തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില അതിവേഗതയില്‍ കുതിക്കുന്നു. രണ്ടുമാസത്തിനിടെ ഉണ്ടായത് കിലോഗ്രാമിന് എട്ടുരൂപയുടെ വര്‍ദ്ധനവ്. ആന്ധ്രയില്‍ വരള്‍ച്ചമൂലം നെല്ല് ഉല്‍പാദനം കുറഞ്ഞത് അരിവില കൂടാന്‍ കാരണമായെന്നു മൊത്തവ്യാപാരികള്‍ പറയുന്നു. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ എഫ്‌സിഐ ഗോഡൗണിലെ അട്ടിക്കൂലി സംബന്ധിച്ച തര്‍ക്കം മൂലം റേഷനരി വിതരണം താളംതെറ്റിയതും പൊതുവിപണിയില്‍ അരിവില കൂടാന്‍ കാരണമായി.
കേരളത്തില്‍ ഏറ്റവുമധികം വിറ്റഴിയുന്ന ജയ, മട്ട ഇനം അരികള്‍ക്കാണു വില കുത്തനെ കൂടിയത്. ജയ അരി കിലോ മൊത്തവില്‍പന വില ശരാശരി 31 രൂപയില്‍നിന്നു 37 രൂപയായി. ചില്ലറ വില്‍പനവില വീണ്ടും രണ്ടുരൂപ വരെ വര്‍ധിക്കും. ഉണ്ട മട്ട 26 രൂപയില്‍നിന്നു 35 രൂപയായി. സുരേഖ അരിക്കു കിലോയ്ക്ക് രണ്ടുരൂപയോളം വര്‍ധിച്ചു 35 രൂപയിലെത്തി. വടി മട്ട 36 രൂപയില്‍നിന്നു 38 രൂപയായി. ഉരുട്ടുറോസ് ഇനത്തില്‍പെട്ട അരി 26 രൂപയില്‍നിന്നു 35 രൂപയായി.
പച്ചരി കിലോയ്ക്കു മൂന്നുരൂപവരെ വര്‍ധിച്ചു. കഴിഞ്ഞ നവംബറിലാണു ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം റേഷന്‍കടയില്‍ ഇടനിലക്കാരില്ലാതെ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന പദ്ധതി ആരംഭിച്ചത്. എന്നാല്‍ എഫ്‌സിഐ ഗോഡൗണില്‍ കൂലിപ്രശ്‌നത്തെത്തുടര്‍ന്നു ചരക്കുനീക്കം തടസ്സപ്പെട്ടു. ഡിസംബര്‍ അവസാനവാരമാണു സര്‍ക്കാര്‍ ഇടപെട്ടു കൂലിത്തര്‍ക്കം പരിഹരിച്ചത്. സംസ്ഥാനത്തിനു ലഭിക്കുന്ന റേഷനരി വിഹിതത്തില്‍ കുറവുണ്ടായതും പ്രശ്‌നമായി. സംസ്ഥാനത്തിനു നേരത്തേ പ്രതിമാസം 16.1 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 14.25 ലക്ഷം ടണ്‍ മാത്രമാണ് അനുവദിക്കുന്നത്.
Discussion about this post