ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങളിലും തെരുവ് അക്രമങ്ങളിലും വൻ ഇടിവ് രേഖപ്പെടുത്തിയതായി നിതി ആയോഗിന്റെ പുതിയ റിപ്പോർട്ട്. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ പ്രദേശത്തെ കല്ലേറ് സംഭവങ്ങളിൽ 98.6 ശതമാനത്തിന്റെയും ഭീകരസംഘടനകളിലേക്കുള്ള യുവാക്കളുടെ റിക്രൂട്ട്‌മെന്റിൽ 99 ശതമാനത്തിന്റെയും കുറവുണ്ടായതായി സുരക്ഷാ സേനയുടെ വിലയിരുത്തൽ കണക്കുകൾ വ്യക്തമാക്കി. കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങളും കടുത്ത നിയമനടപടികളുമാണ് ജമ്മു കശ്മീരിനെ ശാന്തതയിലേക്ക് നയിച്ചത്.
കണക്കുകൾ പ്രകാരം 2018-ൽ 1,767 കല്ലേറ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് 2025-ൽ ഇത് വെറും 25 ആയി കുറഞ്ഞു. ഭീകരസംഘടനകളിൽ ചേരുന്ന പ്രാദേശിക യുവാക്കളുടെ എണ്ണം 199-ൽ നിന്ന് വെറും രണ്ടിലേക്ക് എത്തിച്ചേർന്നു. ഭീകരർ നടത്തിയ ആക്രമണങ്ങളിൽ 95 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ, ഏറ്റുമുട്ടലുകളും ഭീകരവിരുദ്ധ ഓപ്പറേഷനുകളും 82.5 ശതമാനം കുറഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തിൽ 87 ശതമാനവും, വീരമൃത്യു വരിച്ച സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തിൽ 82.4 ശതമാനവും കുറവുണ്ടായിട്ടുണ്ട്. അതേസമയം ഭീകരരെ സഹായിക്കുന്ന ശൃംഖല തകർക്കുന്നതിനായി അറസ്റ്റ് ചെയ്ത സംശയാസ്പദമായ വ്യക്തികളുടെ എണ്ണം 105-ൽ നിന്ന് 143 ആയി ഉയരുകയും ചെയ്തു.
2025 മേയിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിലെ കാര്യക്ഷമമായ ഭരണനിർവ്വഹണത്തെക്കുറിച്ചും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിർത്തി കടന്നുള്ള ഷെല്ലിംഗിനെ തുടർന്ന് പൂഞ്ച്, രജൗരി, ജമ്മു, ബാരാമുള്ള, കുപ്‌വാര ജില്ലകളിൽ നിന്നായി 3.26 ലക്ഷം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. ദുരിതാശ്വാസ ക്യാമ്പുകൾ, ആംബുലൻസുകൾ, ബങ്കറുകൾ എന്നിവ സജ്ജമാക്കി ആളുകളുടെ സുരക്ഷ ഉറപ്പാക്കി. ഷെല്ലിംഗിൽ ജീവൻ നഷ്ടപ്പെട്ടവർക്കും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായവും പുനരധിവാസവും സർക്കാർ ലഭ്യമാക്കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.












