കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ (Parivahan) വെബ്‌സൈറ്റ് സാങ്കേതിക തകരാറിലായതിനെ തുടർന്ന് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ യാത്രാസഞ്ചാരികളും വാഹനാുടമകളും കടുത്ത ദുരിതത്തിൽ. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് ആവശ്യമായ സ്‌പെഷ്യൽ പെർമിറ്റുകൾ സൈറ്റിൽ നിന്ന് ലഭിക്കാത്തതാണ് കൽപ്പറ്റ ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിൽ മണിക്കൂറുകളോളം നീളുന്ന വലിയ ഗതാഗതക്കുരുക്കിനും ബുദ്ധിമുട്ടുകൾക്കും കാരണമായത്.
ശനിയാഴ്ച വൈകുന്നേരം മുതലാണ് പരിവാഹൻ വെബ്‌സൈറ്റിന്റെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് വിനോദയാത്രയ്‌ക്കായി പുറപ്പെട്ട നൂറുകണക്കിന് ടൂറിസ്റ്റ് ബസുകളും ടാക്സി വാഹനങ്ങളുമാണ് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കടന്നുപോകാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ഓൺലൈൻ വഴി പണമടച്ച് സ്പെഷ്യൽ പെർമിറ്റുകൾ എടുക്കാൻ സാധിക്കാതെ വന്നതോടെ കൊച്ചുകുട്ടികളും പ്രായമായവരും അടങ്ങുന്ന വിനോദസഞ്ചാരികൾ മണിക്കൂറുകളോളമായി കടുത്ത ഗതികേടിലാണ്.
പ്രശ്നപരിഹാരത്തിനായി ആർ.ടി.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും വെബ്‌സൈറ്റിലെ തകരാർ പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കുന്നതിനായി പ്രത്യേക വിദഗ്ദ്ധ സംഘം പരിശോധന നടത്തുന്നുണ്ടെന്നും സൈറ്റ് ഉടൻ പ്രവർത്തനക്ഷമമാകുമെന്നും അധികൃതർ വ്യക്തമാക്കി. അതുവരെ അതിർത്തികളിൽ പ്രത്യേക ഇളവുകളോടെ വാഹനങ്ങൾ കടത്തിവിടാൻ നടപടി വേണമെന്നാണ് യാത്രക്കാരുടെയും മോട്ടോർ തൊഴിലാളികളുടെയും ആവശ്യം.












