ജമ്മു: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്താൻ സ്വദേശിയെ അതിർത്തി രക്ഷാ സേന (BSF) പിടികൂടി. കനാചക് സെക്ടറിലെ അതിർത്തിയിലാണ് വ്യാഴാഴ്ച രാവിലെയോടെ നുഴഞ്ഞുകയറ്റക്കാരൻ ബിഎസ്എഫ് 44-ാം ബറ്റാലിയന്റെ പിടിയിലായത്. പാകിസ്ഥാനിലെ സിയാൽകോട്ട് ജില്ലയിലുള്ള ലൂണി ഗ്രാമവാസിയായ നസീർ എന്നയാളാണ് പിടിയിലായതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അതിർത്തി ഔട്ട്പോസ്റ്റായ സോഹൻ മേഖലയിൽ സംശയാസ്പദമായ രീതിയിൽ ചലനം കണ്ടതിനെ തുടർന്ന് ജാഗ്രത പുലർത്തിയ സേനാംഗങ്ങൾ ഇയാളെ വളഞ്ഞുപിടികൂടുകയായിരുന്നു. തുടർന്ന് മേഖലയിൽ ബിഎസ്എഫ് കടുത്ത സുരക്ഷാ പരിശോധന നടത്തുകയും സെക്ടർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (DIG) സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. അതിർത്തി കടന്നത് വഴിതെറ്റിയാണോ അതോ ഭീകരർക്ക് വഴിതുറക്കാൻ മുന്നോടിയായി അതിർത്തിയിലെ സുരക്ഷ പരിശോധിക്കാൻ അയച്ചതാണോ എന്ന കാര്യത്തിൽ ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ജമ്മു, സാംബ, കഠ്വ ജില്ലകളിലെ അതിർത്തി മേഖലകളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർദ്ധിച്ചുവരികയാണ്. ഈ വർഷം ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിന് തൊട്ടുമുമ്പ് രാംഗർ സെക്ടറിൽ അതിർത്തി വേലിക്ക് സമീപത്തേക്ക് ആക്രമണകാരിയായി അടുത്തു വന്ന മുഹമ്മദ് ആരിഫ് എന്ന പാക് സ്വദേശിയെ ബിഎസ്എഫ് വധിച്ചിരുന്നു. കൂടാതെ മാർച്ച് മാസത്തിൽ ഇതേ സെക്ടറിൽ വഴിതെറ്റിയെത്തിയ പ്രായമായ മറ്റൊരു പാകിസ്ഥാനിയെ പിടികൂടി തിരിച്ചയക്കുകയും ചെയ്തിരുന്നു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങൾ ആയുധങ്ങളും ലഹരിമരുന്നുകളും അതിർത്തി കടത്താൻ ഡ്രോണുകളും നുഴഞ്ഞുകയറ്റക്കാരെയും ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ ജമ്മു അതിർത്തിയിൽ ബിഎസ്എഫ് കനത്ത ജാഗ്രത തുടരുകയാണ്.











