കൊല്ലം: പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിൽ മനംനൊന്ത് കമിതാക്കൾ ശാസ്താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി. കൊല്ലം വലിയോട് മറവൻകോട് ഐഎച്ച്ഡിപി ഉന്നതിയിലെ അഭിഷേക് ഭവനിൽ എം.കെ. അനിയുടെയും ബീനാകുമാരിയുടെയും മകൾ അഭിരാമി (19), പൂയപ്പള്ളി സ്വദേശി രാജീവ് (26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെ ശാസ്താംകോട്ടയിലെത്തിയ ഇരുവരും തടാകത്തിൽ ചാടുകയായിരുന്നു. തുടർന്ന് നടത്തിയ ഫയർഫോഴ്സിന്റെയും പോലീസിന്റെയും തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചു നാളുകളായി അഭിരാമിയും രാജീവും തമ്മിൽ അടുത്ത പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ ബന്ധത്തെ ഇരുവീട്ടുകാരും ശക്തമായി എതിർത്തു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വിഷയം സ്റ്റേഷൻ വരെയെത്തിയിരുന്നു. കഴിഞ്ഞ ദിവസം പോലീസുകാർ ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചപ്പോഴും ഒരുമിച്ച് ജീവിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഇരുവരും പോലീസിന് എഴുതി ഒപ്പിട്ടു നൽകിയിരുന്നു. എന്നാൽ വീട്ടുകാരുടെ ശക്തമായ എതിർപ്പും സമ്മർദ്ദവും തുടർന്നതോടെയാണ് ഇരുവരും കടുത്ത തീരുമാനത്തിലേക്ക് കടന്നതെന്നാണ് വിവരം.
ശനിയാഴ്ച വൈകീട്ടോടെ തടാകക്കരയിലെത്തിയ ഇരുവരും തങ്ങളുടെ ബാഗുകൾ കരയിൽ വെച്ച ശേഷമാണ് തടാകത്തിലേക്ക് എടുത്തുചാടിയത്. നാട്ടുകാർ കരയിൽ ബാഗുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടതിനെ തുടർന്നാണ് പോലീസിൽ വിവരമറിയിക്കുന്നത്. തുടർന്നാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ ആരംഭിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ശാസ്താംകോട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












