കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ഒരു വര്‍ഗീയ ഫാസിസ്റ്റ് സംഘടന നല്‍കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നത് ഇന്നൊരു ചരിത്രദൗത്യമല്ലെന്നും ജനയുഗം ഓര്‍മിപ്പിക്കുന്നു.
.കൊലപാതക രാഷ്ട്രീയവും, രാഷ്ട്രീയ അഴിമതിയും ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ആയുധമാക്കാന്‍ ഒരവസരവും സൃഷ്ടിക്കാതിരിക്കാനുള്ള രാഷ്ട്രീയ പക്വത ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുണ്ടാകണമെന്നും മുഖപ്രസംഗം ഉപദേശിക്കുന്നു. വ
കണ്ണൂരില്‍ നിന്നും പഠിക്കേണ്ടതും തിരുത്തേണ്ടതും എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് സിപിഐഎമ്മിനെതിരെ രവിമര്‍ശനവുമായി ജനയുഗം എത്തിയത്. നേരത്തെ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ അടക്കമുളള ബന്ധു നിയമനങ്ങള്‍ക്കെതിരെയും ജനയുഗം വിമര്‍ശനമുന്നയിച്ചിരുന്നു.
മുഖപ്രസംഗത്തില്‍ നിന്നും
ഏറ്റുമുട്ടലിന്റെ പാതയില്‍ ചോര വീഴ്ത്തുന്നത് ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകള്‍ക്ക് പുത്തരിയല്ല. എതിര്‍ശബ്ദത്തെ തോക്കിന്‍മുനയിലൂടെ നിശബ്ദമാക്കിയാണ് അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ ആദ്യ രക്തക്കറ പതിപ്പിച്ചത്. ഗാന്ധിജിയെ കൊന്നവര്‍ക്ക് കണ്ണൂരിലെ ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്‍ വെറും തൃണം മാത്രം. ഇന്ത്യ മുഴുവന്‍ ദളിതന്റെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും ചോരകുടിച്ച് അര്‍മാദിക്കുന്നവര്‍ കേരളത്തില്‍ ആഗ്രഹിക്കുന്നത് അവരുടെ രാഷ്ട്രീയ കുതന്ത്ര നാടകങ്ങള്‍ക്ക് പറ്റിയ ഇരകളെയാണ്. ആ തന്ത്രത്തില്‍ കുടുങ്ങാതിരിക്കാന്‍ ഇനി ബോധപൂര്‍വമായ ശ്രമങ്ങള്‍ ഉണ്ടായേ മതിയാകൂ! ഒരു വര്‍ഗീയ ഫാസിസ്റ്റ് സംഘടന നല്‍കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നത് ഇന്നൊരു ചരിത്രദൗത്യമല്ല.
…… ആ ഭാരിച്ച ഉത്തരവാദത്തില്‍ നിന്നും ഇടതുപക്ഷത്തെ പിറകോട്ട് വലിക്കാന്‍ വെല്ലുവിളികള്‍ ധാരാളം ഉയര്‍ന്നുവരും. പ്രത്യേകിച്ചും വര്‍ഗീയസംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ബന്ധങ്ങളേറെയാണ്.
അഴിമതിയും സ്വജനപക്ഷപാതവും തട്ടിപ്പും മാഫിയപ്രീണനവും മുഖമുദ്രയാക്കിയ കഴിഞ്ഞ യുഡിഎഫ് ഭരണത്തെ തൂത്തെറിഞ്ഞ ജനത ഇടതുപക്ഷ ഭരണമാഗ്രഹിച്ചത് വലിയ പ്രതീക്ഷയോടെയാണ്. അധികാരമേറ്റ നാല് മാസങ്ങള്‍ക്കുള്ളില്‍ ഏറ്റവും ജനകീയമായ നടപടികള്‍ പ്രതിബദ്ധതയോടെ നടപ്പിലാക്കി വരികയാണ്. ഒരു നനുത്ത സമാശ്വാസ കാറ്റിന്‍സ്പര്‍ശം അഗതികളും അശരണരും അനുഭവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പെന്‍ഷന്‍, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം, കൃഷി തുടങ്ങി പല മേഖലകളിലും ഇടതുപക്ഷ സര്‍ക്കാരിന്റെ ജനോപകാര നടപടികളുടെ കരസ്പര്‍ശം അനുഭവപ്പെടുകയാണ്. വരാന്‍പോകുന്ന വരള്‍ച്ച ഉള്‍പ്പെടെയുള്ള വിവിധങ്ങളായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ആവശ്യമായ ഹോം വര്‍ക്കുകളിലും നടപടികളിലും ശ്രദ്ധ ഊന്നേണ്ട സമയവും ഊര്‍ജ്ജവും വിവാദങ്ങള്‍ സൃഷ്ടിച്ച് പാഴാക്കാതിരിക്കാന്‍ ഭരണനേതൃത്വം ശ്രദ്ധിക്കേണ്ടതാണ്.
കണ്ണൂരിലെ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന വൈര രാഷ്ട്രീയത്തിന്റെ വേരറുക്കാന്‍ വൈകിക്കൂടാ. ഇതൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല. ശരിയായ രാഷ്ട്രീയ ദിശയില്‍ നിന്നുമുള്ള വ്യതിചലനം കൂടിയാണ്. കൊല്ലും കൊലവിളിയും നടത്തിയ ജന്മിത്വത്തിനെതിരെ സംഘടിത ചെറുത്തുനില്‍പ്പുകളിലൂടെ ഉയര്‍ന്നുപൊന്തിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നിരായുധരാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനശൈലി അന്യമല്ല തീര്‍ച്ച. അതാദ്യം കാണിച്ചുകൊടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. ആ ഒരാഹ്വാനം പ്രവര്‍ത്തകരിലേയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ ഒരവസരം തന്നിരിക്കുന്നു ഇപ്പോള്‍ കണ്ണൂരിലുണ്ടായ സംഭവങ്ങള്‍.
ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് യാതൊരു രാഷ്ട്രീയ സാമൂഹ്യ ഉത്തരവാദിത്തവും നിര്‍വഹിക്കാനില്ല. രാമക്ഷേത്രം പണിയാനും ക്ഷേത്രാങ്കണങ്ങളില്‍ ബലമായി ഡ്രില്‍ നടത്താനും പുരോഗമന ജനാധിപത്യ മതേതര ആശയം പുലര്‍ത്തുന്നവരെ തരംകിട്ടുമ്പോള്‍ കൊന്നൊടുക്കാനും അച്ചാരം വാങ്ങിയവരാണവര്‍. ജനകീയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്ന, പണാധിപത്യത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമൊക്കെ എതിരെ പോരാടാന്‍ സന്നദ്ധമായ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ. ആ തിരിച്ചറിവ് നഷ്ടപ്പെടുത്താന്‍ പാടില്ല. ഇന്ത്യയെ ശിഥിലമാക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്ക് തിട്ടൂരമിറക്കുന്ന ഒരു ഫാസിസ്റ്റ് സംഘടന കൊലപാതകങ്ങള്‍ ചെയ്തുകൂട്ടുമായിരിക്കും. പക്ഷേ എത്രനാള്‍? ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേരറിവുകളുമായോ സമ്പന്ന ജനകീയ ചരിത്രവുമായോ ഒരു താദാമ്യത്തിന് പോലും അര്‍ഹതയില്ലാത്ത ആര്‍എസ്എസിനെ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാക്കുന്ന ഒരു വൈകാരിക നീക്കവും നടത്താതിരിക്കുക. അവര്‍ അവരുടെ പട്ടടയില്‍ തന്നെ കത്തി അമരട്ടെ- അവിടെ ഹോമിക്കുവാനുള്ളതല്ല ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്റെ ശിഷ്ട ജീവിതം.
Discussion about this post