ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (JKLF) തലവൻ യാസിൻ മാലിക് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിനും നാടകീയ നിലപാടുകൾക്കും എതിരെ രൂക്ഷവിമർശനവുമായി കശ്മീരിലെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ രംഗത്ത്. 1990-ൽ നഴ്സായിരുന്ന സർള ഭട്ടിനെ വധിച്ച കേസിൽ തനിക്ക് വധശിക്ഷ നൽകണമെന്നും, ഭാര്യ മുഷാൽ ഹുസൈൻ മാലിക്കിനെ വിധവയാക്കാൻ ആഗ്രഹിക്കാത്തതിനാൽ വിവാഹമോചനം നേടുകയാണെന്നും ചൂണ്ടിക്കാട്ടി മാലിക് നൽകിയ സത്യവാങ്മൂലം കേവലം “ജനശ്രദ്ധ നേടാനുള്ള തന്ത്രവും സഹതാപം പിടിച്ചുപറ്റാനുള്ള നാടകവുമാണെന്ന്” കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ തുറന്നടിച്ചു.
തന്റെ ഭാര്യ വിധവയായി ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന മാലിക്കിന്റെ വാദത്തിന് നേരെ അതിശക്തമായ ചോദ്യങ്ങളാണ് ഉയരുന്നത്. ജെകെഎൽഎഫ് ഭീകരർ വെടിവെച്ചുകൊന്ന സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ നിർമ്മൽ ഖന്ന മാലിക്കിന്റെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ചു. “ആയുധമില്ലാത്ത എന്റെ ഭർത്താവിന്റെ ശരീരത്തിലേക്ക് 28 ഉണ്ടകളാണ് അവൻ പയിച്ചത്. സ്വന്തം ഭാര്യയെ ഓർത്ത് ആശങ്കപ്പെടുന്ന മാലിക്, അവൻ കൊലപ്പെടുത്തിയ നൂറുകണക്കിന് ആളുകളുടെ ഭാര്യമാരുടെയും അമ്മമാരുടെയും കണ്ണീരിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇത്രയും വർഷമായിട്ടും നീതി നടപ്പിലാക്കാൻ വൈകുന്നതിൽ വലിയ വിഷമമുണ്ട്. അവനെ തൂക്കിലേറ്റുന്ന ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുകയാണ്,” നിർമ്മൽ ഖന്ന പറഞ്ഞു.
1990 മെയ് ഒന്നിന് ജെകെഎൽഎഫ് ഭീകരർ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഇൻസ്പെക്ടർ ചുനി ലാൽ ഷാല്ലയുടെ മകൾ ഡോ. സുഷ്മ ഷാല്ലയും മാലിക്കിനെതിരെ രംഗത്തെത്തി. “തങ്ങളുടെ ക്രൂരതയ്ക്ക് ഒടുവിൽ യാസിൻ മാലിക്കിന് ശിക്ഷ ലഭിക്കാൻ പോകുന്നു എന്നറിഞ്ഞതിൽ വലിയ ആശ്വാസമുണ്ട്. എന്റെ അമ്മയെ വിധവയാക്കിയത് ഇതേ മാലിക്കാണ്. അന്ന് അനുഭവിച്ച വേദന അവൻ അറിഞ്ഞിട്ടുണ്ടോ? ഇപ്പോൾ വധശിക്ഷയ്ക്ക് മുന്നിൽ അവൻ മുതലക്കണ്ണീർ ഒഴുക്കുകയാണ്,” എന്ന് ഡോ. സുഷ്മ പ്രതികരിച്ചു. മാലിക്കിന് വധശിക്ഷയിൽ കുറഞ്ഞ മറ്റൊന്നും നൽകരുതെന്നും, വ്യാജ പ്രചാരണങ്ങളിലൂടെ സഹതാപം ഉണ്ടാക്കാനുള്ള നീക്കങ്ങളെ തടയണമെന്നും ഭീകരാക്രമണ ഇരകൾ ഒരേസ്വപത്തിൽ ആവശ്യപ്പെടുന്നു.












