10 വർഷത്തിനുള്ളിൽ പൊലിഞ്ഞത് 149 ജീവനുകൾ; വയനാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മനുഷ്യ-വന്യജീവി സംഘർഷം ; പരിഹാരം വാഗ്ദാനം ചെയ്ത് കെ സുരേന്ദ്രന്റെ പ്രകടനപത്രിക
വയനാട് ജില്ല അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം. രാജ്യത്തെ പ്രതിപക്ഷ പാർട്ടിയുടെ നേതാവ് തന്നെ അഞ്ചുവർഷം എംപി ആയി ഇരുന്നിട്ടും വയനാട്ടിലെ ജനങ്ങളുടെ ഈ തീരാദുരിതത്തിന് യാതൊരു പരിഹാരവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ വയനാട്ടിലെ ജനങ്ങൾക്ക് മുൻപിൽ ആശ്വാസത്തിന്റെ വെളിച്ചവുമായി എത്തിയിരിക്കുകയാണ് വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായ ശ്രീ കെ സുരേന്ദ്രൻ. എൻഡിഎയുടെ വയനാട്ടിലെ പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം തന്നെ മനുഷ്യ വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കും എന്നുള്ളതാണ്. വയനാട്ടിലെ ജനങ്ങൾക്ക് ആശ്വാസത്തോടെ പുറത്തിറങ്ങാനും കൃഷി ചെയ്യാനും കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വത്തോടെ സ്കൂളുകളിൽ പോകാനും വയനാട് ജില്ലയുമായി ബന്ധപ്പെട്ട ടൂറിസം പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഏറ്റവും ആവശ്യമായി വേണ്ട കാര്യമാണ് മനുഷ്യ-മൃഗ സംഘർഷം ഇല്ലാതാക്കുക എന്നുള്ളത്.
രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും തന്നെ ഇല്ലാത്ത രീതിയിൽ കേരളത്തിൽ പ്രത്യേകിച്ചും വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണങ്ങൾ ഉണ്ടാകുന്നത് സംസ്ഥാന സർക്കാരിന്റെയും വായനാട്ടിലെ ലോക്സഭ എംപിയുടെയും നിഷ്ക്രിയത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 150ഓളം പേരാണ് വയനാട്ടിൽ വിവിധ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത്. കാടിറങ്ങി നാട്ടിലെത്തുന്ന ആനകളുടെ ആക്രമണത്തിൽ തന്നെ 41 മനുഷ്യജീവനുകൾ ആണ് കഴിഞ്ഞ ദശാബ്ദത്തിൽ പൊലിഞ്ഞുപോയത്. കടുവയുടെ ആക്രമണത്തിൽ പത്ത് വർഷത്തിനിടയിൽ മരിച്ചത് 7 പേരാണ്. ഇവ കൂടാതെ കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയുടെ ആക്രമണങ്ങൾ പാമ്പുകടി എന്നിങ്ങനെ വിവിധ കാരണങ്ങളിലായി വർഷംതോറും വയനാട്ടിലെ മനുഷ്യ വന്യജീവി സംഘർഷത്തിലൂടെയുള്ള മരണസംഖ്യ ഉയർന്നുവരികയാണ്. 2022 നും 2023 നും ഇടയിലുള്ള ഒരു വർഷത്തിൽ ആണ് വയനാട്ടിൽ ഏറ്റവും കൂടുതൽ വന്യജീവി ആക്രമണങ്ങൾ നടന്നത്. ഈ ഒറ്റ വർഷത്തിൽ മാത്രം 27 പേരാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാമ്പ് കടിയേറ്റ് മാത്രം മരിച്ചത് 48 പേരാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏഴ് പേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്.
വയനാട് ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മരണസംഖ്യ ഉയരുന്നത് കൂടാതെ പരിക്കേറ്റവരും കൃഷിനാശം സംഭവിച്ചവരും നിരവധിയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ 871 പേർക്ക് വയനാട്ടിൽ വന്യജീവി ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം 65 കന്നുകാലികളെയും വന്യജീവി ആക്രമണം മൂലം വയനാട്ടിലെ കർഷകർക്ക് നഷ്ടപ്പെട്ടു. കൂടാതെ വലിയ രീതിയിലുള്ള വിള നാശവും വന്യമൃഗങ്ങൾ മൂലം വയനാട്ടിലെ കർഷകർ അനുഭവിക്കുന്നുണ്ട്. 2022-23 വർഷത്തിൽ മാത്രം 10.49 കോടി രൂപയാണ് വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾക്കുള്ള നഷ്ടപരിഹാരമായി സർക്കാരിന് നൽകേണ്ടി വന്നിട്ടുള്ളത്. വന്യമൃഗ ഭീഷണി ഒഴിവാക്കാനായി ഈ തുക ഫലപ്രദമായി വിനിയോഗിച്ചിരുന്നെങ്കിൽ എത്രയോ മനുഷ്യജീവനുകൾ ഇപ്പോഴും അവരുടെ കുടുംബത്തോടൊപ്പം സന്തോഷമായി കഴിഞ്ഞേനെ എന്നാണ് വയനാട്ടുകാർക്ക് ഈ വിഷയത്തിൽ പറയാനുള്ളത്.
സംസ്ഥാന സർക്കാരും വനം വകുപ്പും വയനാട്ടിലെ ലോക്സഭാ അംഗവും ഒത്തുചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിയുകയുള്ളൂ. റേഡിയോ കോളർ ധരിച്ചിട്ടുള്ള ആനകൾ പോലും ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യരെ കൊലപ്പെടുത്തുന്ന സംഭവങ്ങൾക്കും വയനാട് സാക്ഷിയായിരുന്നു. ഇത്തരത്തിലുള്ള മൃഗങ്ങളെ പോലും കൃത്യമായി ട്രാക്ക് ചെയ്യാനോ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനോ സർക്കാരിനും വനം വകുപ്പിനും കഴിയുന്നില്ല എന്നുള്ളത് കൃത്യമായ അനാസ്ഥ തന്നെയാണ്. ഈ വന്യജീവി ആക്രമണങ്ങൾക്ക് ശ്വാശ്വത പരിഹാരമാണ് ഇനി വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടത്.
വന്യ ജീവി ആക്രമണങ്ങൾക്ക് ശേഷം സർക്കാർ നൽകുന്ന നഷ്ടപരിഹാരമല്ല, തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്റെ സുരക്ഷിതത്വമാണ് വയനാട്ടിലെ ജനങ്ങൾ ആവശ്യപ്പെടുന്നത്. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒത്തുചേർന്ന് ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ രൂപീകരിക്കേണ്ടതാണ്. പശ്ചിമഘട്ടത്തിലെ ഉൾവനങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ജില്ലയാണ് വയനാട്. സർക്കാരും വനം വകുപ്പും വയനാട്ടിലെ ലോക്സഭ പ്രതിനിധിയും ഒത്തുചേർന്ന് സമഗ്രമായ പദ്ധതികൾ ആവിഷ്കരിച്ചാൽ മാത്രമേ വയനാട്ടിലെ ജനതയുടെ ദുരിതത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ.
പലപ്പോഴും വനത്തിനുള്ളിലെ ഭക്ഷണ ദൗർലഭ്യം ആണ് പല വന്യമൃഗങ്ങളെയും ജനവാസ മേഖലകളിലേക്ക് എത്തിക്കുന്നത്. ആദ്യം അവർ മനുഷ്യരുടെ കാർഷിക വിഭവങ്ങൾക്കും കന്നുകാലികൾക്കും നാശം വരുത്തി. ഇപ്പോൾ അവർ മനുഷ്യർക്ക് നേരെ തന്നെ തിരിഞ്ഞിരിക്കുകയാണ്. വനത്തിനുള്ളിൽ അക്കേഷ്യയും യൂക്കാലിപ്റ്റ്സും തേക്കും പോലെയുള്ള മരങ്ങൾ നട്ടുപിടിപ്പിച്ച് അശാസ്ത്രീയമായ വനവൽക്കരണം നടത്തിയ സംസ്ഥാന സർക്കാർ തന്നെ ഇതിനൊരു പ്രധാന ഉത്തരവാദിയാണ്. സാമ്പത്തിക നേട്ടങ്ങൾക്കായി നട്ടുപിടിപ്പിച്ച ഇത്തരം മരങ്ങൾ വനങ്ങൾക്കുള്ളിലെ ജലസ്രോതസ്സുകൾ ഊറ്റിയെടുക്കുകയും വനത്തിലെ പ്രകൃതി വിഭവങ്ങൾ ഇല്ലാതാകുന്നതിന് കാരണമാവുകയും ചെയ്തു. 1958 ലാണ് വയനാട്ടിലെ വനങ്ങളിൽ സർക്കാർ മുളകൾ വെട്ടി മാറ്റി തേക്ക് നട്ടുപിടിപ്പിച്ചത്. മറ്റു സസ്യങ്ങളെ ചുറ്റും വളരാനായി അനുവദിക്കാത്തതും മണ്ണിലെ പോഷകങ്ങളും ഈർപ്പവും ധാരാളമായി വലിച്ചെടുക്കുന്നതുമായ ഈ മരങ്ങൾ വർഷങ്ങൾ കൊണ്ട് നശിപ്പിച്ചത് വനങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയാണ്. ഇതോടെ വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ മൃഗങ്ങൾ കൂട്ടത്തോടെ മനുഷ്യവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് പതിവായി. വനങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥ വീണ്ടെടുക്കുക എന്നുള്ളത് തന്നെയാണ് മനുഷ്യ വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രാഥമിക നടപടി. കൂടാതെ വനങ്ങൾക്ക് ചുറ്റും വേലികെട്ടി തിരിക്കുന്നതും കിടങ്ങുകൾ നിർമ്മിക്കുന്നതും വന്യജീവികൾ മനുഷ്യവാസ മേഖലയിലേക്ക് വരാതിരിക്കാൻ സഹായകരമാകുന്നതാണ്. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന ഈ പദ്ധതികൾ നടപ്പിലാകണമെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചു നിന്ന് പ്രവർത്തിക്കേണ്ടത് ആവശ്യമാണ്.
വയനാട്ടിലെ ലോക്സഭ എംപി വയനാടിന്റെ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഒരിക്കൽ പോലും കേന്ദ്രസർക്കാരുമായോ കേന്ദ്രമന്ത്രിമാരുമായോ യാതൊരു കൂടിയാലോചനകളും നടത്തിയിട്ടില്ല എന്നാണ് കേന്ദ്രത്തിൽ നിന്നും വെളിപ്പെടുത്തുന്നത്. ഭൂമിശാസ്ത്രപരമായി വിവിധ സംസ്ഥാനങ്ങളുമായി വന അതിർത്തി പങ്കിടുന്ന ജില്ലയാണ് വയനാട്. തമിഴ്നാട്ടിലെ മുതുമല ടൈഗർ റിസർവ്, സത്യമംഗലം വനം, നാഗർഹോള ടൈഗർ റിസർവ്, ബന്ദിപ്പൂർ നാഷണൽ പാർക്ക്, കർണാടകയിലെ ബിആർ ടൈഗർ റിസർവ് എന്നിവയുമായി എല്ലാം വയനാടിന്റെ വനപ്രദേശങ്ങൾ അതിർത്തി പങ്കിടുന്നുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ വനപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ മനുഷ്യ- വന്യജീവി സംഘർഷങ്ങൾ ഉണ്ടാകുന്നത് വയനാട്ടിൽ മാത്രമാണ് എന്നുള്ളത് ഇവിടത്തെ സർക്കാർതലത്തിലുള്ള അനാസ്ഥ എത്രത്തോളം ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഏകോപിപ്പിച്ച് ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാവുന്ന പ്രതിരോധ നടപടികളാണ് ഇന്ന് വയനാടിന് ആവശ്യം. വന്യജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ഭക്ഷണസ്രോതസ്സ് ലഭ്യമാക്കുക, വനങ്ങൾക്ക് ചുറ്റുമായി സൗരോർജ്ജ വേലി, കൽഭിത്തികൾ, മറ്റു പ്രതിരോധ നടപടികൾ എന്നിങ്ങനെയുള്ള സമഗ്രമായ തന്ത്രങ്ങൾ നടപ്പിലാക്കിക്കൊണ്ട് വയനാട്ടിലെ ഭാവി തലമുറയെ എങ്കിലും ഈ അരക്ഷിതമായ ജീവിതാവസ്ഥയിൽ നിന്നും രക്ഷിക്കാനായി ഭരണകൂടത്തിനും ജനപ്രതിനിധികൾക്കും കഴിയട്ടെ എന്നാണ് ഈ നാടിന്റെ പ്രാർത്ഥന.
Discussion about this post