ഡല്‍ഹി: കശ്മീരിലെ അന്താരാഷ്ര്ട അതിര്‍ത്തിയില്‍ പാക് സേനയുടെ വെടിവയ്പില്‍ പരിക്കേറ്റ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ വീരമൃത്യു വരിച്ചു. ഗുര്‍നാം സിംഗ് (26) എന്ന സൈനികനാണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്. കത്വ ജില്ലയിലെ ഹീര നഗറിലെ ബിഎസ്എഫ് താവളത്തിനുനേരേ വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിലാണ് ഗുര്‍നാമിനു പരിക്കേറ്റത്. സ്നൈപ്പര്‍ ഗണ്ണില്നിന്നാണ് ഗുര്‍നാമിനു വെടിയേറ്റത്. തുടര്‍ന്ന് ജമ്മു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
അതേസമയം, പരിക്കേറ്റ ഗുര്‍നാമിന് വിദഗ്ധ ചികിത്സ നല്‍കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സഹോദരി രംഗത്തെത്തിയിരുന്നു. അടിക്കടി മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശത്തേക്കു പോകുമ്പോള്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഒരു സൈനികനെ ചികിത്സയ്ക്കായി വിദേശത്തേക്കു കൊണ്ടു പോകുന്നതില്‍ എന്താണു തടസമെന്ന ചോദ്യമാണ് സഹോദരി ഉയര്‍ത്തിയത്. ഇതിനു പിന്നാലെയാണ് ഗുര്‍നാം മരണത്തിനു കീഴടങ്ങിയത്. ഗുര്‍നാമിനു പരുക്കേറ്റതിനെത്തുടര്‍ന്ന് അതിര്‍ത്തിരക്ഷാ സേന (ബിഎസ്എഫ്) നടത്തിയ ശക്തമായ പ്രത്യാക്രമണത്തില്‍ ഏഴു പാക് പട്ടാളക്കാരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രിമുതല്‍ ബിഎസ്എഫ് താവളങ്ങളിലേക്ക് പാകിസ്ഥാനി റേഞ്ചേഴ്സ് ഉന്നംവയ്ക്കുന്നുണ്ട്. രജൗരി ജില്ലയില്‍ പാക് സേനയുടെ വെടിവയ്പിനെത്തുര്ന്ന് വെള്ളിയാഴ്ച അതിര്‍ത്തിഗ്രാമങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
എന്നാല്‍, തങ്ങളുടെ സേനാംഗങ്ങളില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പാക് സൈന്യത്തിന്റെ വാദം. അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്ന് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതായി ബിഎസ്എഫ് പറഞ്ഞു. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രകോപനമോ ആക്രമണമോ ഉണ്ടായാല്‍ തക്ക തിരിച്ചടിനല്കാന് സൈന്യത്തിന് അവകാശമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഉറി ഭീകരാക്രമണത്തിനുശേഷം നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം അതിര്‍ത്തിക്കപ്പുറത്തുനിന്ന് രൂക്ഷമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഉണ്ടാകുന്നത്.
Discussion about this post