തിരുവനന്തപുരം: വീണ്ടും നാക്കുപിഴച്ച് കായികമന്ത്രി ഇപി ജയരാജന്. കായിക താരം മുഹമ്മദലിയെ പറ്റിയുള്ള പരാമര്‍ശത്തിനു പിന്നാലെ സോഷ്യല്‍ മീഡിയകളിലും മറ്റ് മുഖ്യധാരാ മാധ്യമങ്ങളിലുമടക്കം മന്ത്രി ഏറ്റുവാങ്ങിയ പരിഹാസ ശരങ്ങള്‍ക്കു പിന്നാലെയാണ് ഇത്തവണത്തെ നാക്കുപിഴ. ഒളിമ്പിക്സില്‍ പങ്കെടുത്ത സംസ്ഥാനത്തെ കായിക താരങ്ങള്‍ക്കു വേണ്ടി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലായിരുന്നു മന്ത്രിക്ക് അബദ്ധം പിണഞ്ഞത്.
തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയമാണ് വേദി. ഒളിമ്പിക്സില്‍ പങ്കെടുത്ത കേരള താരങ്ങള്‍ക്ക് നല്കിയ സ്വീകരണ പരിപാടിയാണ് പശ്ചാത്തലം. ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ചു കൊണ്ടു തുടങ്ങിയപ്പോള്‍ തന്നെ മന്ത്രിയുടെ നാക്കുപിഴയും തുടങ്ങിയിരുന്നു. ദിപ കര്‍മാക്കറിനെ ദിപ കര്മാര്ക്കറാക്കിയതിന്റെ അമ്പരപ്പു മാറുന്നതിനു മുന്‍പേ സാക്ഷി മാലിക് മാലി സാക്ഷിക്കായി. തുടര്‍ന്നങ്ങോട്ട് നാക്കുപിഴയും അബദ്ധവും ശീലമായി തീര്‍ന്നു. അവസാനം നാളത്തെ ബക്രീദിനും പിന്നാലെയെത്തുന്ന ഓണത്തിനും വേണ്ടി റമദാനും ഓണവും ആശംസിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
നേരത്തെ കായികതാരം മുഹമ്മദലിയുടെ നിര്യാണവുമായി ബന്ധപ്പെട്ട് ഒരു ചാലനില്‍ നടത്തിയ അനുശോചനത്തിലാണ് മന്ത്രിക്ക് ആദ്യത്തെ അബദ്ധം പിണഞ്ഞത്. മുഹമ്മദ് അലി കേരളത്തിന്റെ അഭിമാനതാരമാണെന്നും സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ടെന്നുമുള്ള ഇ പി ജയരാജന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. അമേരിക്കയില്‍ വെച്ച് നമ്മുടെ മുഹമ്മദലി മരിച്ചതായി അറിഞ്ഞു, കേരളത്തിനു വേണ്ടി ഗോള്‍ഡ് മെഡല്‍ നേടിയ മുഹമ്മദ് അലി കേരളത്തിന്റെ കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍ കൊണ്ട് വന്നു, തുടങ്ങിയ പരാമര്‍ശത്തെ പൊളിച്ചടുക്കി ട്രോളര്‍മാര്‍ രംഗത്ത് വരികയായിരുന്നു.
പിന്നീട് തെറ്റിപ്പോയ പരാമര്‍ശനത്തിനുള്ള വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി. 40 വര്‍ഷം മുമ്പ് കളിക്കളം വിട്ട ലോക ബോക്സിംഗ് ഇതിഹാസം അമേരിക്കന്‍ പൗരനായ, സാമൂഹ്യ പ്രതിബന്ധതയുള്ള മുഹമ്മദ് അലിയാണ് മരിച്ചതെന്ന് അപ്പോള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നും സത്യം മറച്ചു പിടിച്ച് ദുര്‍വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഈ കുപ്രചരണം തള്ളിക്കളയണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
Discussion about this post