സൗദി അറേബ്യയ്‌ക്കെതിരായ സൈനിക പോരാട്ടത്തിൽ സൗദിയെ സഹായിക്കാൻ തുർക്കിയും പാകിസ്ഥാനും മുതിർന്നാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൂതി വിമതരുടെ മുന്നറിയിപ്പ്. സൗദി അറേബ്യയ്ക്ക് സൈനിക പിന്തുണയുമായി രംഗത്തെത്തിയാൽ ഇരു രാജ്യങ്ങളെയും ‘ഇരുമ്പുമുഷ്ടി’ ഉപയോഗിച്ച് നേരിടുമെന്നും കടുത്ത പാഠം പഠിപ്പിക്കുമെന്നും ഹൂതി രാഷ്ട്രീയ വിഭാഗം അംഗവും ധമാർ ഗവർണറുമായ മുഹമ്മദ് അൽ-ബുഖൈത്തി വ്യക്താമാക്കി. ഒരു ഇറാഖി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അൻസാർ അല്ലാഹ് (ഹൂതി) നേതാവിന്റെ ഈ പരസ്യ ഭീഷണി.
മക്ക ലക്ഷ്യമിട്ടെത്തിയ ഹൂതി ഡ്രോൺ സൗദി സൈന്യം തകർത്തതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച ചരിത്രപരമായ ‘മക്ക സംയുക്ത പ്രതിരോധ കരാർ’ (Makkah Joint Defence Agreement) വീണ്ടും ആഗോള ശ്രദ്ധ നേടുന്നത്. കരാറിലേർപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സൈനിക ആക്രമണത്തെ മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നാണ് ഈ കരാറിലെ പ്രധാന വ്യവസ്ഥ.
സൗദി അറേബ്യയ്ക്ക് ആവശ്യമായ സൈനിക-സാങ്കേതിക സഹായങ്ങൾ നൽകാൻ തുർക്കി സന്നദ്ധമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഹൂതികളുടെ ഭീഷണി ഉയർന്നിരിക്കുന്നത്. അതേസമയം, തുർക്കിയിലെയും പാകിസ്ഥാനിലെയും സാധാരണ ജനങ്ങൾക്ക് യെമനോട് അനുഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൂതികൾ, ഇരു രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ സൗദിയുടെ അധിനിവേശത്തിന് കൂട്ടുനിൽക്കരുതെന്നും സൈനിക ഇടപെടലുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു. ഹൂതി ആക്രമണം ശക്തമായതോടെ മിഡിൽ ഈസ്റ്റിൽ വൻ യുദ്ധഭീതിയാണ് നിഴലിക്കുന്നത്.












