മോൺടൗൺ: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് ബൈനോക്കുലറിൽ കൂടി നോക്കിയാൽ പോലും കാണാൻ കഴിയാത്ത പാർട്ടിയായി മാറുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാഗാലാൻഡിലെ മോൺടൗണിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
നാഗാലാൻഡിലെ ക്രമസമാധാന പ്രശ്‌നങ്ങൾ വിജയകരമായി പരിഹരിക്കുന്നതിനും സംസ്ഥാനം നേരിടുന്ന രാഷ്്ട്രീയ പ്രശ്‌നങ്ങൾക്ക് വേഗം പരിഹാരമൊരുക്കുന്നതിനും കേന്ദ്രസർക്കാർ വലിയ മുൻഗണന നൽകുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ബിജെപി -എൻഡിപിപി സഖ്യം സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നരേന്ദ്രമോദിയെ ആക്ഷേപിച്ച കോൺഗ്രസ് വക്താവ് പവൻ ഖേരയെയും അമിത് ഷാ വിമർശിച്ചു. പവൻ ഖേരയുടെ പ്രസ്താവന രാഹുലിന്റെ രീതിയിലുളളതായിരുന്നുവെന്നും 2019 ൽ സമാനമായ രീതിയിലാണ് രാഹുൽ പ്രധാനമന്ത്രിയെ ആക്ഷേപിച്ചതെന്നും അമിത് ഷാ പറഞ്ഞു. അതിന് പിന്നാലെയാണ് ആ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കോൺഗ്രസിന് പ്രതിപക്ഷകക്ഷി സ്ഥാനം പോലും നഷ്ടമായതെന്ന് അമിത് ഷാ പറഞ്ഞു.
ചൊവ്വാഴ്ച അമിത് ഷാ മേഘാലയയിലും പ്രചാരണം നടത്തും. ഷില്ലോംഗിൽ രണ്ട് തിരഞ്ഞെടുപ്പ് റാലികളിലാണ് അമിത് ഷാ പങ്കെടുക്കുക. ഈ മാസം 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മേഘാലയയിൽ എത്തും. ഷില്ലോംഗിൽ അദ്ദേഹം റോഡ് ഷോയും നടത്തും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നാഗാലാൻഡിൽ പ്രചാരണത്തിന് എത്തി.
Discussion about this post