ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ-ഉധംപൂർ മേഖലയിൽ ഭീകരരുടെ സാന്നിധ്യം ശക്തമാണെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് ഡോഡ ജില്ലയിലെ ഭലേസ മേഖലയിൽ സുരക്ഷ ശക്തമാക്കി. സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (SOG) നേതൃത്വത്തിൽ പ്രദേശത്ത് വ്യാപകമായ തിരച്ചിലും പട്രോളിംഗുമാണ് നടക്കുന്നത്. അതിർത്തി ഗ്രാമങ്ങളിലും വനാതിർത്തികളിലും സുരക്ഷാസേന നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ 16, 17 തീയതികളിൽ ഉധംപൂരിലെ മജൽതയിലുള്ള ബ്രട്ടാൽ സോഹൻ, ഖുബ്ബാൻ വനമേഖലകളിൽ സൈന്യവും പോലീസും ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് സുരക്ഷാസേന പ്രതിരോധം കൂടുതൽ കടുപ്പിച്ചത്. ഡോഡ-ഉധംപൂർ-കഠ്വ മേഖലകൾ നിലവിൽ കനത്ത ജാഗ്രതയിലാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഡോഡയിലെ സേയോജ് ധാർ വനമേഖലയിൽ നടത്തിയ തിരച്ചിലിൽ കൊല്ലപ്പെട്ട പാകിസ്ഥാൻ ഭീകരന്റെ മൃതദേഹാവശിഷ്ടങ്ങളും എം4 കാർബൈൻ ഉൾപ്പെടെയുള്ള മാരകായുധങ്ങളും സുരക്ഷാസേന കണ്ടെടുത്തിരുന്നു. ഭദേർവ താഴ്വരയെ ഉധംപൂരുമായും കഠ്വയുമായും ബന്ധിപ്പിക്കുന്ന നിർണ്ണായക പാതയാണിത്.
അടിയന്തര സാഹചര്യം മുൻനിർത്തി ജമ്മു കശ്മീർ പോലീസ് ഡി.ജി.പി നളിൻ പ്രഭാത് നേരിട്ടെത്തി അതിർത്തിയിലെ സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തിയിരുന്നു. എസ്.ഒ.ജി, രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് എന്നിവർ സംയുക്തമായി താൽക്കാലിക ബേസ് ക്യാമ്പ് കേന്ദ്രീകരിച്ചാണ് നിലവിൽ ഭലേസയിലും പരിസര പ്രദേശങ്ങളിലും തെരച്ചിൽ പുരോഗമിക്കുന്നത്. ഏതൊരു ഭീകരാക്രമണ നീക്കവും നേരിടാൻ സജ്ജമാണെന്ന് സുരക്ഷാസേന വ്യക്തമാക്കി.









