ശ്രീനഗര്‍: ആഭ്യന്തര കലാപം രൂക്ഷമാകുന്ന കശ്മീരില്‍ സ്കൂളുകള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ കൂടുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ ഉണ്ടായ അഗ്നിബാധയില്‍ തകര്‍ന്നത് മൂന്നു മാസത്തിനിടയില്‍ 19 താമത്തെ സ്കൂളാണ്.
സംഘര്‍ഷങ്ങള്‍ക്കിടെ വിവിധ വിഭാഗങ്ങളിലായി 17 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ അഗ്നിക്കിരയായി. ഇതില്‍ ഏഴെണ്ണം പൂര്‍ണമായും കത്തിക്കരിഞ്ഞപ്പോള്‍ പത്തെണ്ണം ഭാഗീകമായി തകര്‍ക്കപ്പെട്ടു. ഇതിനൊപ്പം രണ്ടു സ്വകാര്യ വിദ്യാലയങ്ങളും തകര്‍ന്നു. മൂന്ന് ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍, എട്ട് ഹൈസ്ക്കൂളുകള്‍, ഏഴ് മിഡില്‍, പ്രൈമറി സ്കൂള്‍, ഒരു ജവഹര്‍ നവോദയാ വിദ്യാലയം എന്നിവയാണ് തകര്‍ക്കപ്പെട്ടത്. ഭൂരിപക്ഷം വിദ്യാലയങ്ങളും തകര്‍ക്കപ്പെട്ടത് രാത്രി സമയങ്ങളിലാണ്.
ജൂലൈയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്റര്‍ ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടത് മുതലാണ് കശ്മീരില്‍ സംഘര്‍ഷങ്ങള്‍ കൂടിയത്. എന്നാല്സ്കൂള് കത്തിച്ചതിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എല്ലാ സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ സ്കൂളുകളിലെല്ലാം പഠിച്ചിരുന്നത് 5,000 വിദ്യാര്‍ത്ഥികളായിരുന്നു. അതേസമയം സ്കൂളകള്‍ ആക്രമിക്കപ്പെടുന്നത് കശ്മീരില്‍ ഇതാദ്യമല്ല. 1989 ല്‍ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ നൂറ് കണക്കിന് സ്കൂളുകളും കോളേജുകളും അജ്ഞാതര്‍ അഗ്നിക്കിരയാക്കുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പുന:രുദ്ധാരണം നടത്തുകയും ചെയ്തിരുന്നു. കുള്‍ഗാം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്കുളുകള്‍ ആക്രമിക്കപ്പെട്ടത്. രണ്ടു ഹൈസ്കൂളും ഒരു ഹയര്‍ സെക്കണ്ടറി സ്കൂളും രണ്ടു മിഡില്‍ സ്കൂളും ഒരു ജവഹര്‍ നവോദയ സ്കൂളും ഉള്‍പ്പെടെ ആറെണ്ണം കത്തിച്ചു.
ബുദ്ഗാമില്‍ മൂന്ന് സ്കൂളുകളും ബന്ദിപ്പോര്‍ ബരാമുള്ള എന്നിവിടങ്ങളില്‍ രണ്ടെണ്ണവും ഷോപിയാന്‍, കുപ്വാര, അനന്ദനാഗ്, ഗണ്ടേര്‍ബാല്‍, പുല്‍വാമ ജില്ലകളില്‍ ഓരോ സ്കൂളുകള്‍ വീതവും തീ വെച്ചു. ഇതില്‍ ഏഴ് സ്കൂളുകള്‍ പൂര്‍ണ്ണമായും നശിച്ചപ്പോള്‍ 11 എണ്ണം ഭാഗികമായി തകര്‍ന്നു. ഇതോടെ സ്കൂളുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പോലീസുകാരുടെയും നൈറ്റ് വാച്ച്മാന്‍മാരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് മാസമായി കശ്മീരില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. വാനിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിനു ശേഷം 109 ദിവസമായി സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല.എന്നിരുന്നാലും അടുത്തിടെ പത്താംകഌസ്സിന്റെയും പന്ത്രണ്ടാം കഌസ്സിന്റെയും പരീക്ഷ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല സ്കൂളുകളിലും സിലബസ് പ്രകാരമുള്ള പാഠങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും അനേകം കുട്ടികള്‍ പോലീസ് നടപടിയില്‍ കുടുങ്ങി പരിക്കേറ്റ സാഹചര്യത്തിലും സര്‍ക്കാരിന്റെ തീരുമാനം വിമര്‍ശനം വിളിച്ചു വരുത്തിയിട്ടുണ്ട്.
Discussion about this post