കൽപ്പറ്റ: വർഷങ്ങളായി താൻ ബിജെപിക്കെതിരെ പോരാടുകയാണ്. പക്ഷെ ഇത്രയും വർഷങ്ങളായിട്ടും അവർക്ക് അവരുടെ എതിരാളിയെ മനസിലായില്ലെന്നത് തന്നെ അതിശയപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി. വയനാട് കൽപ്പറ്റയിൽ കോൺഗ്രസ് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.
അവരുടെ എതിരാളിയെ ഭയപ്പെടുത്താനാകില്ലെന്ന് അവർക്ക് മനസിലായിട്ടില്ല. അവർക്ക് ഇതുവരെ അത് കാണാൻ സാധിച്ചില്ലെന്നത് എന്നെ അതിശയിപ്പിക്കുന്നു. എന്റെ വീട്ടിലേക്ക് പോലീസിനെ അയച്ചാൽ ഞാൻ ഭയപ്പെടുമെന്നാണ് അവർ കരുതുന്നത്. എന്റെ കൈയ്യിൽ നിന്നും വീട് എടുത്താൽ ഞാൻ അസ്വസ്ഥമാകുമെന്നാണ് അവർ കരുതുന്നത്. ഡൽഹിയിലെ എംപി വസതി ഒഴിയാൻ നോട്ടീസ് നൽകിയത് പരാമർശിച്ച് രാഹുൽ പറഞ്ഞു.
ആ വീട്ടിൽ താമസിക്കണമെന്ന താൽപര്യം എനിക്കില്ല. വയനാട്ടിൽ എത്രപേർക്ക് വീട് നഷ്ടപ്പെട്ടു. നൂറുകണക്കിന് കുടുംബങ്ങൾക്ക് പ്രളയസമയത്ത് വീടുകൾ നഷ്ടമായിട്ടുണ്ട്. നിങ്ങളിൽ നിന്നാണ് ഞാൻ പഠിച്ചത്. അതുകൊണ്ടു തന്നെ അൻപത് തവണ എന്റെ വീട് പിടിച്ചെടുത്താലും ഞാൻ പിൻമാറില്ല.
ബിജെപി ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ജനങ്ങളെ ഭീഷണിപ്പെടുത്തുകയും അവരെ തമ്മിലടിപ്പിക്കുകയും ചെയ്യുന്നുവെന്നുമുളള പതിവ് ആരോപണങ്ങളും രാഹുൽ ഉന്നയിച്ചു. ഇത് ഇന്ത്യയെക്കുറിച്ചുളള രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുളള പോരാട്ടമാണ്. നിങ്ങൾ ഒരു കാഴ്ചപ്പാട് മുന്നോട്ടുവെയ്ക്കുന്നു ഞങ്ങൾ മറ്റൊന്നും. അവിടെ നിങ്ങളുടെ ഭയപ്പെടുത്തലോ ആക്രമണമോ ഒന്നും ഞങ്ങളെ ഭയപ്പെടുത്തുന്നില്ല.
എന്നെ ജയിലിൽ അടച്ചോളൂ പ്രശ്‌നമില്ല. പക്ഷെ വയനാട്ടിലെ ജനങ്ങളുമായുളള ബന്ധത്തെ അത് ഉലയ്ക്കില്ലെന്നും രാഹുൽ പറഞ്ഞു. രാത്രിപാതയും മെഡിക്കൽ കോളജും ബഫർ സോണിനുമൊക്കെയായി താൻ ഇനിയും രംഗത്തുണ്ടാകുമെന്നും രാഹുൽ വാക്ക് നൽകി. എംപി സ്ഥാനം ഉണ്ടോയെന്നത് പ്രശ്‌നമല്ല. ഇതൊക്കെ വയനാട്ടിൽ താൻ ഉറപ്പാക്കുമെന്ന് ആയിരുന്നു രാഹുലിന്റെ വാക്കുകൾ.
Discussion about this post