ഡല്‍ഹി: കശ്മീര്‍ പ്രശ്നം സംബന്ധിച്ചു രാജ്യാന്തരവേദികളില്‍ പരാതിപ്പെടാനുള്ള പാക്കിസ്ഥാന്റെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായി രംഗത്ത്. കശ്മീരിനെക്കുറിച്ചു വ്യവഹാരപ്പെടാന് പാക്കിസ്ഥാന് അവകാശമില്ലെന്നും ഇത്തരം നീക്കം അതിര്‍ത്തി കടന്നു പാക്കിസ്ഥാന് നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളെ വെള്ളപൂശാനാണെന്നും ഇന്ത്യ വ്യക്തമാക്കി.
ജൂലൈ 25നു സുരക്ഷാസേന പിടികൂടിയ ബഹാദൂര്‍ അലി എന്ന ലഷ്കര്‍ ഭീകരന്റെ കുറ്റസമ്മതം അതിര്‍ത്തി കടന്നു നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളിലുള്ള പാക്കിസ്ഥാന്റെ പങ്കാളിത്തം വ്യക്തമാക്കുന്നു. വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറല്‍, യുഎന്‍ മനുഷ്യാവകാശ കമ്മിഷണര്‍ എന്നിവര്‍ക്കു കശ്മീര്‍ സംബന്ധിച്ചു പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് കത്തെഴുതുന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു വികാസ് സ്വരൂപ്.
ജമ്മു കശ്മീരിലെ അക്രമാസക്തമായ ആള്‍ക്കൂട്ടത്തിന്റെ കല്ലേറിലും മറ്റും 3,780 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റെന്ന ഏക കാര്യംതന്നെ കശ്മീരില്‍ സൈന്യം എത്ര സംയമനം പാലിക്കുന്നുവെന്നതിന്റെ തെളിവാണെന്നു വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ രാജ്യസഭയില്‍ പറഞ്ഞു. ഇതിനിടെ, കശ്മീരില്‍ ഷേക്ക് അബ്ദുല്‍ അസീസിന്റെ എട്ടാം ചരമവാര്‍ഷികാചരണത്തിനു വീട്ടുതടങ്കല്‍ മറികടന്നു പോകാനിറങ്ങിയ ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കളായ സയീദ് അലി ഷാ ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെ പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തു.
വിഘടനവാദികള്‍ കശ്മീരിലെ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്കരിക്കാനും കുട്ടികളെ സ്വാതന്ത്ര്യദിനാഘോഷത്തിനു വിടാതിരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാസം 13, 14 തീയതികളില്‍ ജനഹിത പരിശോധന ആവശ്യപ്പെട്ടു മാര്‍ച്ച് നടത്താനും ഇവര്‍ ആഹ്വാനം ചെയ്തു. ഇതേസമയം, കശ്മീരില്‍ ചിലയിടങ്ങളില്‍ ഇന്നലെ തുടര്‍ച്ചയായി 34-ാം ദിവസവും നിശാനിയമം ഏര്‍പ്പെടുത്തിയിരുന്നു. ശ്രീനഗര്‍, അനന്ത്നാഗ് പട്ടണങ്ങളില്‍ അഞ്ചു പൊലീസ് സ്റ്റേഷന് പരിധികള്ക്കുള്ളിലാണു നിശാനിയമം ഇന്നലെയും തുടര്‍ന്നത്.
Discussion about this post