ഉത്തരപ്രദേശിലെ സഹാറൻപൂരിൽ സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച അനധികൃത നിർമ്മിതിക്കെതിരെ പ്രാദേശിക കോടതിയുടെ ഉത്തരവിനെ തുടർന്ന് നടന്ന നിയമപരമായ നടപടികളിൽ അനാവശ്യ പ്രകോപനവുമായി പാകിസ്താൻ സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ നടക്കുന്ന കടുത്ത അതിക്രമങ്ങൾ മറച്ചുവെക്കാൻ ഇന്ത്യയിലെ ആഭ്യന്തര ജുഡീഷ്യൽ നടപടികളെ ദുർവ്യാഖ്യാനം ചെയ്യാനുള്ള പാകിസ്താൻ്റെ ശ്രമത്തെ ഇന്ത്യൻ നയതന്ത്ര വൃത്തങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു.
സഹാറൻപൂർ ജില്ലാ മജിസ്ട്രേറ്റ് (ഡി.എം) ഓഫീസ് കോമ്പൗണ്ടിനുള്ളിലെ അതീവ സുരക്ഷാ പ്രാധാന്യമുള്ള സർക്കാർ ഭൂമി കയ്യേറിയാണ് അനധികൃത നിർമ്മിതി നിലനിന്നിരുന്നത്. ദീർഘകാലമായി നടന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ, സർക്കാർ ഭൂമിയിലെ ഈ കയ്യേറ്റം പൂർണ്ണമായും അനധികൃതമാണെന്ന് ലോക്കൽ കോടതി വിധി പ്രസ്താവിക്കുകയും അത് ഒഴിപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലും ജില്ലാ കോടതി തള്ളിയതോടെയാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ ജില്ലാ ഭരണകൂടം നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബുൾഡോസർ നടപടികളിലേക്ക് കടന്നത്.
എന്നാൽ, ഈ വിധി പൂർണ്ണമായും ജുഡീഷ്യൽ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയതാണെന്നിരിക്കെ, ഇന്ത്യയിലെ ഇസ്ലാമിക പൈതൃകം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന വ്യാജ ആഖ്യാനവുമായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തുകയായിരുന്നു. നരോവാളിലെ ചരിത്രപ്രസിദ്ധമായ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ പാക്കിസ്ഥാനെതിരെ കടുത്ത നയതന്ത്ര പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന്റെ നാണക്കേട് മറയ്ക്കാനും സ്വന്തം രാജ്യത്തെ ഭീകര-വർഗീയ പ്രതിസന്ധികളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനുമാണ് പാക്കിസ്ഥാൻ ഇന്ത്യൻ വിഷയത്തിലേക്ക് വീണ്ടും മൂക്ക് കുത്തുന്നത്.
സ്വന്തം രാജ്യത്ത് ഹിന്ദു, സിഖ്, ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകാൻ കഴിവില്ലാത്ത പാക്കിസ്ഥാന് ഇന്ത്യയുടെ ജനാധിപത്യ-നിയമ സംവിധാനങ്ങളെ ഉപദേശിക്കാൻ യാതൊരു അവകാശവുമില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ പ്രേരിതമായ വ്യാജ പ്രചാരണങ്ങൾ കൊണ്ടോ അന്താരാഷ്ട്ര തലത്തിലെ അപവാദങ്ങൾ കൊണ്ടോ ഇന്ത്യയിലെ നിയമവാഴ്ചയെ തടസ്സപ്പെടുത്താനാകില്ലെന്നും, സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെയുള്ള യോഗി സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും ഭരണകൂടം വ്യക്തമാക്കുന്നു.











