രണ്ടായിരങ്ങളുടെ തുടക്കത്തിൽ ഓക്ക്‌ലൻഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ച ആ ടെസ്റ്റ് മത്സരം ദക്ഷിണാഫ്രിക്കയുടെ പിടിയിലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രൊട്ടീസ് പട 621 റൺസിന് അഞ്ച് വിക്കറ്റ് എന്ന കൂറ്റൻ സ്കോറിലാണ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഡാരിൽ കള്ള ഇന്നിങ്സിന്റെ നെടുംതൂണായി മാറി 275 റൺസ് അടിച്ചുകൂട്ടിയപ്പോൾ, ഗാരി കർസ്റ്റൻ 128 റൺസുമായി മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് പട 352 റൺസിന് പുറത്താവുകയും ഫോളോ ഓണിന് നിർബന്ധിതരാവുകയും ചെയ്തു. തോൽവി മുഖമുഖം കണ്ട ആ നിർണായക ഘട്ടത്തിലാണ് ആ കഥാപാത്രത്തിന്റെ രംഗപ്രവേശം.
ടീമിന്റെ രക്ഷയ്ക്കായി ക്രീസിലെത്തിയത് മറ്റാരെയുമല്ല, വാലറ്റത്ത് ബാറ്റിംഗിനെത്തുന്ന ഇടംകൈയ്യൻ പേസ് ബൗളർ ജിയോഫ് അലറ്റാണ്. ബൗളിങ്ങിൽ എതിരാളികളെ വിറപ്പിച്ചിട്ടുള്ളയാളാണെങ്കിലും ബാറ്റിങ്ങിൽ അദ്ദേഹത്തിന്റെ പെർഫോമൻസ് പേരിനു മാത്രമായിരുന്നു. എന്നാൽ അന്ന് അലറ്റിന്റെ മനസ്സിൽ വേറൊരു പ്ലാൻ ഉണ്ടായിരുന്നു. റൺസ് നേടുകയല്ല, മറിച്ച് ക്രീസിൽ പല്ല് കടിച്ച് നിൽക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
എതിർവശത്ത് അലൻ ഡൊണാൾഡും ഷോൺ പൊള്ളോക്കും അടങ്ങുന്ന ലോകോത്തര ദക്ഷിണാഫ്രിക്കൻ പേസ് അക്രമണം തീതുപ്പുന്ന പന്തുകളുമായി കളം വാഴുന്നു. വിക്കറ്റ് കീപ്പറും ഫീൽഡർമാരും എറിഞ്ഞുകൊണ്ടിരുന്ന സ്ലെഡ്ജിംഗിനും പ്രകോപനനങ്ങൾക്കുമൊന്നും അലറ്റ് ചെവി കൊടുത്തതേയില്ല. പന്തുകൾ ഓരോന്നായി വായുവിൽ കീറിമുറിഞ്ഞു വന്നു, അലറ്റ് അത് കണങ്കാലിലോ തോളിലോ ബാറ്റിന്റെ വിളുമ്പിലോ കൊണ്ടുവന്ന് പ്രതിരോധിച്ചു കൊണ്ടിരുന്നു.
കണ്ടുകൊണ്ടിരുന്ന കാണികളും ദക്ഷിണാഫ്രിക്കൻ താരങ്ങളും ഒരുപോലെ അമ്പരന്നുപോയി. സ്കോർബോർഡിൽ അലറ്റിന്റെ പേരിനുനേരെയുള്ള പൂജ്യം അനങ്ങുന്നതേയില്ല. എന്നിട്ടും ആ മനുഷ്യൻ ഒരിഞ്ച് പിൻമാറാതെ കട്ടയ്ക്ക് പിടിച്ചുനിന്നു. മണിക്കൂറുകളോളം നീണ്ട ആ നിശ്ചയദാർഢ്യം ഒടുവിൽ കണക്കുകളിലേക്ക് എത്തിയപ്പോൾ ക്രിക്കറ്റ് ലോകം ഞെട്ടിപ്പോയി. യാതൊരു റൺസും നേടാതെ, ഒന്നര മണിക്കൂറോളം ക്രീസിൽ നിന്ന് അദ്ദേഹം നേരിട്ടത് കൃത്യം 77 പന്തുകളാണ്!
അലറ്റിന്റെ ആ അസാധാരണമായ പ്രതിരോധം വെറുതെയായില്ല. എതിർ ടീം ബൗളർമാരെ മാനസികമായും ശാരീരികമായും പൂർണ്ണമായി തളർത്തിയ ആ ചെറുത്തുനിൽപ്പ്, ആ കളി സമനിലയിലാക്കാൻ ന്യൂസിലൻഡിനെ സഹായിച്ചു. കരിയറിൽ മികച്ച ബൗളർ എന്ന പേരുള്ള ജിയോഫ് അലറ്റ്, റൺസ് നേടാതെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും നീണ്ട ഇന്നീങ്സുകളിലൊന്ന് കളിച്ച് അങ്ങനെ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ പട്ടികയിൽ ഇടംനേടുകയായിരുന്നു!












