായ പ്രതാപ് മല്ല അദ്ദേഹത്തെ തടവിലാക്കി സിംഹാസനം പിടിച്ചെടുക്കുകയും ചെയ്തുവെന്നാണ് ചരിത്രം. എന്നാൽ ഭുവനലക്ഷ്മിയുടെ ശാപത്തിന്റെ കനലുകൾ അവിടെ തീർന്നില്ല.
ഇന്നും നേപ്പാളിൽ വലിയ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ, അപ്രതീക്ഷിതമായി കടന്നുവരുന്ന മഹാപ്രളയങ്ങളിൽ പതിനായിരങ്ങൾ അനാഥരാകുമ്പോൾ, ഭരണാധികാരികൾ ഒന്നൊന്നായി സ്ഥാനഭ്രഷ്ടരാകുമ്പോൾ ജനങ്ങൾ വിറയലോടെ ഓർക്കും— ഇത് ഭുവനലക്ഷ്മിയുടെ ശാപമാണ്!











