രതി കുറുപ്പ്
കേരളവും സൊമാലിയയും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ കേള്‍ക്കാന്‍ ഒരു സുഖവുമുണ്ടാകില്ല. താരതമ്യപ്പെടുത്തുന്നത് പ്രധാനമന്ത്രിയാണെങ്കില്‍ പ്രത്യേകിച്ചും. സൊമാലിയയിലെപ്പോലെ പട്ടിണി കിടന്ന് എല്ലുന്തിയ കുഞ്ഞുങ്ങളും മുലപ്പാല്‍ വറ്റിപ്പോയ മുലകളുള്ള അമ്മമാരും കേരളത്തിലുണ്ടാകില്ല. രാഷ്ട്രീയമായും സാസ്കാരികമായും രണ്ട് ധ്രുവങ്ങളില്‍ നില്ക്കുന്ന രാജ്യങ്ങള്‍. പക്ഷേ അട്ടപ്പാടിയേയും സൊമാലിയേയും ആരെങ്കിലും താരതമ്യപ്പെടുത്തിയിട്ടുണ്ടെങ്കില് പരിഹസിച്ചുു ചിരിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ പരിശോധിക്കേണ്ടിവരും. അട്ടപ്പാടി കേരളത്തില്‍ തന്നെയാണെന്ന് പറഞ്ഞാല്‍ ആരും എതിര്‍പ്പില്ലെന്ന് കരുതട്ടെ. അട്ടപ്പാടിയില്‍ നിങ്ങള്‍ പോയിട്ടുണ്ടോ. അവിടെയുള്ളവരുമായി സംസാരിച്ചിട്ടുണ്ടോ..അവരുടെ ജീവിതാവസ്ഥ മനസിലാക്കിയിട്ടുണ്ടോ എന്ന് ചില ചോദ്യങ്ങള്‍ കൂടി ചോദിക്കേണ്ടി വരും. ചോദ്യം പോ മോനേ ദിനേശന്മാരോടാണ്. കേരളത്തിന്റെ അന്തസിന് കോട്ടം വരുത്തുന്ന പ്രസ്താവന നടത്തിയ പ്രധാനമന്ത്രി മാപ്പു പറയണമെന്നാണല്ലോ കേരളത്തിന്റെ ആവശ്യം.
പ്രധാനമന്ത്രി മാപ്പു പറയുന്നതിന് മുമ്പ് കുറച്ച് കണക്കുകള്‍. അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെ മാനവവികസന സൂചിക സൊമാലിയയിലേയും എത്യോപിയലേയും കണക്കുമായി സാമ്യമുള്ളതാണെന്നാണ് ഗവേഷണഫലം പറയുന്നത്. പാലക്കാട് ചിറ്റൂര്‍ കോളേജിലെ ഗവേഷണവിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം ശരി വയ്ക്കുന്നത്. അട്ടപ്പാടിയിലെ ഇരുള മുദുഗ കുറുമ്പ എന്നീ ആദിവാസി വിഭാഗങ്ങളുടെ മാനവ വികസന സൂചിക സൊമാലിയക്ക് തുല്യമാണ്. ഇവരുടെ ലിംഗപരമായ വികസന സൂചിക ജിഡിഐ ആകട്ടെ എല്ലാ സംസ്ഥാനങ്ങളിലേതിനേക്കാളും താഴെയാണ്. മാത്രമല്ല ആഫ്രിക്കന്‍ രാജ്യങ്ങളായ റവാണ്ടയ്ക്കും ബനിനുമായി താരതമ്യം ചെയ്യാവുന്നതുമാണ്. യുഎന്‍ഡിപി യുടെ പട്ടികയില്‍ 178 ഉം 181 ും സ്ഥാനത്ത് വരുന്ന രാജ്യങ്ങളാണിത്. അട്ടപ്പാടിയിലെ ആദിവാസി ജീവിതം അടുത്തറിഞ്ഞവര്‍ക്ക് ഇത് അതിശയോക്തിയല്ലെന്ന് ബോധ്യപ്പെടും.
മാറി മാറി ഭരിച്ച യുഡിഎഫ് എല്‍ഡി എഫ് സര്‍ക്കാരുകള്‍ ഈ അവസ്ഥക്ക് മാറ്റം വരുത്താന്‍ ഒരു വിരല്‍ പോലും അനക്കിയിട്ടുണ്ടോ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അട്ടപ്പാടിയില്‍ 595 നവജാത ശിശുക്കളാണ് മരിച്ചത്. ഇത് വിവാദമായപ്പോള്‍ 400 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ ഇന്നും അട്ടപ്പാടിയിലെ ഗര്‍ഭിണിയായ സ്ത്രീയുടെ ജീവതനിലവാരത്തില് ചലനമുണ്ടാക്കുന്ന ഒന്നും നടപ്പിലായിട്ടില്ല. പ്രഖ്യാപനം അങ്ങനെ തന്നെ അവസാനിച്ചതാണോ അതോ അനുവദിച്ച ഫണ്ട് വകമാറിപ്പോയതാണോ എന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണ്. ഇതൊക്കെ അറിയുന്ന ഇടത് വലതുമുന്നണികള്‍ പ്രധാനമന്ത്രിയെ കടന്നാക്രമിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് മനസാക്ഷിയോട് ചോദിക്കാം. പിണറായി വിജയന് ധാര്‍മ്മികമായി ഉത്തരം പറയാം. കേരളത്തിന് ഉറക്കെ പറയുമ്പോള്‍ നാണക്കേട് തോന്നുന്ന അട്ടപ്പാടിയെ സൃഷ്ടിച്ചതാരാണെന്ന്. ഇനിയും അഭിമാനക്ഷതം സംഭവിച്ച എല്ലാ മലയാളികളുടെയും ശ്രദ്ധക്ക് അട്ടപ്പാടി സൊമാലിയക്ക് തുല്യമാണെന്ന് 2013 ല്‍ ഒരാള്‍ പറഞ്ഞിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ആദിവാസികളെ അവഗണിക്കുന്നെന്നും അട്ടപ്പാടിയില്‍ സൊമാലിയക്ക തുല്യമായ അവസ്ഥായാണെന്നും 2013 ജൂണ്‍ മൂന്നിന് പറഞ്ഞത് വിഎസ് അച്യുതാനന്ദനായിരുന്നു
അച്യുതാനന്ദന് പറഞ്ഞതും ഏകദേശം ശരിയായിരുന്നു. ഗോത്രസംസ്കാരത്തിന്റെ തെളിമയില്‍ സ്വച്ഛമായിരുന്നു അട്ടപ്പാടിയിലെ ആദിവാസിജീവിതം. 80 ശതമാനത്തിലേറെ വരുന്ന വനമേഖലയില്‍ ഭൂരിപക്ഷവും ആദിവാസികള്‍. കുന്നും മലകളും കയറിയിറങ്ങി ഔഷധഗുണമുള്ള ഇലയും കായും വേരും സംഭരിച്ച് അവര്‍ ജീവിച്ചു. ഭവാനിപ്പുഴപോലെ ശാന്തമായി ഒട്ടും ധൃതിയില്ലാതെ ഒഴുകിനീങ്ങിയ ഒരു ജനവിഭാഗം. ഇതിനിടയില്‍ ഭീമമായ ചില കീഴ്മേല്‍ മറിച്ചിലുകള്‍..നോക്കിനില്‍ക്കെ കാടുകളൊക്കെ നാടായി. കാട് നിറഞ്ഞു നിന്നിരുന്ന ആദിവാസികള്‍ കാട്ടിലും നാട്ടിലുമല്ലാതെ ചിതറിത്തെറിക്കപ്പെട്ടു. സാംസ്കാരികമായ അടയാളപ്പെടുത്തലുകളില്‍ നിന്നും പ്രകൃതിക്കിണങ്ങിയ ജീവിത ശൈലിയില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ അന്ധാളിച്ചു പോയി അവര്‍. പട്ടിണിയും രോഗങ്ങളും ദുരിതം നിറച്ച ജീവിതം . ഒട്ടും പരിചിതമല്ലാത്ത ആധുനികരീതികളില് നിന്ന് അവര്‍ ഇന്നും അകലം പാലിച്ചു ജീവിക്കുന്നു.
അതിലുപരി ആ ഗോത്രജനതയുടെ സാംസ്കാരിക ജീവിതത്തിനുണ്ടായ അപചയമാണ് വേദാനജനകം. മദ്യാസക്തിയും മാനസിക പ്രശ്നങ്ങളും പാവപ്പെട്ട ഒരു ജനതയുടെ ജീവിതം എങ്ങനെ നരകമാക്കുന്നു എന്ന് അട്ടപ്പാടി കാണിച്ചുതരും. ലഹരിയുടെ പിടിയില്‍ കഞ്ചാവ് ഭൂമാഫിയകളുടെ ആയുധങ്ങളാണ് ഊരുകളിലെ പുരുഷന്മാര്. അട്ടപ്പാടിയില്‍ 500 ലധികം മാനസിക രോഗലക്ഷണങ്ങള്‍ ഉളളവരുണ്ട്. ഇതില്‍ 350 പേരും കടുത്ത മാനസിക വിഭ്രാന്തിയുളളവരാണെന്നും ആരോഗ്യസര്വ്വേകള് പറയുന്നു. ഇരുനൂറോളം പേര് ചികിത്സ തേടിയെത്തിക്കഴിഞ്ഞു. ഇതിനിടെ പോഷകാഹാരക്കുറവും മാനസിക സമ്മര്‍ദ്ദവും മൂലം രോഗികളാകുന്നവര്‍ വേറെയുമുണ്ട്. എങ്ങനെയാണ് അട്ടപ്പാടിയില്‍ ഇത്രയും വിഷാദരോഗികളാകുന്ന തെന്ന് പ്രത്യേക പഠനം നടത്തണം. ഇതിനിടെ ശിശുമരണ നിരക്ക് നിഷേധിക്കാനാകാത്തവിധം ഉയരുന്നതും കേരളം കണ്ടുകൊണ്ടിരുന്നതാണ്. അതേ അട്ടപ്പാടി കേരളത്തില്‍ തന്നെയാണ്. അട്ടപ്പാടിയില്‍ നിന്ന് സൊമാലിയയിലേക്ക് അധികം ദൂരമില്ലെന്ന് ആ ദുരിതജീവിതം കണ്ടവര്‍ക്ക് ബോധ്യപ്പെടും.
മറ്റൊരു അനുഭവം കൂടി പറഞ്ഞ് അവസാനിപ്പി്ക്കട്ടെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിവസങ്ങളോളം അഗസ്ത്യവനത്തിനുള്ളില്‍ ഒറ്റപ്പെട്ട ഒരു കാണികോളനിയില് കഴിഞ്ഞു. കാടും മലയും കണ്ട് നടക്കുന്നതിനിടയില്‍ മിക്ക വീടുകളിലും ഉടുതുണിയില്ലാത്ത കുഞ്ഞുങ്ങളെ കണ്ടു. കാടായതുകൊണ്ടല്ല തുണി ഇല്ലാത്തത് കൊണ്ടാണ് തണുപ്പിലും ആ കുഞ്ഞുങ്ങള്‍ക്ക് അങ്ങനെ നടക്കേണ്ടി വരുന്നതെന്ന് പിന്നീടാണ് അറിഞ്ഞത്. ദിവസങ്ങളോളം കാട്ടില്‍ കറങ്ങിനടന്നിട്ടും ഒന്നും കിട്ടാതെ വന്ന് പട്ടിണി കിടക്കുന്ന പുരുഷന്മാരെയും നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട്. അച്ഛനില്ലാത്ത കുഞ്ഞുങ്ങളുടെ സങ്കേതമായിരുന്നു മിക്ക കോളനികളും. ചെറിയ പെണ്‍കുട്ടികള്‍ പോലും പ്രായമായാല്‍ മാസങ്ങള്‍ക്കുള്ളില്‍ അമ്മമാരാകുന്ന സ്ഥിതി. പ്രായപൂര്‍ത്തിയായ ഒരാണ്‍കുട്ടിക്ക് വിവാഹത്തിന് മുമ്പ് തന്നെ അവന്റെ കോളനിയില്‍ പല പെണ്‍കുട്ടികളിലായി കുട്ടികള്‍. ഇത്തരത്തില്‍ സാംസ്കാരിക കേരളത്തിന് അംഗീകരിക്കാനാകാത്ത ഒരു സാമൂഹിക സാഹചര്യത്തിലാണ് ഗോത്രജനതയില്‍ ചില വിഭാഗങ്ങളുടെ ജീവിതം.
കാട്ടിലും നാട്ടിലുമല്ലാതായിപോകുന്നതിന്റെ പ്രശ്നമമാണത്. അവരുടെ സംസാകാരവും ജീവിത രീതികളും തെറ്റാതെ ജീവിക്കാനുള്ള ആവാസ വ്യവസ്ഥ ആദിവാസികള്‍ക്ക് നിലനിര്‍ത്തിക്കൊടുക്കുകയാണ് വേണ്ടത്. പകരം രണ്ടുരൂപക്ക് അരി നല്‍കിയും കൂണുകള്‍ പോലെയുള്ള കോണ്‍ക്രീറ്റ് മുറികളിലേക്ക് ജീവിതം പറിച്ചു നടീപ്പിച്ചിട്ടും എന്ത് കാര്യം. പൊരുത്തപ്പെടാനാകാത്ത ഒരു ജീവിത സാഹചര്യത്തിലേക്ക് ഇറക്കിക്കൊണ്ടുവന്നവരുമ്പോള് അധികാരികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആ ജനതയെ രോഗങ്ങളില്‍ നിന്ന് അകറ്റാന്‍ കൂട്ടുനില്ക്കണം.തീവ്രവും സങ്കീര്‍ണ്ണവുമായ ജീവിതാനുഭവളില് നിന്ന് അവരെ പുറത്തു കൊണ്ടുവരണം. ആഗ്രഹിക്കാതെ നഷ്ടമായ തനത് സംസ്കാരത്തിലേക്ക് പുനരാനയിക്കണം. തരിശായി കിടക്കുന്ന ഭൂമിയിലൊക്കെ പഴയ കാര്‍ഷിക സമൃദ്ധി നിറയക്കണം. സാംസ്കാരിക തനിമയും പാരമ്പര്യവും വീണ്ടെടുത്ത പഴയ ഗോത്രജനതയായി ഈ അരികു ജീവിതങ്ങളെ പുനസ്ഥാപിക്കണം അതിനൊന്നും കഴിയാതെ കാട്ടില്‍ നിന്ന് പിടിച്ചിറക്കി പട്ടണിയുടെയും ദുരിതത്തിന്റെയും കോളനികള്‍ സൃഷ്ടിച്ച് നല്‍കുമ്പോഴാണ് പ്രബുദ്ധകേരളത്തില്റെ ചില കോണുകള്‍ സൊമാലിയയിലേക്കുള്ള വഴികളാകുന്നത്
Discussion about this post