2027 ഏകദിന ലോകകപ്പിന് ഇനിയും സമയമുണ്ടെങ്കിലും കിരീടം തിരിച്ചുപിടിക്കാനുള്ള മുന്നൊരുക്കങ്ങൾ ടീം ഇന്ത്യ അതിവേഗം ആരംഭിച്ചു കഴിഞ്ഞു. ലോകകപ്പ് പോരാട്ടങ്ങൾ പ്രധാനമായും ദക്ഷിണാഫ്രിക്കയിൽ അരങ്ങേറുന്ന പശ്ചാത്തലത്തിൽ, ടൂർണമെന്റിന് തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവിടെവെച്ച് തന്നെ നിർണായക ഏകദിന പരമ്പര സംഘടിപ്പിക്കാൻ ബിസിസിഐ നീക്കം തുടങ്ങി.
ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും അടങ്ങുന്ന ടീം മാനേജ്‌മെന്റിന്റെ പ്രത്യേക താൽപ്പര്യപ്രകാരമാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുമായി ബിസിസിഐ ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. നാല് മുതൽ ആറ് മത്സരങ്ങൾ വരെ ഉൾപ്പെടുന്ന പരമ്പരയ്ക്കാണ് പദ്ധതിയെന്നും ഐപിഎൽ 2027-ന് ശേഷമുള്ള അന്താരാഷ്ട്ര ഷെഡ്യൂളിൽ ഇതിനായി സമയം കണ്ടെത്തുമെന്നുമാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കൻ പിച്ചുകളിലെ പേസും ബൗൺസും നേരിട്ട് കണ്ട് പരിചയിക്കാനും സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാനും ഈ പരമ്പരയിലൂടെ ഇന്ത്യൻ താരങ്ങൾക്ക് സാധിക്കും.
പരമ്പരകൾക്ക് പുറമെ, കളിക്കാരുടെ ഫിറ്റ്നസ് ഉറപ്പാക്കുന്നതിനാണ് ഇന്ത്യൻ മാനേജ്‌മെന്റ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത്. ലോകകപ്പ് കളിക്കാൻ ഏറ്റവും മികച്ച ശാരീരികക്ഷമതയോടെ താരങ്ങളെ സജ്ജമാക്കാൻ ടീമിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് അഡ്രിയാൻ ലെ റൂക്‌സ് ഇതിനകം സമഗ്രമായ ഫിറ്റ്നസ് പ്ലാൻ തയ്യാറാക്കിക്കഴിഞ്ഞു.
ബിസിസിഐ വിളിച്ചുചേർത്ത പ്രത്യേക അവലോകന യോഗത്തിൽ പങ്കെടുത്ത നായകൻ ശുഭ്മൻ ഗിൽ താരങ്ങളുടെ നിലപാടുകളും നിർദ്ദേശങ്ങളും പങ്കുവെച്ചു. ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ തുടങ്ങിയ പ്രമുഖ താരങ്ങളുടെ ജോലിഭാരവും ശാരീരികക്ഷമതയും നിരന്തരമായി നിരീക്ഷിക്കാനും ആശയവിനിമയത്തിലെ പോരായ്മകൾ പരിഹരിക്കാനും മാനേജ്‌മെന്റും ബിസിസിഐയും തീരുമാനിച്ചിട്ടുണ്ട്. കിരീടനേട്ടം മാത്രം ലക്ഷ്യമിട്ടുള്ള തന്ത്രപരമായ തയ്യാറെടുപ്പുകളിലേക്കാണ് ഇന്ത്യൻ ടീം ഇപ്പോൾ തന്നെ ചുവടുവെക്കുന്നത്.












