ന്യൂഡൽഹി : തെക്കു നിന്ന് വടക്കോട്ട് നടന്ന ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കിഴക്ക് പടിഞ്ഞാറ് യാത്ര നടത്താനൊരുങ്ങി കോൺഗ്രസ്. ഭാരത് ജോഡോ യാത്രയ്ക്ക് വലിയ ആവേശം പ്രവർത്തകരിൽ ഉണ്ടാക്കാൻ കഴിഞ്ഞുവെന്ന രാഹുലിന്റെ വാദത്തെ തുടർന്നാണ് വീണ്ടുമൊരു യാത്ര നടത്താൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. അരുണാചലിലെ പശിഘട്ടിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ അവസാനിക്കുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്യുന്നത്.
പാർട്ടി പ്രവർത്തകർക്ക് ആവേശവും ഊർജ്ജവും പകർന്ന് നൽകുന്ന തരത്തിലായിരുന്നു രാഹുലിന്റെ യാത്രയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ സെപ്റ്റംബർ 7 ന് ആരംഭിച്ച ജോഡോ യാത്ര ജനുവരി 30 നാണ് അവസാനിച്ചത്. നരേന്ദ്രമോദി സർക്കാരിന്റെ പ്രവർത്തന ഫലമായി സമാധാനം പുലരുന്ന കശ്മീരിൽ അവധി ആഘോഷിച്ചതിനു ശേഷമാണ് രാഹുലും പ്രിയങ്കയും മടങ്ങിയത്.
ജോഡോ യാത്രയ്ക്കുണ്ടായിരുന്നതിനേക്കാൾ കുറച്ച് പേരേ ഈ യാത്രയിലുണ്ടാകൂ എന്നാണ് സൂചന. വടക്കു കിഴക്കൻ മേഖലയിൽ നിന്നുള്ള യാത്രാ പാതയിൽ കാടുകളും മറ്റും ഉണ്ടാകുന്നതിനാൽ പദയാത്രയ്ക്കൊപ്പം മറ്റ് മാർഗങ്ങളും തേടുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.
കർണാടക തിരഞ്ഞെടുപ്പ് ഏപ്രിലിലാണ്. ജൂണിൽ മഴ ആരംഭിക്കും. നവംബറിൽ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് ജൂണിനു മുന്നെയോ നവംബറിനു മുന്നെയോ ആയിരിക്കും യാത്ര ആസൂത്രണം ചെയ്യുന്നത്. താമസിയാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് ജയ്‌റാം രമേശ് വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയിൽ ഉടനീളം പ്രദർശിപ്പിച്ച തപശ്ശക്തി തുടരാൻ ആവശ്യമായ പദ്ധതികൾ കോൺഗ്രസ് കണ്ടെത്തണമെന്ന് രാഹുൽ ഗാന്ധി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post