തിരുവനന്തപുരം: ലോക ഫുട്‌ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് നടത്തിയ കോടികളുടെ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ നിർണ്ണായക അന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘം (SIT). അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഒപ്പുവെച്ച കരാറുകളിലെ ദുരൂഹത നീക്കാൻ ചാനൽ ഓഫീസുകളിലും ഉടമകളുടെ വീടുകളിലും നടത്തിയ റെയ്ഡിൽ ഇതുവരെ സർക്കാരിന്റെ പക്കൽ ഇല്ലാതിരുന്ന നിർണ്ണായക രേഖകൾ പോലീസ് പിടിച്ചെടുത്തു.
മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കരാറിൽ ഒപ്പുവെക്കാൻ ആന്റോ അഗസ്റ്റിന് എന്തെങ്കിലും ഔദ്യോഗിക അധികാരമുണ്ടോ എന്നതാണ് എസ്.ഐ.ടി പ്രധാനമായും പരിശോധിച്ച് വരുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ചെയർമാനോ എം.ഡിയോ ആണ് താനെന്ന് തെളിയിക്കുന്ന രേഖകളോ, ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അധികാരപത്രമോ (Authorization Letter) ഇതുവരെ ഹാജരാക്കാൻ ആന്റോയ്ക്ക് സാധിച്ചിട്ടില്ല. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിൽ സമർപ്പിച്ച രേഖകൾ പ്രകാരം ആന്റോയ്ക്ക് ചാനൽ മാനേജ്‌മെന്റിൽ ഔദ്യോഗിക പദവികളില്ലെന്നും, ജോസ് എന്നയാളാണ് എം.ഡി എന്നും കാണിച്ച് ബി.ജെ.പി നേതാവ് ഷോൺ ജോർജ് നൽകിയ പരാതിയും എസ്.ഐ.ടിയുടെ പക്കലുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ കരാറിൽ ഒപ്പിടാൻ ആന്റോ അഗസ്റ്റിന് യാതൊരു നിയമപരമായ അധികാരവും ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം. തൽഫലമായി, വ്യവസ്ഥാപിത മാർഗ്ഗങ്ങൾ ലംഘിച്ച് വ്യാജ വിവരങ്ങൾ നിർമ്മിച്ച് സർക്കാരിനെയും കായിക വകുപ്പിനെയും പ്രതിസന്ധിയിലാക്കിയതിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിൽ വകുപ്പ് സെക്രട്ടറിമാരെ പൂർണ്ണമായും ഇരുട്ടിൽ നിർത്തിയാണ് അന്നത്തെ കായിക വകുപ്പ് മന്ത്രിയുടെ ഓഫീസ് സ്പോൺസറുമായി മുന്നോട്ടുപോയതെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മത്സരങ്ങൾ നടക്കാതിരുന്നിട്ടും കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ആന്റോ അഗസ്റ്റിന് ഔദ്യോഗിക അധികാരപത്രം ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഒപ്പം നിന്ന അന്നത്തെ കായിക മന്ത്രി അടക്കമുള്ള പ്രമുഖർ കേസിൽ കടുത്ത നിയമക്കുരുക്കിലാകും.












