തൃശ്ശൂര്‍: പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കോളേജ് ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന ആസൂത്രിത നീക്കത്തെ തുടര്‍ന്നാണ് ജിഷ്ണുവിനെ കോപ്പിയടി കേസില്‍ കുടുക്കിയതെന്ന് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മാനേജ്മെന്റിന്റെ ചില നടപടികളെ ജിഷ്ണു പരസ്യമായി എതിര്‍ത്തതും ചോദ്യം ചെയ്തതുമാണ് ഇത്തരമൊരു പ്രതികാര നടപടിയിലേക്ക് കോളേജ് അധികൃതരെ എത്തിച്ചത്.
കോളേജ് ചെയര്മാന് കൃഷ്ണദാസാണ് കോപ്പിയടിക്കേസില്‍ ജിഷ്ണുവിനെ കുടുക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലും പ്രവീണ്‍ എന്ന അധ്യാപകനും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കിയത്. ഇത് പ്രകാരം പരീക്ഷ ദിവസം പ്രവീണ്‍ എന്ന അധ്യാപകനെ ഇന്വിജിലേറ്റായി ജിഷ്ണു പരീക്ഷയെഴുത്തുന്ന ക്ലാസ്സില്‍ ഡ്യൂട്ടിക്കിട്ടു. ഇയാളാണ് പരീക്ഷയ്ക്കിടെ ജിഷ്ണുവിനെ കോപ്പിയടിച്ചതിന് പിടികൂടിയത്.
പിന്നീട് ജിഷ്ണുവിനെ ഇവര്‍ ചേര്‍ന്ന് ക്ലാസ്സ് റൂമിന് പുറത്തേക്ക് കൊണ്ടു പോയി. ഇവിടെ നിന്ന് കോളേജ് ഹോസ്റ്റലില്‍ എത്തിയ ജിഷ്ണു അവിടെ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഗൂഢനീക്കത്തെ എതിര്‍ത്തിരുന്നുവെന്നും തെളിവുകള്‍ നശിപ്പിക്കാനായി സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോളേജ് അധികൃതര്‍ നശിപ്പിച്ചെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Discussion about this post