ന്യൂഡൽഹി; നീതിപൂർവ്വമായ ഭരണത്തെ സൂചിപ്പിക്കുന്ന ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൈമാറി. തിരുവാവടുതുറൈ ആധീനത്തിന്റെ ഇപ്പോഴത്തെ മഠാധിപതി ശ്രീ ലാ ശ്രീ അംബാലവനദേശിത പരമാചാര്യ സ്വാമികളാണ് പ്രധാനമന്ത്രിയ്ക്ക് ചെങ്കോൽ കൈമാറിയത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 21 ആധീനങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനും ചടങ്ങിനെത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ വളരെ ലളിതമായി നടത്തിയ ചടങ്ങിൽ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്. ഈ ഇനി ചെങ്കോൽ സ്പീക്കറിന്റെ ഇരിപ്പിടത്തിന് സമീപം സ്ഥാപിക്കും.
നീതിയും നീതിയുക്തവുമായ ഭരണത്തിന്റെ ആവശ്യകതയെയാണ് ചെങ്കോൽ സൂചിപ്പിക്കുന്നതെന്നും തിരുക്കുറൾ ഉൾപ്പെടെ തമിഴ് സാഹിത്യത്തിലെ നിരവധി പുസ്തകങ്ങളിൽ ചെങ്കോലിനെ പരാമർശിക്കുന്നുണ്ടെന്നുംതിരുവാവടുതുറൈ ആധീനത്തിലെ ശ്രീ ലാ ശ്രീ അംബാലവനദേശിത പരമാചാര്യ സ്വാമി പറഞ്ഞു.
സ്വതന്ത്ര്യ ഇന്ത്യയോളം പഴക്കമുള്ളതാണ് പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാൻ ഒരുങ്ങുന്ന സ്വർണ ചെങ്കോൽ. 1947 ആഗസ്റ്റ് 14 ന് ഇന്ത്യ സ്വതന്ത്ര്യയാവാൻ മിനിറ്റുകൾ മാത്രം അവശേഷിക്കേ ജവഹർലാൽ നെഹ്രുവിന് ലഭിച്ചതാണത്. ഇന്ത്യയ്ക്ക് മേലുള്ള അധിനിവേശം അവസാനിപ്പിച്ച്, ബ്രിട്ടീഷുകാർ മടങ്ങുന്ന സമയത്ത് അന്നത്തെ വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു, പ്രധാനമന്ത്രി ആകാനിരുന്ന നെഹ്രുവിനോട് ഒരു ലളിതമായ ചോദ്യം ചോദിച്ചു. ഇന്ത്യ സ്വതന്ത്ര്യയാകുമ്പോൾ, അധികാരകൈമാറ്റത്തെ അടയാളപ്പെടുത്തുന്നതെന്താണെന്നായിരുന്നു അത്.
ആശയക്കുഴപ്പത്തിലായ നെഹ്റു, ഉപദേശത്തിനായി രാജ്യത്തിന്റെ അവസാന ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരിയെ സമീപിക്കുകയായിരുന്നു. ഈ അവസരത്തിലാണ് അധികാരത്തിൽ വരുമ്പോൾ മഹാപുരോഹിതൻ പുതിയ രാജാവിന് ചെങ്കോൽ കൈമാറുന്ന തമിഴ് പാരമ്പര്യത്തെക്കുറിച്ച് രാജഗോപാലാചാരി നെഹ്റുവിനോട് പറയുന്നത്.തമിഴിൽ നീതി എന്ന് അർത്ഥം വരുന്ന ‘സെമ്മായി’ എന്ന പദത്തിൽ നിന്നാണ് ‘സെങ്കോൽ’ അഥവാ ചെങ്കോൽ രൂപപ്പെട്ടത്. ചോളരുടെ ഭരണകാലത്ത് ഇത്തരമൊരു പാരമ്പര്യം പിന്തുടർന്നിരുന്നുവെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഇത് അടയാളപ്പെടുത്തുമെന്നും അദ്ദേഹം ഉപദേശിച്ചു. ഇത് ശിരസ്സാ വഹിച്ച നെഹ്രു ചെങ്കോൽ രൂപ്പെടുത്താൻ രാജാജിയെ തന്നെ ചുമതലപ്പെടുത്തുകയായിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ചെങ്കോൽ ക്രമീകരിക്കുക എന്ന കഠിനമായ ദൗത്യത്തിന് നിയോഗിക്കപ്പെട്ട രാജാജി തമിഴ്നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി ബന്ധപ്പെട്ടു. അന്നത്തെ മഠാധിപതി ആ ചുമതല സന്തോഷത്തോടെ സ്വീകരിച്ചു.അന്ന് മദ്രാസ് എന്ന് അറിയപ്പെട്ടിരുന്ന ചെന്നൈയിലെ ജ്വല്ലറിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയാണ് മാഠാധിപതിയുടെ നിർദേശത്ത തുടർന്ന് ചെങ്കോൽ നിർമ്മിച്ചത്. അഞ്ചടി നീളമുള്ള ചെങ്കോലിന് മുകൾ ഭാഗത്തായി നീതിയുടെ പ്രതീകമായ ഒരു ‘നന്ദി’ കാളയുടെ ശില്പ്പവും ഉണ്ട്. മഠത്തിലെ ഒരു മുതിർന്ന പുരോഹിതൻ ചെങ്കോൽ ആദ്യം മൗണ്ട് ബാറ്റണിന് കൈമാറുകയും പിന്നീട് അത് തിരികെ വാങ്ങുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് അതിൽ ഗംഗാജലം തളിച്ച് വീണ്ടും തിരികെ നൽകുകയും ചെയ്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അർദ്ധരാത്രിക്ക് 15 മിനിറ്റ് മുമ്പാണ് നെഹ്രുവിന്റെ കയ്യിലേക്ക് ചെങ്കോലെത്തുന്നത്.
ശംഖ് എന്നർത്ഥം വരുന്ന സങ്കു എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് സെങ്കോൽ ഉണ്ടായത്. ചക്രവർത്തിയുടെ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകം കൂടിയായിരുന്നു ഇത്. സ്വർണ്ണമോ വെള്ളിയോ കൊണ്ടാണ് നിർമ്മിക്കുക. പലപ്പോഴും വിലയേറിയ കല്ലുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ചെങ്കോൽ ആചാരപരമായ അവസരങ്ങളിൽ ചക്രവർത്തി വഹിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ അധികാരത്തെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു. അധികാര കൈമാറ്റത്തിന്റെ പ്രതീകമായും ചെങ്കോൽ കണക്കാക്കപ്പെടുന്നു.
Discussion about this post