എറണാകുളം: രാജ്യത്തെ ഞെട്ടിച്ച് കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. 12,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ പാകിസ്താൻ പൗരൻ അറസ്റ്റിലായിട്ടുണ്ട്.
മാരക ലഹരിമരുന്നും അന്താരാഷ്ട്ര വിപണിയിൽ വലിയ വിലയുള്ളതുമായ മെതാംഫെറ്റാമിൻ ആണ് പിടിച്ചെടുത്തത്. ഇന്ത്യൻ നേവിയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ നിർണായക നീക്കിത്തിനൊടുവിലായിരുന്നു ലഹരി കണ്ടെടുത്തത്. പിടിച്ചെടുത്ത ലഹരിമരുന്നിന് 2500 കിലോ ഗ്രാം തൂക്കംവരുമെന്ന് അധികൃതർ അറിയിച്ചു. ഇതിന് പുറമേ 500 കിലോ ഹെറോയിൻ, 529 കിലോ ഹാഷിഷ് ഓയിൽ എന്നിവയും പിടികൂടിയിട്ടുണ്ട്.
രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്രയും അളവിൽ ലഹരിമരുന്ന് പിടികൂടിയത്. ഇറാഖിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കടത്താനായിരുന്നു നീക്കമെന്നാണ് സംശയിക്കുന്നത്. 15 ദിവസങ്ങൾക്ക് മുൻപ് കൊച്ചി തീരം വഴി മയക്കുമരുന്ന് കടത്താൻ സാദ്ധ്യതയുണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നിർണായക നീക്കം.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കായി പാകിസ്താൻ സ്വദേശിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post