ചെന്നായ്ക്കള്‍ ചവച്ചുതുപ്പിയ പെണ്‍ശരീരമാണ് ഇപ്പോള്‍ കുറേ കഴുകന്മാരുടെ വിശപ്പടക്കുന്നത്. അവര്‍ അതിനെ തലങ്ങും വിലങ്ങും പരിശോധിക്കുന്നുണ്ട്. അവളുടെ രക്തത്തില്‍ ദളിത് അംശം എത്രത്തോളമുണ്ട്, കഴുത്തിലെ മുറിവില്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ നിറം കാണുന്നുണ്ടോ, യോനിയില്‍ കയറിയ ഇരുമ്പുദണ്ഡില്‍ ഭരണകൂടത്തിന്റെ അലംഭാവം ഉണ്ടായിരുന്നോ…, അന്വേഷണം മുറുകുകയാണ്.
വിന്ധ്യനിപ്പുറം ദളിതര്‍ സുരക്ഷിതരാണെന്നും ആ നേട്ടത്തിന്റെ കൈവശാവകാശം തങ്ങള്‍ക്കാണെന്നും നാഴികയ്ക്ക് നാല്‍പ്പതുവട്ടം മുക്രയിട്ടിരുന്ന പ്രസ്ഥാനങ്ങളൊക്കെ ഇപ്പോള്‍ കേരളത്തിലെ ദളിതര്‍ക്ക് നീതി നേടിക്കൊടുക്കാനുള്ള യത്നത്തിലാണ്. അവര്‍ ഈ വിഷയത്തില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനുമുള്ള ഉത്തരവാദിത്വം സ്ഥാപിച്ചു കൊടുക്കുവാന്‍ ചേരിതിരിഞ്ഞ് ജാഥയും പിക്കറ്റിംഗും നടത്തുന്നുണ്ട്. മെഴുകുതിരി കത്തിച്ചും, വാമൂടിക്കെട്ടിയും, വഴിതടഞ്ഞു പ്രകടനം നടത്തിയും, പരസ്പരം കണ്ണീരൊപ്പിയുമൊക്കെ അവര്‍ മരിച്ച ആത്മാവിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നുണ്ട്.
ഇതരദേശങ്ങളിലെ അധസ്ഥിതര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയില്‍ നമ്മള് ഘോരഘോരം കണ്ഠക്ഷോഭം നടത്തുമ്പോള്‍ നമുക്കിടയില്‍ ജിഷയും അമ്മയും മുറിയുടെ സുരക്ഷിതത്വം പോലുമില്ലാതെ കിടക്കുന്നുണ്ടായിരുന്നു. ഉത്തരേന്ത്യയിലെ കക്കൂസുകളില്‍ വെള്ളമുണ്ടോ എന്നു നമ്മുടെ പ്രബുദ്ധജനത ഗവേഷണം നടത്തുമ്പോള്‍ വലിച്ചു കെട്ടിയ ഒരു തുണിക്കഷ്ണത്തിന്റെ മറവില്‍ അവള് കുളിയും ശൌച്യവും ചെയ്യുന്നുണ്ടായിരുന്നു. കേരളത്തില്‍ ഞങ്ങളൊക്കെയുള്ളത് കൊണ്ടാണ് ഇവിടെ ദളിതര്‍ മാറുമറച്ച്, ചെരിപ്പുമിട്ട് അമ്പലത്തില്‍ കയറുന്നത് എന്ന ഗീര്‍വാണം എഴുതിയ ബോര്‍ഡിനു താഴെ അവള് മാനവും ജീവനും കയ്യിലടക്കിപ്പിടിച്ച് രാത്രികള്‍ തള്ളിനീക്കിയിരുന്നു. ഈയെമ്മെസ് ഭവനപദ്ധതിപ്രകാരം വീടുവേണ്ടവരുണ്ടോ എന്ന പരിഹാസം മുഴങ്ങുമ്പോള്‍ തലചായ്ക്കാന്‍ സുരക്ഷിതമായ ഒരിടം സ്വപ്നം കണ്ട് അവള് നിയമബിരുദം കരസ്ഥമാക്കുവാനുള്ള തത്രപ്പാടിലായിരുന്നു. പുറമ്പോക്കിലെ അവളുടെ കൂരയ്ക്ക് മുന്നിലൂടെ ജാഥയും സ്ഥാനാര്‍ഥികളും നേതാക്കളും പ്രവര്‍ത്തകരും പിരിവുബക്കറ്റുകളും രസീതുകുറ്റികളും എല്ലാം എത്രയോ വട്ടം കടന്നുപോയിട്ടുണ്ടാവും. നാട് സ്വര്‍ഗമാക്കാന്‍ ഈ ചിഹ്നത്തില്‍ കൃത്യമായി വോട്ടുചെയ്യുക എന്ന് അച്ചടിച്ച നോട്ടീസുകള്‍ എത്രയോ എണ്ണം ആ ഒറ്റമുറിയ്ക്കകത്തും ചെന്നിട്ടുണ്ടാവും. അന്നൊന്നും അവളെ കാണാത്തവര്‍, ആ പുറമ്പോക്ക് കൂരയില്‍ അവളെപ്പോലെ ഒരു പെണ്‍കുട്ടി സുരക്ഷിതയായിരിക്കുമോ എന്ന ആശങ്ക തെല്ലുമില്ലാതെ പോയവര്‍ ഇന്നിപ്പോള്‍ അവളുടെ ശവക്കഷ്ണങ്ങളില് സ്വന്തം പ്രസ്ഥാനത്തിന്റെ പേരെഴുതിച്ചെര്ക്കാനുള്ള വ്യഗ്രതയിലാണ്. ശവംതീനി ഉറുമ്പുകള്‍ക്ക് പായസമല്ലല്ലോ പഥ്യം…?
പെരുമ്പാവൂര്‍ സംഭവം നിര്‍ഭാഗ്യകരം എന്ന് ഏതോ ഒരു ദേശീയമഹാന് ഓണ്‍ലൈനില്‍ വിസര്ജ്ജിച്ചതായി കേട്ടു. വളരെ ശരിയാണ് സാര്‍. ആ കുട്ടി നിര്ഭാഗ്യവതിയാണ്. അവളുടെ പ്രായത്തിലും അവസ്ഥയിലുമുള്ള അനേകം പെണ്‍കുട്ടികള്‍ ജീവിച്ചിരിക്കുന്നത് വെറും ഭാഗ്യം കൊണ്ട് മാത്രവും.
ആ വഴിയില്‍ വേറെയും വീടുകളുണ്ടായിരുന്നു. ആ വീടുകളുടെ ഉള്ളില്‍ കക്കൂസും കുളിമുറികളും ഉണ്ടായിരുന്നു. അവിടെ ആളുകളും അവര്‍ക്ക് പെണ്മക്കളും പെങ്ങന്മാരും ഉണ്ടായിരുന്നു. രാത്രികളില്‍ അവര്‍ അടച്ചുറപ്പുള്ള മുറികളില്‍ മാനഭയമില്ലാതെ ഉറങ്ങി. സുഖനിദ്രയ്ക്ക് ഭംഗം വരത്തക്കവണ്ണം അലമുറയോ നിലവിളിയോ കരച്ചിലോ പുറത്തെ തെരുവില്‍ നിന്നും അകത്തേയ്ക്കെത്താതിരിക്കാന് അവര്‍ വാതിലും ജനലും നന്നായി കുറ്റിയിട്ടിരുന്നു. ഇപ്പോള്‍ പക്ഷെ അവര്‍ പ്രതികരിക്കാന്‍ കാത്തിരിക്കുകയാണത്രേ. പിടിയിലാകുന്ന പിശാചിനെയും കൊണ്ട് തെളിവെടുപ്പിന് ചെല്ലുന്ന പോലീസിനു നേരെ ആക്രോശിക്കാനും അവനെ തല്ലാനും കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്താനും ഇവര്‍ മുന്‍പന്തിയില്‍ത്തന്നെ കാണും എന്ന് വാക്കുതന്നിട്ടുണ്ട്.
മലയാളക്കരയില്‍ നിന്നും ഒരു നിലവിളിയോടെ ചീന്തിപ്പോകുന്ന അവസാനത്തെ പെണ്ണായിരിക്കും ജിഷ എന്ന് വിശ്വസിക്കാനുള്ള ബുദ്ധിശൂന്യത ആരും കൊണ്ടുനടക്കേണ്ടതില്ല. നമ്മള് പ്രബുദ്ധരായത് കൊണ്ടും സഹജീവികളുടെ സുരക്ഷിതത്വത്തില്‍ ബദ്ധശ്രദ്ധരായത് കൊണ്ടും ഇനിയും പെണ്‍കുട്ടികള്‍ നമ്മുടെ കണ്മുന്നില് ഇതുപോലെ മാനംകെട്ട് ഒടുങ്ങിക്കൊണ്ടിരിക്കും. സന്ദേഹമുള്ളവര്‍ക്ക് ചെറുതുരുത്തിയിലെ റെയില്‍വേ ട്രാക്കില്‍ മാനവും ജീവനും നഷ്ടപ്പെട്ട സൗമ്യയെയും അവളുടെ മരണത്തെത്തുടര്‍ന്ന് പ്രബുദ്ധകേരളത്തില്‍ അലയടിച്ച പ്രതിഷേധവികാരവും ഒക്കെ ഒന്ന് ഓര്‍ത്തെടുക്കാം. മേലിലൊരു പെണ്‍കുട്ടിയ്ക്കും ഈ ഗതിയുണ്ടാവില്ല എന്ന് അന്ന് പ്രതിജ്ഞയെടുത്തവരില്‍ ജിഷ ജീവിച്ച സമൂഹവും പ്രദേശവും ഉണ്ടായിരുന്നില്ല എന്ന് കണ്ണുകള്‍ ഇറുക്കിയടച്ചു വിശ്വസിക്കാം. അടച്ചുറപ്പില്ലാത്ത മുറിയില്‍ താമസിക്കാന്‍ തുനിഞ്ഞത് കൊണ്ടാണ് അവള്‍ക്ക് ഈ ഗതി വന്നത് എന്നതുപോലുള്ള അതിഭീകരയുക്തികളില് മുഖമൊളിപ്പിക്കാം. കാലമിതുവരെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച മകളെ കഴുകന് റാഞ്ചിയ വേദനയില്‍ ആശുപത്രിക്കട്ടിലില്‍ കിടന്ന് ഒരമ്മ ഉയര്‍ത്തുന്ന നിലവിളിയെയും എണ്ണിപ്പെറുക്കലിനെയും മാനസികരോഗം എന്ന കളത്തില്‍ എഴുതിത്തള്ളാം..
ജിഷ ഒരു ബിംബമാണ്. കേവലം വാചാടോപങ്ങള്‍ക്കും വേഷംകെട്ടലുകള്ക്കുമപ്പുറം അവനവനോട് പോലും സത്യസന്ധത പുലര്‍ത്താനറിയാത്ത, ഏതു ദുരന്തമുഖത്തെ ശവശരീരത്തിലും രാഷ്ട്രീയരുചിയുള്ള കൃമികളെ പെറുക്കിത്തിന്നുന്ന, വാക്കും പ്രവൃത്തിയും തമ്മില്‍ ജാരബന്ധം പോലും അവകാശപ്പെടാനില്ലാത്ത മലയാളിസമൂഹത്തിന്റെ മുഖത്ത് ആവര്‍ത്തിച്ചു കിട്ടുന്ന അടികളിലൊന്നുമാത്രമാണവള്. ഇന്നലെ വരെ ഇവള്‍ക്ക് ഷൊര്‍ണൂരിലെ സൗമ്യയുടെ മുഖമായിരുന്നു, അതിലും മുന്‍പ് കിളിരൂരിലെ ശാരി, നാളെ മറ്റൊരു സ്ഥലവും പേരും.
ക്ഷമിക്കുക പെണ്‍കുട്ടികളേ. നിങ്ങള്‍ സുരക്ഷിതരാണോ എന്ന് പറയാന്‍ ഞങ്ങള്‍ക്കാകില്ല. ഇത്തരം വിഷയങ്ങളുണ്ടാകുമ്പോള്‍ ഞങ്ങള്‍ അതിരൂക്ഷമായി പ്രതികരിക്കുന്നുണ്ടാകാം. അത് കണ്ട് ‘ഞങ്ങളെ നോക്കാന്‍ ആളുണ്ട്’ എന്ന ധൈര്യവുമായി നിങ്ങള്‍ ഇരിക്കരുത്. കാരണം ഞങ്ങളുടെ സാമൂഹിക ആവേശത്തിന് ശീഖ്രസ്ഖലനമാണ് സ്വാഭാവികപരിണാമം. എന്തെന്നാല്‍ നമ്മള് പ്രബുദ്ധജനതയാണ്. തെരഞ്ഞെടുപ്പു വരുന്നു.
Discussion about this post