തിരുവനനന്തപുരം: നാട്ടുകാരെ ഓടിച്ചിട്ട് മുക്കിന് മുക്കിന് പട്ടി കടിയ്ക്കുന്ന സാഹചര്യത്തില്‍ ആക്രമണകാരികളായ തെരുവു നായ്ക്കളെ കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദ്ദേശം നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന ആക്രമണകാരികളായ തെരുവുനായ്ക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നു സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് പട്ടികള്‍ പുല്ലുവിളയില്‍ ഒരു സ്ത്രീയെ കടിച്ച് കൊന്ന സംഭവം ഉണ്ടായിരിക്കെ ആക്രമണകാരികളായ തെരുവുനായ്ക്കള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനും വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. വളര്‍ത്തു നായ്ക്കള്‍ക്ക് രജിസ്ട്രേഷന് അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും.
അതേസമയം നായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ അറിയിച്ചു.
വസ്തുതകള്‍ വിലയിരുത്താതെയാണ് നായ്ക്കളെ കൊല്ലുമെന്ന് മന്ത്രിമാരായ കെ.ടി. ജലീലും കെ. രാജുവും പ്രസ്താവനകള്‍ നടത്തിയിട്ടുള്ളത്. നടപടിയുമായി മുന്നോട്ട് പോയാല്‍ അത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാകും. നായ്ക്കളെ കൊല്ലരുതെന്ന് 2015 നവംബറിലും ഈ വര്‍ഷം മാര്‍ച്ചിലും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. തെരുവുനായ്ക്കളുടെ എണ്ണം അനിയന്ത്രിതമായാല്‍, മൃഗക്ഷേമ ബോര്‍ഡിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പങ്കാളിത്തതോടെ തദ്ദേശ സ്ഥാപനങ്ങള്‍ വന്ധ്യംകരണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും കത്തില്‍ പറയുന്നു.
Discussion about this post