സൂറത്ത്; പിന്നാക്ക സമുദായത്തിനെ അപമാനിച്ചതിന് പിന്നാലെയുണ്ടായ മാനനഷ്ടക്കേസിൽ രാഹുലിന് വീണ്ടും തിരിച്ചടി. വിചാരണക്കേടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി. അയോഗ്യത വിധിയ്ക്ക് സ്‌റ്റേയില്ലെന്ന് കോടതി വ്യക്തമാക്കി. ജഡ്ജി മൊഗേരയാണ് വിധി പ്രസ്താവിച്ചത്.
ഹർജിയിൽ നേരത്തെ വിശദമായ വാദം പൂർത്തിയാക്കിയിരുന്നു.തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന ആളായതിനാൽ രാഹുലിന് പ്രത്യേക ഇളവിന്റെ കാര്യമില്ലെന്ന് പരാതിക്കാരനായ പൂർണേഷ് മോദിയുടെ അഭിഭാഷകൻ വാദിച്ചിരുന്നു.
സൂറത്തിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി മാർച്ച് 23നാണ് രാഹുലിനെ മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. പിറ്റേന്ന് തന്നെ ലോക്‌സഭാ സെക്രട്ടേറിയറ്റ് എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ഉത്തരവിറക്കി. പിന്നാലെ വസതി ഒഴിയാനുള്ള നോട്ടീസും നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 (അപകീർത്തിപ്പെടുത്തൽ) വകുപ്പുകൾ പ്രകാരമുളള പരമാവധി ശിക്ഷയാണ് കീഴ്‌ക്കോടതി രാഹുലിനെതിരെ വിധിച്ചത്.
2019 ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിലാണ് പിന്നാക്ക സമുദായത്തെ അപമാനിച്ച് രാഹുൽ പ്രസംഗം നടത്തിയത്.
Discussion about this post