തിരുവനന്തപുരം: എന്തുവന്നാലും ലോ അക്കാദമിയില്‍ നിന്ന് രാജിവെയ്ക്കില്ലെന്ന് ലക്ഷ്മി നായര്‍. ഒരിക്കലും മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ കോടതിയില്‍ പോവില്ല. സമരം തുടര്‍ന്നാലും എസ്.എഫ്.ഐയും മാനേജ്മെന്റും ഉണ്ടാക്കിയ ധാരണകള്‍ തുടരും. എസ്.എഫ്.ഐ ഒഴികെയുള്ളവര്‍ ചര്‍ച്ച ബഹിഷ്കരിക്കുകയായിരുന്നു. താനുംകൂടി അറിഞ്ഞാണ് തീരുമാനങ്ങളെടുത്തത്. അധ്യയനം തടസപ്പെടുത്തരുത് എന്നുള്ളതുകൊണ്ടാണ് എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചത്. സ്ത്രീയെന്ന നിലയില്‍ അധിക്ഷേപിക്കുന്നുവെന്നും അവര്‍ പറയുന്നു.
പാചകം ചെയ്തല്ല താന്‍ ഡോക്ടറേറ്റ് നേടിയതെന്ന് ലക്ഷ്മി നായര്‍ പറയുന്നു. പാചകം ചെയ്തൊന്നുമല്ല താന്‍ ഡിഗ്രി എടുത്തിരിക്കുന്നത്. പാചകം ഒരു കഴിവാണ്. അത് ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം. പാചകത്തില്‍ ഒരു കഴിവ് തെളിയിച്ചു എന്നത് ഒരു കുറ്റമാണെങ്കില്‍ അതൊരു കുറ്റമാണ്. തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇപ്പോഴുള്ള പ്രതിഷേധത്തിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പല്‍ പദവി യോഗ്യതയുടെ അടിസ്ഥാനത്തിലുള്ളതാണ്. പാചകത്തിന്റെ പേരില്‍ സ്ത്രീയ ആക്രമിക്കുന്നത് ശരിയല്ല. താനുമായി പരിചയം പോലുമില്ലാത്തവര്‍ വരെ മോശമായി സോഷ്യല്‍മീഡിയയില്‍ കമന്റ് ഇട്ടു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരു വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ചുവെന്ന് പരാതി പറഞ്ഞിരിക്കുന്നത്. ആ പരാതിയില്‍ പോലും തന്നെ ജാതിപ്പേര് വിളിച്ചു എന്ന് മാത്രമേയുള്ളൂ, അല്ലാതെ അധിക്ഷേപിച്ചു എന്ന് പറയുന്നില്ല, ഇതെല്ലാം സത്യവിരുദ്ധമായ കാര്യമാണ്. പരാതിക്കാരന് എ.ഐ.എസ്.എഫിന്റെ നേതാവാണ്. കേള്‍ക്കുന്ന ആളുകള്‍ക്ക് സത്യാവസ്ഥ അറിയില്ലല്ലോ, ജാതിപ്പേര് വിളിക്കുക, അങ്ങനെ ചെയ്യുന്ന വ്യക്തിയല്ല താന്‍. കോളജിലെ കുട്ടികളുടെ ഭാവിയെ കരുതിയാണ് താന്‍ അഞ്ച് വര്‍ഷം മാറിനില്‍ക്കാമെന്ന് സമ്മതിച്ചത്. അല്ലാതെ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വലിയ തീരുമാനമാണ് എടുത്തിരിക്കുന്നത്. അത് വലിയ കാര്യമല്ലെ. അഞ്ച് വര്‍ഷം ചെറിയ കാലയളവല്ലല്ലോയെന്നും അവര്‍ പറയുന്നു.
സമരം അവസാനിപ്പിക്കുന്നതിന് എസ്.എഫ്.ഐക്ക് നല്കിയ ഉറപ്പ് മാത്രമേ മറ്റ് സംഘടനകള്‍ക്കും നല്കാന് കഴിയൂ. അതല്ലാതെ മറ്റൊരു ധാരണയ്ക്കുമില്ല. ഒരു വ്യക്തിയെ രാജിവെപ്പിക്കാന്‍ കാണിക്കുന്ന ഈ ഒരു ഉത്സാഹം, അത് എന്താണെന്ന് എനിക്ക് തന്നെ മനസ്സിലാകുന്നില്ല. വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ന്യായമാണെന്ന് മനസ്സിലാക്കിക്കൊണ്ടാണ് എസ്.എഫ്.ഐ പിന്മാറിയത്.
രാജി ഏതായാലും നടക്കില്ലല്ലോ. അതിനെക്കുറിച്ച് സംസാരിക്കണ്ട കാര്യം തന്നെയില്ല. അത് വളരെ വ്യക്തമായി പറയുകയാണെന്നും അവര്‍ പറഞ്ഞു. ഞാനും കൂടി അറിഞ്ഞിട്ടെടുത്ത തീരുമാനമാണല്ലോ മാറിനില്ക്കാനുള്ളതെന്നും മാതൃഭൂമി ന്യൂസിനോട് സംസാരിക്കവേ അവര്‍ പറഞ്ഞു.
Discussion about this post